തൃശൂർ ∙ വടക്കുംനാഥന്റെ മണ്ണിൽ പൂരത്തിന്റെ ലഹരി. തെക്കേ ഗോപുരനടയിൽ മുഖാമുഖം നിന്ന് പാറമേക്കാവ്–തിരുവമ്പാടി വിഭാഗങ്ങൾ വർണക്കുടകൾ ഉയർത്തിയത് പൂരപ്രേമികളുടെ ഹൃദയത്തിലേക്കായിരുന്നു. വർണ്ണ വിസ്മയം തീർത്ത് കുടമാറ്റം കാഴ്ചയുടെ വിരുന്നൊരുക്കി. സ്പെഷ്യൽ കുടകളും ഇരുവിഭാഗത്തിന്റെയും പ്രത്യേകതയായി. ഏറ്റവും പുതിയ പരീക്ഷണങ്ങൾ ഇത്തവണയും കണ്ടു.
കണ്ണും കാതും നിറച്ച് ഘടകപൂരങ്ങൾ വടക്കുംനാഥ സന്നിധിയിലേക്കെത്തിയതോടെ തൃശൂർ പൂരസാഗരമായി. പൂരപ്രേമികൾക്ക് ആവേശം പകരുന്നതായിരുന്നു മഠത്തില്‍ വരവ് പഞ്ചവാദ്യം. പെരുവനം കുട്ടൻമാരാരുടെ നേതൃത്തിൽ ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറിയപ്പോൾ പൂരത്തിന് രൗദ്രതാളം. കടുത്ത ചൂടിനെ പോലും അവഗണിച്ച് മേളം തുടങ്ങി അവസാനം വരെ പൂരപ്രേമികളുടെ കൈകൾ വായുവിൽ താളം പിടിച്ചു.
വഴിയിലെ പൂരപ്രേമികളെ എല്ലാം ഒപ്പം ചേർത്ത് അവർക്ക് വടക്കുംനാഥ സന്നിധിയിലേക്ക് വഴിതെളിച്ച് പുലർച്ചെ തന്നെ കണിമംഗലം ശാസ്താവ് ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളി. തെക്കേ ഗോപുരനടയിലെത്തിയപ്പോൾ പുരുഷാരത്തിന്റെ നെഞ്ചും വാദ്യത്തിനൊപ്പമിടിച്ചു. നെയ്തലക്കാവിലമ്മ പുരഗോപുരവാതിൽ തട്ടിത്തുറന്ന അതേ അനുഭവം. വലിയ ജനാവലി വടക്കുംനാഥ സന്നിധിയിലേക്ക് കടന്നു.
പിന്നാലെയെത്തി പനമുക്കുംപിള്ളി ശാസ്താവ്. ഇലഞ്ഞിത്തറമേളത്തിന് രാവിലെ തന്നെ സ്ഥാനമുറപ്പിച്ചവർക്ക് മുന്നിൽ ഒരു മേള ഗോപുരമുയർത്തി പനമുക്കുംപിള്ളി ശാസ്താവ് പടിഞ്ഞാറേ നട കടന്ന് വടക്കുംനാഥനെ പ്രണമിച്ചു മടങ്ങി.
പിന്നെ ഭഗവതിമാരുടെ ഊഴമായിരുന്നു. ചെമ്പൂക്കാവ് ഭഗതിയാണ് ആദ്യം ശ്രീ മൂലസ്ഥാനത്തെ മേളത്തിൽ ത്രസിപ്പിച്ചത്. തൊട്ടുപിന്നാലെ കാരമുക്ക് ഭാഗവതിയും മേളപ്പൂരമൊരുക്കി. ലാലൂർ കാർത്ത്യായനിയും ചൂരക്കോട്ടുകാവിലമ്മയും അയ്യന്തോൾ കാർത്ത്യായനിയും നെയ്തലക്കാവിലമ്മയും ഊഴത്തിനൊത്ത് മേളപ്പൂരം തീർത്ത് വടക്കുംനാഥ സന്നിധിയിലേക്ക് കടക്കുമ്പോള്‍ മഠത്തിൽവരവ് മേളത്തിൽ അലിഞ്ഞിരുന്നു പൂരപ്രേമികൾ.