കെഎസ്ആർടിസി കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്നതിനിടെ നവ കേരള സദസിന് വേണ്ടി പുതിയ ബസ് വാങ്ങിയതിൽ വിശദീകരണവുമായി ഗതാഗതമന്ത്രി ആന്റണി രാജു. ബസ് വാങ്ങിയത് സംസ്ഥാന സർക്കാരിൻറെ ചെലവ് കുറയ്ക്കാനാണെന്ന് മന്ത്രി പറഞ്ഞു. 21 മന്ത്രിമാരും പൈലറ്റ് വാഹനവും പോയാൽ ചെലവ് ഇതിലും കൂടുതലാകും. ബസ് വാങ്ങിയത് KSRTC ബജറ്റ് വിഹിതത്തിൽ നിന്നാണെന്നും നവകേരള സദസ് കഴിഞ്ഞാൽ ബസ് മറ്റ് ആവശ്യങ്ങൾക്കായി KSRTC ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ തയ്യാറാക്കിയിരിക്കുന്ന കെഎസ്ആർടിസി ബസിൽ എല്ലാവിധ സൗകര്യങ്ങളുമുണ്ട്.
പതിനെട്ടാം തീയതി ബസ് കാസർഗോഡ് നിന്ന് പുറപ്പെടും. ബസ് ഇപ്പോഴുള്ളത് ബംഗളൂരുവിൽ അല്ല. സർക്കാരാണ് ബസിന് പണം നൽകുന്നത്. ബസ് നവീകരിക്കുന്നത് ആഡംബരമല്ല. ടോയ്ലറ്റ് അധികമായി ഉണ്ട് എന്നത് ഒഴിച്ചാൽ മറ്റൊരു ആഡംബരവും ഇതിലില്ലെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
നവകേരള സദസിന്റെ ഭാഗമായി സർക്കാർ ഉപയോഗത്തിന് ബസ് വാങ്ങാൻ ഒരു കോടി അഞ്ച് ലക്ഷം അനുവദിച്ച് കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയിരുന്നു. നവംബർ 10 നാണ് ബസ് വാങ്ങാൻ ധനവകുപ്പ് പണം അനുവദിച്ചത്.