ബംഗാളിലെ രണ്ടാം ഘട്ടത്തിൽ കനത്ത പോളിങ്. തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഔദ്യോഗിക കണക്കുപ്രകാരം 80 ശതമാനം വോട്ട് രേഖപ്പെടുത്തി. കനത്ത പോളിങ് വിജയപ്രതീക്ഷ വർധിപ്പിക്കുന്നതായി സിലിഗുഡിയിൽ നിന്ന് ജനവിധി തേടുന്ന ബൈചിങ് ബൂട്ടിയ മനോരമ ന്യൂസിനോട് പറഞ്ഞു.
അതേസമയം പലസ്ഥലങ്ങളിലും അക്രമസംഭവങ്ങളുണ്ടായി. മാല്‍ഡയില്‍ പോളിങ്ങ് ബൂത്തിനു സമീപം തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. രണ്ടു പേര്‍ക്ക് പരുക്കേറ്റു. രാവിലെ ബിര്‍ബമിലെ രണ്ടിടങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി, എട്ടു പേര്‍ക്ക് പരുക്കേറ്റിരുന്നു.
കനത്ത സുരക്ഷയിലാണ് ബംഗാളിലെ 56 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ബൈജുങ് ബൂട്ടിയ, സിപിഎം നേതാവ് അശോക് ഭട്ടാചാര്യ തുടങ്ങിയ പ്രമുഖരും ഇന്ന് ജനവിധി തേടുന്നുണ്ട്. ഡാര്‍ജിലിങ്, ജല്‍പായ്ഗുഡി,മാല്‍ഡ തുടങ്ങി വടക്കന്‍ ബംഗാളിലെ 45 ഉം ബീര്‍ഭൂമിലെ 11ഉം സീറ്റുകളിലാണ് വോട്ടെടുപ്പ്.