തൊടുപുഴ: ലോകരക്ഷകനായ യേശുനാഥന്‍ കാണിച്ചുതന്നെ സഹനവഴിയില്‍ ഒരു ഒരു വൈദികന്‍ നടന്നുനീങ്ങുന്ന അത്ഭുതക്കാഴ്ചയ്ക്കു മലയാളികള്‍ സാക്ഷികളാകുകയാണ്. പള്ളിയില്‍ മോഷണം നടത്തിയ തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തില്‍ നിന്നുള്ള മോഷ്ടാക്കള്‍ക്ക് മാപ്പുനല്‍കിയ കുമളി സെന്റ് തോമസ് ഫൊറോന പള്ളി വികാരി ഫാ. തോമസ് വയലുങ്കല്‍ ആണ് ആ മഹത് വ്യക്തി. ഈ വര്‍ഷം കാരുണ്യവര്‍ഷമായി ആചരിക്കാനുള്ള മാര്‍പാപ്പയുടെ ആഹ്വാനമനുസരിച്ചാണു മോഷ്ടാക്കള്‍ക്കു മാപ്പു നല്‍കിയതെന്നു കേസ് വിചാരണയ്ക്കിടെ വികാരി കോടതിയെ അറിയിക്കുകയായിരുന്നു. ഇനി നന്‍മയുടെ വഴിയില്‍ സഞ്ചരിക്കണമെന്നു വികാരി പറഞ്ഞപ്പോള്‍ കാല്‍ക്കല്‍ വീണു പ്രതികള്‍ പൊട്ടിക്കരയുക കൂടി ചെയ്തതോടെ കോടതിയും.

പീരുമേട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി(രണ്ട്)യിലായിരുന്നു സംഭവം നടന്നത്. കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള കുമളി സെന്റ് തോമസ് ഫൊറോന പള്ളിയിലെ വികാരിയുടെയും സഹ വികാരിയുടെയും ഓഫീസ് മുറിയും കുമളി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഓഫിസ് മുറിയും കുത്തിത്തുറന്നു മോഷണം നടത്തിയ കേസിലെ പ്രതികള്‍ക്കാണു മാപ്പു നല്‍കിയത്.

2015 സെപ്റ്റംബര്‍ 30 രാത്രിയിലായിരുന്നു മോഷണം. 1,22,890 രൂപയാണു തമിഴ്‌നാട് ധര്‍മപുരി സ്വദേശികളായ നടരാജന്‍, കുമാര്‍, മുരുകന്‍, കുപ്പുസ്വാമി എന്നിവര്‍ അപഹരിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ രണ്ടാം പ്രതി കുമാര്‍ ഒഴികെയുള്ളവരെ ഒരാഴ്ചയ്ക്കുള്ളില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കവര്‍ന്ന പണം ഉപയോഗിച്ചു സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയെന്നായിരുന്നു മൊഴി. ഇവയില്‍ പലതും പൊലീസ് കണ്ടെടുത്തു. കേസില്‍ പ്രോസിക്യൂഷന്‍ വിചാരണയ്ക്കായി പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണു വികാരനിര്‍ഭര രംഗങ്ങള്‍ അരങ്ങേറിയത്. സാക്ഷികളായ മുഖ്യകൈക്കാരന്‍ ഷാജി കണ്ടത്തിന്‍കര, വികാരി ഫാ. തോമസ് വയലുങ്കല്‍, അസിസ്റ്റന്റ് വികാരി ഫാ. ജിന്‍സ് മണിയമ്പ്രായില്‍, സ്‌കൂള്‍ ബസ് ഡ്രൈവര്‍ ഡെന്നി എന്നിവരെയാണു വിസ്തരിച്ചത്.

കരുണയുടെ വര്‍ഷമായി ആചരിക്കുന്നതിനാല്‍ മാര്‍പാപ്പയുടെ ആഹ്വാനപ്രകാരം പ്രതികള്‍ക്കു മാപ്പു നല്‍കുകയാണെന്നു ഫാ. തോമസ് വയലുങ്കല്‍ അഭിഭാഷകന്‍ ഷൈന്‍ വര്‍ഗീസ് മുഖേന മജിസ്‌ട്രേട്ട് എ.ഷാനവാസിനെ അറിയിച്ചു. പ്രതികളോടു സംസാരിക്കാന്‍ വികാരിക്കു മജിസ്‌ട്രേട്ട് അനുവാദവും നല്‍കി. കോടതിക്കു സമീപത്തെ മുറിയിലാണു പ്രതികളായ മുരുകന്‍, കുപ്പുസ്വാമി എന്നിവരെ വികാരി കണ്ടത്. നടരാജന്‍ ഇന്നലെ കോടതിയില്‍ ഹാജരായിരുന്നില്ല. പൊട്ടിക്കരഞ്ഞ പ്രതികള്‍ ഇനിയൊരിക്കലും തെറ്റു ചെയ്യില്ലെന്നും നല്ല മനുഷ്യരായി ജീവിക്കുമെന്നും വികാരിക്ക് ഉറപ്പുനല്‍കി. ഇക്കാര്യം മജിസ്‌ട്രേട്ടിനെ അഭിഭാഷകന്‍ മുഖേന വികാരി അറിയിച്ചു. കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്നും സാക്ഷികള്‍ കോടതിയോടു പറഞ്ഞു. കേസ് 29നു വീണ്ടും പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here