വിചാരണത്തടവുകാര്‍ക്കെതിരേയുള്ള എല്ലാ കേസുകളും പുനപ്പരിശോധിക്കാനും ഈ വിഷയത്തില്‍ സ്വന്തം നിലയ്ക്കു തീരുമാനമെടുക്കാനും രാജ്യത്തെ മുഴുവന്‍ ഹൈക്കോടതി ചീഫ്ജസ്റ്റിസുമാര്‍ക്കും കേന്ദ്രനിയമമന്ത്രി രവിശങ്കര്‍പ്രസാദ് നിര്‍ദേശം നല്‍കി. നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ നീക്കാനുള്ള കാലാവധിക്കു ശേഷവും തടവില്‍ പാര്‍പ്പിക്കുന്നതു വഴി വിചാരണത്തടവുകാര്‍ക്കു മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്ന് 24 ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്ക് അയച്ച കത്തില്‍ രവിശങ്കര്‍പ്രസാദ് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സര്‍ക്കാരും ജുഡീഷ്യറിയും കൂട്ടുത്തരവാദിത്തം കാണിക്കണം. കാലാവധിക്കപ്പുറം ജയിലുകളില്‍ കഴിയുന്നുണ്ടെങ്കില്‍ അവരെ എത്രയും വേഗം മോചിപ്പിക്കേണ്ടതുണ്ട്. ഇന്ത്യന്‍ ക്രിമിനല്‍ നടപടിക്രമത്തിലെ 436 എ വകുപ്പു പ്രകാരം പ്രതികള്‍ അവരുടെ ശിക്ഷാകാലയളവിന്റെ പകുതി സമയം വിചാരണത്തടവുകാരായി കഴിഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ക്കു ജാമ്യം നല്‍കേണ്ടതാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ക്രിമിനല്‍ നടപടിക്രമത്തിലെ 436 എ വകുപ്പു പ്രകാരം വിചാരണതടവുകാരെ മോചിപ്പിക്കണമെന്ന് 2014 സെപ്റ്റംബറില്‍ സുപ്രിംകോടതി എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ജില്ലാ ജഡ്ജിയും ജില്ലാ മജിസ്‌ട്രേറ്റും പൊലിസ് സൂപ്രണ്ടും അടങ്ങുന്ന മൂന്നംഗസമിതി രൂപീകരിച്ച് എല്ലാ ജില്ലകളിലും വിചാരണത്തടവുകാരുടെ കേസുകള്‍ പുനപ്പരിശോധിക്കുന്ന സമിതി രൂപീകരിക്കാനും സുപ്രിംകോടതിയുടെ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടിരുന്നു. ക്രിമിനല്‍ നീതിന്യായ സംവിധാനം വേഗത്തിലാക്കുന്നതിനു പദ്ധതിരേഖ സമര്‍പ്പിക്കാനും കോടതി കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു.
ചീഫ് ജസ്റ്റിസുമാര്‍ക്കുള്ള കത്തില്‍ 2014ലെ സുപ്രിംകോടതി വിധി പരാമര്‍ശിച്ച കേന്ദ്രനിയമമന്ത്രി പ്രതികളെ ശിക്ഷിക്കുന്നതിനു മുന്‍പുള്ള തടവുകാലം അവരുടെ മനുഷ്യാവകാശങ്ങളെ ഹനിക്കാന്‍ ഇടയാക്കരുതെന്ന് വ്യക്തമാക്കി. വിചാരണത്തടവുകാര്‍ക്കു നീതി ലഭ്യമാവുന്നുണ്ടെന്നു സര്‍ക്കാരും നീതിന്യായ സംവിധാനവും നിയമസഹായസമിതികളും ഉറപ്പുവരുത്തണം. ഇക്കാര്യത്തില്‍ രാജ്യത്തെ ജുഡീഷ്യറിയുടെ പിന്തുണ അനിവാര്യമാണെന്നും കേന്ദ്രനിയമമന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ നിയമ നടപടിക്രമങ്ങളിലെ സാവകാശവും ജയിലുകളിലെ വിചാരണത്തടവുകാരുടെ ആധിക്യവും സംബന്ധിച്ചുള്ള സംവാദങ്ങളെല്ലാം കേന്ദ്രസര്‍ക്കാരും ജുഡീഷ്യറിയും തമ്മിലുള്ള ഏറ്റുമുട്ടലിലാണു കലാശിക്കാറ്. കോടതികളില്‍ ആവശ്യത്തിനു ജഡ്ജിമാരില്ലാത്തതിനാലാണു നിയമനടപടികള്‍ ഇഴയുന്നതെന്നാണ് ജുഡീഷ്യറിയുടെ വാദം. ജഡ്ജിമാരുടെ ദൗര്‍ലഭ്യത്തിന്റെ പേരില്‍ സുപ്രിംകോടതിയില്‍ നിന്നു കഴിഞ്ഞമാസം വിരമിച്ച ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂര്‍ പലപ്പോഴായി കേന്ദ്രസര്‍ക്കാരിനെ പരസ്യമായി വിമര്‍ശിച്ചിരുന്നു. ഉന്നത നീതിപീഠങ്ങളിലെ ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം സംവിധാനം രൂപീകരിക്കുന്നതു സംബന്ധിച്ചു സര്‍ക്കാരും ജുഡീഷ്യറിയും തമ്മിലുള്ള തര്‍ക്കം തുടരുന്നതും ജഡ്ജിമാരുടെ നിയമനം വൈകിപ്പിക്കുന്നുണ്ട്.