തിരുവനന്തപുരം: ജയിച്ചാലും തോറ്റാലും കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വഴക്കിന് കുറവുണ്ടാകില്ലെന്ന് തെളിയിക്കുകയാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കെ.മുരളീധരനും ചേര്‍ന്ന്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ കനത്ത പരാജയത്തില്‍ അമ്പരന്നു നില്‍ക്കുന്ന കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പ് വഴക്കും ശക്തമാവുകയാണ്. ഐ ഗ്രൂപ്പ്്് നേതൃത്വത്തിലേക്ക്്് കെ മുരളീധരനെ കൊണ്ടു വരാനാണ് നീക്കം. അതേസമയം ഉമ്മന്‍ചാണ്ടിയെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക്്് തെരഞ്ഞെടുക്കുന്നതു തടയാന്‍ രമേശ് ചെന്നിത്തലയും നീക്കമാരംഭിച്ചു. 22 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഭൂരിഭാഗവും തങ്ങള്‍ക്കൊപ്പമാണെന്നതിനാല്‍ രമേശിനെ പ്രതിപക്ഷ നേതൃസ്ഥാനത്തക്ക്് തെരഞ്ഞെടുക്കുന്നതിനുളള നീക്കത്തിനും ഐ ഗ്രൂപ്പ്്് തുടക്കമിട്ടു കഴിഞ്ഞു. എന്നാല്‍ ഘടകകക്ഷികളായ മുസ്ലീം ലീഗിന്റെയും കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെയും പിന്തുണ ഉമ്മന്‍ചാണ്ടിക്കുണ്ട്. രമേശ്്് ചെന്നിത്തലയെ സംഘടനാ രംഗത്തു നിന്നും മാറ്റി സുപ്രധാന വകുപ്പ്്് നല്‍കി മന്ത്രി സ്ഥാനത്ത്്് പ്രതിഷ്ഠിച്ചിട്ടും മുന്നാക്ക വോട്ടുകള്‍ മുന്നണിക്ക്്് നേടാനായില്ലെന്നും എ ഗ്രൂപ്പ്്് ആരോപണമുന്നയിച്ചു കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം ചര്‍ച്ച ചെയ്യാന്‍ ഇന്ന്്് ചേരുന്ന കെപിസിസി നിര്‍വ്വാഹക സമിതി യോഗത്തിലും ഇക്കാര്യം ചര്‍ച്ചയാവും. തെരഞ്ഞെടുപ്പ് തോല്‍വിയെച്ചൊല്ലി കോണ്‍ഗ്രസ് നേതാക്കള്‍ ഗ്രൂപ്പ്്് ഭേദമന്യേ ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. നതൃത്വത്തിനെതിരെയാണ് എല്ലാവരുടെയും വിമര്‍ശനം. ഉമ്മന്‍ചാണ്ടിക്കെതിരെയും, കെപിസിസി പ്രസിഡന്റ്്് വി എം സുധീരനെതിരെയും വിമര്‍ശനമുയര്‍ന്നു കഴിഞ്ഞു.
സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും, അവസാന കാലത്ത് എടുത്ത തീരുമാനങ്ങളുമെല്ലാം തോല്‍വിക്ക് കാരണമായെന്ന് ഒരു വിഭാഗം പറയുമ്പോള്‍ പ്രതിപക്ഷത്തെപ്പോലെ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ച വി എം സുധീരന്റെ നിലപാടുകളാണ് തോല്‍വിക്ക് കാരണമായതെന്ന് മറ്റൊരു വിഭാഗവും വാദിക്കുന്നു. പ്രമുഖ നേതാക്കളില്‍ പലരും തോറ്റതും, കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടകള്‍ പോലും ഇളകിയതും യോഗത്തില്‍ രൂക്ഷമായ വാക്കേറ്റത്തിന് കാരണമാകും. കൂടാതെ നേമത്ത് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കെട്ടിവച്ച കാശ് പോയതും ചര്‍ച്ചയാകും. പ്രതിപക്ഷ നേതൃ സ്ഥാനത്തെപ്പറ്റിയുള്ള ചര്‍ച്ച ഇപ്പോഴേ പാര്‍ട്ടിയില്‍ ചൂട് പിടിച്ചിട്ടുണ്ട്. ഇക്കാര്യവും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും. കനത്ത തോല്‍വിയുണ്ടായ പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടിക്ക് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കുക പ്രയാസമായിരിക്കും, പ്രത്യേകിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഐ ഗ്രൂപ്പിനാണ് മുന്‍തൂക്കമെന്നതും പ്രതിസന്ധിയാണ്. പക്ഷെ ഘടകകക്ഷികളെ കൂടെക്കൂട്ടി പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടിയുടെ പേര് മുന്നോട്ട് വയ്പ്പിക്കാനുള്ള ശ്രമവും എ ഗ്രൂപ്പ് നടത്തുന്നുണ്ട്. എന്നാല്‍ ഇതിനെ ശക്തമായി ചെറുക്കാനാണ് ഐ ഗ്രൂപ്പിന്റെ തീരുമാനം. അങ്ങനെ വന്നാല്‍ ഐ ഗ്രൂപ്പിനെ പിളര്‍ത്താനുള്ള ശ്രമവും നടക്കുന്നു. രമേശ് ചെന്നിത്തലയെ ഒഴിവാക്കി കെ മുരളീധരനെ ഐ ഗ്രൂപ്പിന്റെ നേതാവായി വാഴിക്കുന്നതിനാണ് ശ്രമം. ഉമ്മന്‍ചാണ്ടിയോടടുപ്പം പുലര്‍ത്തുന്ന അടൂര്‍പ്രകാശിനെ പോലെയുളള ഐ ഗ്രൂപ്പ്്് നേതാക്കള്‍ ഇതിന് ചുക്കാന്‍ പിടിക്കുന്നു.
ഇക്കാര്യത്തിലെല്ലാം കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ നിലപാടിനൊപ്പമാണെന്നാണ് സുധീരന്റെ പക്ഷം. അതേസമയം തോല്‍വിയുടെ ഉത്തരവാദിത്തം തനിക്കില്ലെന്ന നിലപാടിലാണ് വി എം സുധീരന്‍. താന്‍ മുന്നോട്ട് വച്ച നിലപാടുകള്‍ അംഗീകരിച്ചിരുന്നെങ്കില്‍ ഇത്ര വലിയ തോല്‍വി സംസ്ഥാനത്ത് ഉണ്ടാകുമായിരുന്നില്ലെന്നാണ് സുധീരന്‍ പറയുന്നത്. കെപിസിസി നിര്‍വ്വാഹക സമിതി യോഗത്തിന് പിന്നാലെ നാളെ യുഡിഎഫ് യോഗവും ചേരുന്നുണ്ട്. തോല്‍വി സംബന്ധിച്ച പരസ്പര വിഴുപ്പലക്കലിന് യുഡിഎഫ് യോഗം വേദിയാകുമെന്നുറപ്പാണ്. തോല്‍വിയുടെ ഉത്തരവാദിത്വം കോണ്‍ഗ്രസിനാണെന്നാകും ഘടകകക്ഷി നേതാക്കള്‍ ആരോപിക്കുക. സീറ്റുകളൊന്നും ലഭിക്കാത്ത ആര്‍എസ്പിയും ജനതാദള്‍ യുണൈറ്റഡും തങ്ങളുടെ പരാജയത്തിന് കാരണം കോണ്‍ഗ്രസിലെ ഗ്രൂപ്പ്് പോരാണെന്ന്് ആരോപണമുന്നയിക്കാനും ഒരുങ്ങുകയാണ്.