ന്യൂഡൽഹി: 20 കോടി രൂപയുടെ കരാറിൽ ഇന്ത്യൻ ഏകദിന, ട്വന്റി 20 ക്രിക്കറ്റ് ടീം ക്യാപ്‌റ്റൻ എം.എസ് ധോണിയെ ആസ്‌ട്രേലിയൻ കമ്പനിയായ സ്‌പാർട്ടൻ സ്‌പോർട്സ് വഞ്ചിച്ചതായി പരാതി. ബാറ്റും സ്‌പോൺസർഷിപ്പുമായി ബന്ധപ്പെട്ട് 13 കോടി രൂപയടക്കം 20 കോടി രൂപയുടെ കരാറാണ് സ്‌പാർട്ടണ് ധോണിയുമായി ഉണ്ടായിരുന്നത്. എന്നാൽ 2013 ഡിസംബർ മുതലുള്ള കരാറിൽ മൊത്തം തുകയുടെ ആദ്യ നാല് ഇൻസ്റ്റാൾമെന്റുകൾ മാത്രമാണ് സ്‌പാർട്ടൻ നൽകിയത്.
2016 മാർച്ചിലാണ് അവസാനം പണം നൽകിയത്. സ്‌പാർട്ടൻ ഉടമ കുനാൽ ശർമ്മയുടെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവുമില്ലെന്നാണ് റിഥി സ്‌പോർട്സ് അടക്കം ധോണിയോട് അടുത്ത വൃത്തങ്ങൾ ആരോപിക്കുന്നത്. ധോണിയെ കൂടാതെ ആസ്‌ട്രേലിയൻ താരങ്ങളായ മൈക്കൾ ക്ലാർക്ക്, മിച്ചൽ ജോൺസൺ, വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ൽ തുടങ്ങിയവരും സ്‌പാർട്ടന്റെ ബ്രാന്റ് അംബാസഡർമാരാണ്. സ്‌പാർട്ടനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് റിഥി സ്‌പോർട്സ്.