കൊൽക്കത്ത: കേരളത്തോടൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളിൽ നാളെ നടക്കുന്ന ഇടത് പാർട്ടികളുടെയും കോൺഗ്രസിന്റെയും റാലിയിൽ നിന്ന് രാഹുൽഗാന്ധി പിന്മാറി. നിലവിൽ തമിഴ്‌നാട്ടിൽ സന്ദർശനം നടത്തുന്ന രാഹുൽ മാർച്ച് ഒന്നുവരെ അവിടെ തുടരുമെന്നാണ് സൂചന. കേരളത്തിൽ ഇടതിനെതിരെയാണ് കോൺഗ്രസിന്റെ മത്സരമെങ്കിലും ബംഗാളിൽ ഇരു പാർട്ടികളും സഖ്യമായാണ് മത്സരിക്കുന്നത്.രാഹുൽ റാലിയിൽ പങ്കെടുത്താൽ ഇത് ഉയർത്തിക്കാട്ടി കേരളത്തിൽ ബിജെപി വാദമുന്നയിച്ചേക്കുമെന്ന സംസ്ഥാന കോൺഗ്രസ് നേതാക്കളുടെ മുന്നറിയിപ്പാണ് രാഹുൽ പിന്മാറാൻ ഇടയാക്കിയത്. ദേശീയ തലത്തിൽ ശക്തി കുറഞ്ഞുവരുന്ന കോൺഗ്രസിന് കേരളത്തിൽ അധികാരത്തിൽ തിരികെയെത്തുക എന്നത് പ്രധാനമാണ്.ബംഗാളിൽ ആകെ 193 സീറ്റുകളിൽ മത്സരിക്കുന്ന സഖ്യത്തിൽ 101 സീറ്റുകളിൽ ഇടതു പാർട്ടികളും 92 സീറ്റിൽ കോൺഗ്രസുമാണ് മത്സരിക്കുക. മുഖ്യമായും മമതയുടെ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് ഇത്തവണ ബംഗാളിലെ പോരാട്ടം. ഇതിനിടെ നിർണായക ശക്തിയാകുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇടത്-കോൺഗ്രസ് സഖ്യം മത്സരിക്കുന്നത്.