ന്യൂഡൽഹി: നിയമാനുസൃതമല്ലാത്ത രീതിയിൽ ഇന്ത്യൻ ഭൂപടം പ്രദർശിപ്പിക്കുന്നവർക്ക് 100 കോടി രൂപവരെ പിഴയും ഏഴ് വർഷം വരെ തടവ് ശിക്ഷയും ലഭിക്കുന്ന തരത്തിൽ നിയമഭേദഗതി കൊണ്ടുവരുന്നു. അടുത്തിടെ സോഷ്യൽ മീഡിയകളിലടക്കം ഇന്ത്യയുടെ ചില ഭാഗങ്ങൾ ചൈനയുടെയും പാക്കിസ്ഥാന്റെയും ഭാഗമായ രീതിയിലുള്ള ഇന്ത്യൻ ഭൂപടം പ്രദർശിപ്പിച്ചിരുന്നു. ഇതാണ് നിയമലംഘകർക്ക് കടുത്ത ശിക്ഷ ലഭിക്കുന്ന പുതിയ നിയമ ഭേദഗതി കൊണ്ട് വരാൻ കേന്ദ്ര സർക്കാറിനെ പ്രേരിപ്പിച്ചത്.
നിയമലംഘകർക്ക് കടുത്ത ശിക്ഷ നൽകുന്ന നിയമം അനുസരിച്ച് ഇന്ത്യയുടെ ഏതെങ്കിലും ഭാഗത്തെക്കുറിച്ചുള്ള ഭൂമിശാസ്ത്ര വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് സർക്കാർ ഏജൻസികളുടെ മുൻകൂർ അനുമതി വാങ്ങണം. അനുമതിയില്ലാതെ ഉപഗ്രഹങ്ങൾ, വിമാനങ്ങൾ, ആളില്ലാ വിമാനങ്ങൾ, ബലൂണുകൾ, മറ്റ് വാഹനങ്ങൾ എന്നിവ ഉപയോഗിച്ച് രാജ്യത്തെ ഏതെങ്കിലും പ്രദേശത്തിന്റെ ആകാശദൃശ്യം പകർത്തുന്നത് നിരോധിക്കുന്നു. ഇന്ത്യയുടെ അന്താരാഷ്ട്ര അതിർത്തിയടക്കമുള്ള ഭൂമിശാസ്ത്ര പരമായ വിവരങ്ങൾ തെറ്റായി ഇന്റർനെറ്റിലൂടെയോ അല്ലാതെയോ പ്രസിദ്ധീകരിക്കരുത്. ഇതിൽ വീഴ്‌ച്ച വരുത്തുന്നവർക്ക് ഒരു കോടി മുതൽ 100 കോടി വരെയുള്ള പിഴയും 7 വർഷം വരെ തടവു ശിക്ഷയോ ലഭിക്കാമെന്ന് നിയമം അനുശാസിക്കുന്നു. ഇതിനായി ജിയോസ്‌പേഷ്യൽ ഇൻഫർമേഷൻ റെഗുലേഷൻ ബിൽ ഉടൻ അവതരിപ്പിക്കും.