ന്യൂഡൽഹി: ജീവിതം അവസാനിക്കാറായെന്ന് കരുതിയിരുന്ന ആ വൃദ്ധ ദമ്പതികളെ തേടി ഒരു അഥിതിയെത്തി. പഞ്ചാബ് സ്വദേശിനിയായ ദൽജീന്ദർ കൗറിനാണ് 72ാം വയസിൽ ഒരു കുഞ്ഞിക്കാൽ കാണാൻ ഭാഗ്യമുണ്ടായത്. രണ്ട് വർഷം നീണ്ടു നിന്ന വന്ധ്യതാ ചികിത്സയിലൂടെ ഒരു കുട്ടിയുണ്ടായതിലൂടെ തന്റെ ജന്മം സഫലമായെന്ന് ഇവർ പ്രതികരിച്ചു. ദൽജീന്ദർ കൗറിനും ഭർത്താവ് 79 വയസുകാരൻ മൊഹിന്ദർ സിംഗ് ഗില്ലിനും 46 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആദ്യമായി കുട്ടികളുണ്ടാകുന്നത്. അർമാൻ സിംഗ് എന്ന് പേരിട്ട ആൺകുട്ടി ആരോഗ്യവാനായി ഇരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ വെളിപ്പെടുത്തി.
ഹരിയാനയിലെ നാഷണല്‍ ഫെർട്ടിലിറ്റി ആൻഡ് ടെസ്റ്റ് ട്യൂബ് ബേബി സെന്ററിലെ ചികിത്സയിലൂടെയാണ് ഇവർക്ക് കുട്ടികളുണ്ടായിരിക്കുന്നത്. ആർത്തവ വിരാമമുണ്ടായി 20 വർഷമായെങ്കിലും വന്ധ്യതാ ചികിത്സയുടെ പരസ്യം കണ്ടപ്പോൾ ഒന്നും പരീക്ഷിച്ചു നോക്കാമെന്നു കരുതിയാണ് ഇവർ ചികിത്സക്കെത്തിയത്. എന്നാൽ ചികിത്സക്കൊടുവിൽ തങ്ങളുടെ പ്രാർത്ഥന ദൈവം കേട്ടെന്ന് ദമ്പതികൾ പറയുന്നു.