സംസ്ഥാനപാതയിൽ പാണ്ടിക്കാട് ജംക്‌ഷനിൽ െകഎസ്ആർടിസി ബസിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. ലോറിയിലുണ്ടായിരുന്ന വയനാട് സ്വദേശി മനോജ്, കണ്ണൂർ സ്വദേശി റഹീസ് എന്നിവരാണ് മരിച്ചത്. പുലർച്ചെ മൂന്നരയോടെയാണ് അപകടം. പാലായിൽനിന്ന് ബെംഗളൂരുവിലേക്കു പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റ 15 പേരെ പെരിന്തൽമണ്ണയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മൂന്നു പേരുടെ നില ഗുരുതരമാണ്. കോഴി കയറ്റി മണ്ണാർക്കാട്ടുനിന്ന് കണ്ണൂരിലേക്കു പോവുകയായിരുന്നു ലോറി.

രണ്ടു സംസ്ഥാനപാതകൾ സംഗമിക്കുന്ന പാണ്ടിക്കാട് ജംക്‌ഷനിലെ സ്റ്റോപ്പിൽ നിർത്താൻ തുടങ്ങുമ്പോൾ ബസിന്റെ മധ്യത്തിലായി, ഒരുവശത്തുനിന്ന് അമിതവേഗത്തിൽ പാഞ്ഞെത്തിയ ലോറി ഇടിക്കുകയായിരുന്നു. ലോറി പൂർണമായി തകർന്നു. രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബസ് എതിർവശത്തെ കടകളിലേക്ക് ഇടിച്ചു കയറി. നാട്ടുകാർ മണ്ണുമാന്തി എത്തിച്ചു ബസിന്റെ ഒരുവശം പൊളിച്ച് രക്ഷാപ്രവർത്തനത്തിന് തുടക്കമിട്ടു. ജം‌ക്‌ഷനിൽ ആംബുലൻസുകളുണ്ടായിരുന്നതിനാൽ പരുക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞു. മലപ്പുറം, പെരിന്തൽമണ്ണ ഫയർ ഫോഴ്സ് യൂണിറ്റുകൾ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here