കനയ്യകുമാറിന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആറുമാസത്തേക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. പതിനായിരം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം. ജാമ്യത്തുക ജെഎൻയു അധ്യാപകർ നൽകും. ജെഎൻയു അധ്യാപകൻ ജാമ്യം നിൽക്കണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കനയ്യയോട് കോടതി പറഞ്ഞു. ജാമ്യക്കാലയളവിൽ രാഷ്ട്രീയപ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും നിർദേശമുണ്ട്.
കഴിഞ്ഞമാസം ഒന്‍പതിന് ജെ.എന്‍.യു ക്യാംപസില്‍ നടന്ന അഫ്സല്‍ ഗുരു അനുസ്മരണ പരിപാടിയില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നാണ് കേസ്. എന്നാല്‍ കനയ്യ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കൃത്രിമമാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇത് ഡല്‍ഹി പൊലീസിന് തിരിച്ചടിയാകും.
പൊലീസ് സമര്‍പ്പിച്ച തെളിവുകളില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. താന്‍ കടുത്ത മനുഷ്യാവകാശലംഘനത്തിന് ഇരയായെന്നും രാജ്യദ്രോഹക്കുറ്റം ഗൂഡാലോചനയാണെന്നുമാണ് കനയ്യ കുമാറിന്‍റെ വാദം.