വാഷിങ്ടണ്‍ : ഓര്‍ലാന്‍ഡോയിലെ സ്വവര്‍ഗാനുരാഗികളുടെ നിശാക്ലബിലുണ്ടായ വെടിവയ്പ്പിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തു. അമാഖ് ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണം നടത്തിയ ഒമര്‍ സാദിഖ് മറ്റീന്‍ തങ്ങളുടെ പ്രതിജ്ഞ കൈക്കൊണ്ടയാളാണെന്ന് ഐസിസ് വ്യക്തമാക്കി. ഭീകരസംഘടനയായ ഐഎസിനോട് അനുഭാവമുളള ട്വിറ്റര്‍ അക്കൗണ്ടില്‍ ഇന്നലെ ആക്രമണത്തിന് പിന്നാലെ ഒമറിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നു. തുടര്‍ന്നാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുക്കുന്നതും. വെടിവയ്പ്പപില്‍ 50 ഓളം പേരാണ് കൊല്ലപ്പെട്ടത്. മൂന്നു മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ അക്രമിയെ വധിച്ച ശേഷമാണ് ബന്ധികളെ മോചിപ്പിച്ചത്. ഫ്‌ലോറിഡയില്‍ താമസക്കാരനായ ഒമര്‍ സാദിഖ് മാറ്റീന്‍ (29) ആണു വെടിവയ്പ് നടത്തിയതെന്നു പൊലീസ് അറിയിച്ചു.
അമേരിക്കയുടെ ചരിത്രത്തില്‍ ഒരാള്‍ നടത്തിയ ഏറ്റവും വലിയ കൂട്ടക്കൊലയാണിത്. ഭീകരസംഘടനയായ ഐഎസിനോടു അനുഭാവമുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ യുവാവിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നു. കൊലയാളി ഐഎസ് അനുഭാവിയാണെന്നു സംശയിക്കുന്നതായി കോണ്‍ഗ്രസ് ഇന്റലിജന്‍സ് മുതിര്‍ന്ന അംഗം അറിയിച്ചിരുന്നു. കൂട്ടക്കൊലയ്ക്ക് ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നതിനു തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണു യുഎസ് അധികൃതര്‍ ആദ്യം വ്യക്തമാക്കിയത്.
വെടിവെപ്പിനെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ശക്തമായ ഭാഷയിലാണ് അപലപിച്ചത്. ഭീകരതയുടെയും വിദ്വേഷത്തിന്റെയും ആക്രമണമാണ് ഒര്‍ലാന്‍ഡോയില്‍ നടന്നത്. ഭീകരവാദം കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. തോക്കുകളുടെ ലഭ്യത കുറക്കേണ്ടതിന്റെ മറ്റൊരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഒര്‍ലാന്‍ഡോ വെടിവെപ്പ്. ഇനിയും നിഷ്‌ക്രിയരായി തുടരാന്‍ സാധിക്കുമോ എന്നും വാര്‍ത്താസമ്മേളനത്തില്‍ ഒബാമ ചോദിച്ചു.
സ്വകാര്യ കമ്പനിയില്‍ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്തു വരുകയായിരുന്ന അക്രമിയായ ഉമര്‍ സിദ്ദീഖ് മതീന്‍ എഫ്.ബി.ഐയുടെ വാച്ച് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന ആളാണ്. ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് മതീനെ രണ്ടു വര്‍ഷം മുമ്പ് എഫ്.ബി.ഐ ചോദ്യം ചെയ്തിരുന്നു. ന്യൂയോര്‍ക്കില്‍ ജനിച്ച അഫ്ഗാനിസ്താന്‍ വംശജനായ ഇയാള്‍ 2009ല്‍ ഉസ്ബകിസ്താന്‍ വംശജ സിതോറ യൂസഫിനെ വിവാഹം കഴിച്ചു. മാനസിക രോഗിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നാലു മാസങ്ങള്‍ക്ക് ശേഷം മതീനുമായുള്ള ബന്ധം സിതോറ വേര്‍പ്പെടുത്തി.