ഹിന്ദി ദിവസ് ആഘോഷത്തോടനുബന്ധിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസംഗത്തിനെതിരെ ആഞ്ഞടിച്ചു തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. അമിത് ഷാ ഹിന്ദി ഭാഷയെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അഞ്ചിൽ താഴെ സംസ്ഥാനങ്ങളിൽ സംസാരിക്കുന്ന ഭാഷ രാജ്യത്തെ ഒന്നിപ്പിക്കുന്നുവെന്ന് പറയുന്നത് അസംബന്ധമാണെന്നും ഉദയനിധി പറഞ്ഞു. ഹിന്ദി ഒഴികെയുള്ള ഭാഷകളെ പ്രാദേശിക ഭാഷകളായി തരംതാഴ്ത്തുന്നത് അമിത് ഷാ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഹിന്ദി രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുന്നു – പ്രാദേശിക ഭാഷകളെ ശാക്തീകരിക്കുന്നു’, പതിവുപോലെ ഹിന്ദിയോടുള്ള സ്‌നേഹം ചൊരിഞ്ഞുകൊണ്ട് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞതാണിത്. ഹിന്ദി പഠിച്ചാൽ മുന്നേറാം എന്ന ആക്രോശത്തിന്റെ ബദൽ രൂപമാണിത് – അമിത് ഷായുടെ പരാമർശത്തെ വിമർശിച്ചുകൊണ്ട് ഉദയനിധി സ്റ്റാലിൻ ട്വീറ്റ് ചെയ്തു.
തമിഴ്‌നാട്ടിൽ തമിഴ് – കേരളത്തിൽ മലയാളം. ഈ രണ്ട് സംസ്ഥാനങ്ങളെ ഹിന്ദി എവിടെയാണ് ഒന്നിപ്പിക്കുന്നത്? ശാക്തീകരണം എവിടെയാണ് വരുന്നത്? നാലോ അഞ്ചോ സംസ്ഥാനങ്ങളിൽ സംസാരിക്കുന്ന ഹിന്ദി രാജ്യത്തെ മുഴുവൻ ഒന്നിപ്പിക്കുന്നുവെന്ന് പറയുന്നത് അസംബന്ധമാണെന്നും ഉദയനിധി പറഞ്ഞു.
‘ഹിന്ദി’ ഇന്ത്യയിലെ ഭാഷകളുടെ വൈവിധ്യത്തെ ഏകീകരിക്കുന്നുവെന്നാണ് ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് നൽകിയ സന്ദേശത്തിൽ അമിത് ഷാ പറഞ്ഞത്.