തൃശൂരിലെ ജനങ്ങളുടെ പൾസ് തനിക്ക് പിടികിട്ടിയിട്ടുണ്ടെന്നും അടുത്ത ലോക് സഭാ തിരഞ്ഞെടുപ്പിൽ ജയിക്കുമെന്ന വിശ്വാസത്തിലാണ് മുന്നോട്ടു പോകുന്നതെന്നും നടൻ സുരേഷ് ഗോപി. ദുബായില്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ, അരുൺ വർമ സംവിധാനം ചെയ്ത ഗരുഡന്റെ പ്രമോഷനോടനുബന്ധിച്ചുള്ള വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Ads by
തൃശൂർ തന്നാൽ എടുക്കും. അതിൽ അമാന്തം കാണിക്കേണ്ട ആവശ്യമില്ല. തൃശൂർ തരട്ടെ, എടുത്തിരിക്കും. എടുത്താൽ ഞങ്ങൾ വ്യത്യസ്തത കാണിക്കുകയും ചെയ്യും. അങ്ങനെ അത് പോരാ എന്ന് പറയരുത്. എങ്കിൽ എടുത്തവർ എന്താണ് ചെയ്തത് എന്ന് കൂടി പറയേണ്ടി വരും. തന്നില്ലെങ്കിൽ പിടിച്ചുപറിക്കാൻ ഞാനില്ല. ഞാനങ്ങനെയൊരു പിടിച്ചുപറിക്കാരനേ അല്ല. ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിനാണെങ്കിലും ഇത്തവണയെങ്കിലും ജയിപ്പിക്കണേ എന്നാണ് ജനങ്ങളോടുള്ള എന്റെ അപേക്ഷ. 2014ൽ രാഷ്ട്രീയത്തിൽ ചേരുമ്പോൾ അതിന്റെ പ്രഭാവം കണ്ടിട്ട് തന്നെയാണ് മുന്നോട്ടുപോയത്. എല്ലാ കാലത്തും ഉറച്ച നിലപാടാണ് എടുത്തിട്ടുള്ളത്. പലപ്പോഴും തെറ്റായ നിലപാടാണെന്ന് വിമർശനമുയർന്നിട്ടുമുണ്ട്.
ബിനീഷ് കോടിയേരി, ദിലീപ്, സ്വപ്ന സുരേഷ് എന്നിവരുടെ കാര്യത്തിലെല്ലാം കോടതി തീരുമാനിക്കട്ടെ എന്നാണ് ഞാൻ പറഞ്ഞത്. അതാണ് നീതി. ഇന്ന് മലയാള സിനിമയിൽ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് വേറിട്ട രീതിയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് മമ്മൂട്ടി മാത്രമാണ്. ഒരു ഇടവേളയ്ക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഞാൻ വീണ്ടും മലയാള സിനിമയിലേയ്ക്ക് എത്തി പിന്നീട്, കാവൽ, പാപ്പൻ, മേം ഹൂം മൂസ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. നല്ല ചിത്രങ്ങൾ മാത്രം തിരഞ്ഞെടുക്കുന്ന അവസ്ഥ ഒരിക്കലും ഉണ്ടായിട്ടില്ല. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വ്യത്യസ്തത ഒരിക്കലും ഒരു താരത്തിൽ നിന്ന് ആവശ്യപ്പെടാനാകില്ല.