2016 നവംബർ എട്ടാം തീയതി 500, 1000 എന്നീ കറൻസി നോട്ടുകൾ അസാധുവാക്കിയപ്പോൾ നിലവിലുണ്ടായിരുന്ന ആകെ നോട്ടുകളുടെ എൺപത്താറര ശതമാനം അസാധുവായിത്തീർന്നു. ശേഷിച്ച പതിമൂന്നര ശതമാനം ഇവിടത്തെ ഇടപാടുകൾക്കു തികയില്ലെന്നു വ്യക്തം. രണ്ടായിരത്തിന്റെ നോട്ടുകൾ വന്നെങ്കിലും, അക്കൗണ്ടിൽ നിന്നു പിൻവലിയ്ക്കാവുന്ന തുകയിന്മേലുള്ള നിയന്ത്രണം മൂലം അവയുടെ ലഭ്യതയും നിയന്ത്രിതമായിത്തുടരുന്നു. ഇതെഴുതുമ്പോഴും, പുതിയ 500, 1000 എന്നീ നോട്ടുകൾ പലയിടങ്ങളിലും എത്തിയിട്ടില്ല.

പണമിടപാടുകളിൽ ചെക്കുകളുടെ ഉപയുക്തതയെക്കുറിച്ചു ജനത്തെ ഓർമ്മപ്പെടുത്താൻ കറൻസി നോട്ടുകളുടെ ക്ഷാമം സഹായിച്ചിട്ടുണ്ട്. കറൻസി നോട്ടുകളിൽ ഏറ്റവും വലുത് രണ്ടായിരമാണ്. ഒരാൾക്കൊരു പത്തുലക്ഷം രൂപ കൊടുക്കാനുണ്ടെന്നു കരുതുക. രണ്ടായിരത്തിന്റെ അഞ്ഞൂറു നോട്ടു കൊടുത്താൽ മാത്രമേ തുക തികയുകയുള്ളൂ. ആയിരത്തിന്റേതാണെങ്കിൽ 1000 നോട്ടുകൾ വേണം. നൂറിന്റേതാണെങ്കിൽ പതിനായിരം നോട്ടുകളും. ചെക്കാണെങ്കിലോ, ഒരെണ്ണം മാത്രം മതി! ചെക്കിന്റെ തുകയ്ക്ക് പരിധിയില്ല; ലക്ഷമോ, ദശലക്ഷമോ, കോടിയോ ഒക്കെയാകാം. അത്രയും തുക അക്കൗണ്ടിലുണ്ടാകണമെന്നേയുള്ളൂ. ചെക്കു തപാൽ വഴി അനായാസം അയയ്ക്കാം. കറൻസി നോട്ടുകളാകട്ടെ, ഇൻഷൂർ ചെയ്തയയ്ക്കേണ്ടി വരും.

ചെക്ക് വെള്ളിവെളിച്ചത്തിൻ കീഴിൽ വന്നതു നോട്ടുകളുടെ അസാധുവാക്കലിനെ തുടർന്നാണെങ്കിലും, നൂറ്റാണ്ടുകൾ മുമ്പു തന്നെ അതു പ്രചാരത്തിലുണ്ട്. ക്രിസ്തുവിന് ഒരു നൂറ്റാണ്ടു മുമ്പും, ക്രിസ്തുവിനു ശേഷമുള്ള ഒമ്പതാം നൂറ്റാണ്ടിലും പതിനഞ്ചാം നൂറ്റാണ്ടിലും ചെക്കുണ്ടായിരുന്നതായി പരാമർശമുണ്ട്. ഇന്ത്യയിൽ ചെക്കുകളെ സംബന്ധിച്ചുള്ള നെഗോഷ്യബിൾ ഇൻസ്‌ട്രമെന്റ്സ് ആക്റ്റ് നിലവിൽ വന്നത് 1881ലായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ നിയമനിർമ്മാണസഭയായിരുന്ന ഇം‌പീരിയൽ ലെജിസ്ലേറ്റീവ് കൗൺസിൽ ആണതു പാസ്സാക്കിയത്. സ്വാതന്ത്ര്യലബ്ധിയ്ക്കു ശേഷവും വളരെക്കാലം ആ നിയമം ഇവിടെ നിലവിലിരുന്നു. പലപ്പോഴായി അതു പരിഷ്‌കരിയ്ക്കപ്പെട്ടു. അതനുസരിച്ച്, രണ്ടായിരാമാണ്ടു മുതൽ, ചെക്കിന്റെ കെട്ടിലും മട്ടിലും വലുതായ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇന്ന ആൾക്ക് ഇത്ര രൂപ കൊടുക്കണം എന്നൊരു നിർദ്ദേശം ഒരു വ്യക്തി കടലാസ്സിൽ പെൻസിൽ കൊണ്ടെഴുതിയൊപ്പിട്ട്, തനിയ്ക്ക് അക്കൗണ്ടുള്ള ബാങ്കിനു നൽകിയാൽ അതു നിയമാനുസൃതമായൊരു ചെക്ക് ആയി പരിഗണിയ്ക്കപ്പെട്ടിരുന്നു, പണ്ടുപണ്ട്. എന്നാലിപ്പോൾ അത്തരം കുറിപ്പുകളെ ചെക്കുകളായി ബാങ്കുകൾ കണക്കാക്കാറില്ല.

ചെക്കുകളുടെ എണ്ണത്തിലുള്ള വർദ്ധന മൂലമാണമത്. നൂറുകണക്കിനു ചെക്കുകളാണിപ്പോൾ മിക്ക ബാങ്കുശാഖകൾക്കും ദിവസേന കൈകാര്യം ചെയ്യേണ്ടി വരുന്നത്; അതു യന്ത്രവൽക്കൃതവുമാണ്. യന്ത്രങ്ങളുടെ നിബന്ധനകൾ പാലിയ്ക്കുന്ന ചെക്കുകളെ മാത്രമേ യന്ത്രങ്ങൾ തിരിച്ചറിയൂ. യന്ത്രങ്ങളുടെ നിബന്ധനകൾ പാലിയ്ക്കാതെ കാര്യങ്ങളൊന്നും നടക്കില്ലെന്നായിട്ടുണ്ട്. ഏതാനും വർഷം മുമ്പ് ഇവിടെ അടുത്തുള്ളൊരു ബാങ്കിൽ ചെന്നപ്പോൾ, ബാങ്കു നിറയെ ആളുകൾ; ബാങ്കുജീവനക്കാരെല്ലാം യഥാസ്ഥാനങ്ങളിലുണ്ട്. പ്രവർത്തനം മാത്രം നടക്കുന്നില്ല. കാരണം, കമ്പ്യൂട്ടർ പണിമുടക്കിയിരിയ്ക്കുന്നു. മനുഷ്യരെ പ്രസാദിപ്പിയ്ക്കുക എളുപ്പമാണ്, ചിലപ്പോളൊന്നു തൊഴുതാൽ മതിയായേയ്ക്കും. പക്ഷേ, കമ്പ്യൂട്ടറിന്റെ മുന്നിൽ സാഷ്ടാംഗം നമസ്കരിച്ചാലും ഫലമില്ല. അതുകൊണ്ട്, യന്ത്രത്തിനു സ്വീകാര്യമായ രൂപം ധരിയ്ക്കുകയല്ലാതെ, മറ്റു മാർഗങ്ങളൊന്നും ചെക്കിന്റെ മുന്നിലില്ല.

നോട്ടുകൾ അസാധുവാക്കുന്നതിനു മുമ്പും പണമിടപാടുകളിൽ ഭൂരിഭാഗവും ചെക്കുകളിലൂടെയായിരുന്നു നടന്നിരുന്നത്. നോട്ടുകളുടെ അസാധുവാക്കലിനു ശേഷം, ചെക്കുകളുടെ പ്രചാരം കൂടിയിട്ടുണ്ടാകണം. ബാങ്ക് ഡ്രാഫ്റ്റുകളും പലപ്പോഴും ചെക്കുകളുടെ കൂട്ടത്തിൽ തന്നെ പെടുത്താറുണ്ട്. ഇന്നയാൾക്ക് ഇത്ര രൂപ നൽകണം എന്ന് ഒരു വ്യക്തി ഒരു ബാങ്കുശാഖയ്ക്കു നൽകുന്ന നിർദ്ദേശമാണു ചെക്ക്. ഇന്നയാൾക്ക് ഇത്ര രൂപ നൽകണം എന്ന് ഒരു ബാങ്കുശാഖ മറ്റൊരു ശാഖയ്ക്കു നൽകുന്ന നിർദ്ദേശമാണു ഡ്രാഫ്റ്റ്. നിർദ്ദേശം ഒരു കേവലവ്യക്തിയുടേതാകുമ്പോൾ, പണം കിട്ടുമെന്ന് ഉറപ്പില്ല. എന്നാൽ, നിർദ്ദേശം ബാങ്കിന്റേതാകുമ്പോൾ, പണം കിട്ടുമെന്നുറപ്പ്. ഡ്രാഫ്റ്റും ചെക്കും തമ്മിലുള്ള കാതലായ വ്യത്യാസം അതു മാത്രം.

ചെക്കിടപാടുകളിൽ വന്നിരിയ്ക്കുന്ന മാറ്റങ്ങൾ ലളിതമായി വിശദീകരിയ്ക്കാൻ വേണ്ടി ഒരുദാഹരണം പറയാം. കൊല്ലത്തുള്ളൊരു കശുവണ്ടി മുതലാളിയാണു തങ്കപ്പൻ പിള്ള. തൃശൂരുള്ളൊരു വ്യാപാരിയാണു ദേവസ്സി. തങ്കപ്പൻ പിള്ളയുടെ പക്കൽ നിന്നു കുറേ കശുവണ്ടി ഇടയ്ക്കിടെ ദേവസ്സി വാങ്ങാറുണ്ട്. അപ്പോഴൊക്കെ ദേവസ്സി ആയിരം രൂപയുടെ ഒരു ചെക്ക് തങ്കപ്പൻ പിള്ളയ്ക്ക് അയച്ചു കൊടുക്കാറുമുണ്ട്. ദേവസ്സിയുടെ അക്കൗണ്ട് കാനറാബാങ്കിന്റെ തൃശൂർ ശാഖയിലായതുകൊണ്ട് ദേവസ്സിയുടെ ചെക്കുകളെല്ലാം, ആ ശാഖയിന്മേലുള്ളവയാണ്. പതിറ്റാണ്ടുകളായി പതിവുള്ളൊരു ഇടപാടാണ് ഇവരുടേത് എന്നും സങ്കല്പിയ്ക്കുക.

വളരെപ്പണ്ട്, ദേവസ്സിയുടെ ചെക്കിന്റെ തുക കൈപ്പറ്റാൻ വേണ്ടി തങ്കപ്പൻ പിള്ളയ്ക്കു കൊല്ലത്തു നിന്നു തൃശൂരു വരെ യാത്ര ചെയ്ത്, കാനറാബാങ്കിന്റെ തൃശൂർ ശാഖയിൽ ചെക്കു നേരിട്ടു ഹാജരാക്കേണ്ടി വന്നിരുന്നു. ചെക്കിന്റെ പണവുമായി തിരികെ കൊല്ലത്തേയ്ക്കും പോകും. കുറേ നാൾ കഴിഞ്ഞപ്പോൾ തങ്കപ്പൻ പിള്ളയുടെ വീടിനടുത്തൊരു ബാങ്കുശാഖ തുറന്നു. സിൻഡിക്കേറ്റ് ബാങ്കിന്റേതായിരുന്നു, അത്. തങ്കപ്പൻ പിള്ള അവിടെ അക്കൗണ്ടു തുടങ്ങി. ദേവസ്സിയുടെ ചെക്കു കിട്ടുമ്പോഴൊക്കെ അതവരെ ഏല്പിയ്ക്കാൻ തുടങ്ങി. സിൻഡിക്കേറ്റ് ബാങ്കിന് ഒരു ശാഖ തൃശൂരുമുണ്ടായിരുന്നു.

തങ്കപ്പൻ പിള്ള സിൻഡിക്കേറ്റ് ബാങ്കിന്റെ കൊല്ലം ശാഖയിൽ ദേവസ്സിയുടെ ചെക്ക് ഏല്പിച്ചയുടൻ അവരതു തപാൽ വഴി തങ്ങളുടെ തൃശൂർ ശാഖയ്ക്ക് അയച്ചുകൊടുത്തു. തൃശൂർ ശാഖയിലെ ഒരുദ്യോഗസ്ഥൻ കാനറാബാങ്കിന്റെ തൃശൂർ ശാഖയിൽ ചെക്കു കൊണ്ടുപോയി കൊടുത്ത്, അതിന്റെ പണം വാങ്ങുകയും, തന്റെ ശാഖയിൽ മടങ്ങിച്ചെന്ന് അവിടെ പണമടയ്ക്കുകയും ചെയ്തു. ചെക്കിന്റെ പണം കിട്ടിയിട്ടുണ്ടെന്നു സിൻഡിക്കേറ്റ് ബാങ്കിന്റെ തൃശൂർ ശാഖ കൊല്ലം ശാഖയെ എഴുതി അറിയിച്ചു. കമ്മീഷൻ ഈടാക്കിയ ശേഷമുള്ള തുക കൊല്ലം ശാഖ തങ്കപ്പൻ പിള്ളയുടെ അക്കൗണ്ടിൽ വരവു വെച്ചു. തങ്കപ്പൻ പിള്ള പണം പിൻവലിച്ചു. ഈ ഉദാഹരണത്തിൽ ചെക്കിന്റേയും പണത്തിന്റേയും ഗതികൾ താഴെക്കൊടുക്കുന്നു:

ചെക്ക്:

ദേവസ്സിയിൽ നിന്നു തങ്കപ്പൻ പിള്ളയിലേയ്ക്ക്
സിൻഡിക്കേറ്റ് ബാങ്കിന്റെ കൊല്ലം ശാഖയിലേയ്ക്ക്.
സിൻഡിക്കേറ്റ് ബാങ്കിന്റെ തൃശൂർ ശാഖയിലേയ്ക്ക്.
കാനറാബാങ്കിന്റെ തൃശൂർ ശാഖയിലേയ്ക്ക്.

പണം

ദേവസ്സിയിൽ നിന്നു കാനറാബാങ്കിന്റെ തൃശൂർ ശാഖയിലേയ്ക്ക്.
കാനറാബാങ്കിന്റെ തൃശൂർ ശാഖയിൽ നിന്നു സിൻഡിക്കേറ്റ് ബാങ്കിന്റെ തൃശൂർ ശാഖയിലേയ്ക്ക്.
സിൻഡിക്കേറ്റ് ബാങ്കിന്റെ തൃശൂർ ശാഖയിൽ നിന്നു കത്തുവഴി കൊല്ലം ശാഖയിലേയ്ക്ക്.
കൊല്ലം ശാഖയിൽ നിന്നു തങ്കപ്പൻ പിള്ളയ്ക്ക്.

കുറേക്കാലം കഴിഞ്ഞപ്പോൾ തൃശൂരുള്ള സ്റ്റേറ്റ് ബാങ്ക് അവിടെയുള്ള ബാങ്കുകളുടെ മദ്ധ്യവർത്തിയായി പ്രവർത്തിയ്ക്കാൻ തുടങ്ങി. കാനറാബാങ്കും സിൻഡിക്കേറ്റ് ബാങ്കുമുൾപ്പെടെ, തൃശൂരുള്ള എല്ലാ ബാങ്കുകളും സ്റ്റേറ്റ് ബാങ്കിൽ അക്കൗണ്ടു തുടങ്ങി. എല്ലാ ബാങ്കുകളുടേയും പ്രതിനിധികൾ ദിവസേന രണ്ടു നേരം വീതം സ്റ്റേറ്റ് ബാങ്കിലെത്തും. ദേവസ്സിയുടെ ചെക്കു കിട്ടുമ്പോഴൊക്കെ സിൻഡിക്കേറ്റ് ബാങ്കിന്റെ പ്രതിനിധി അതു സ്റ്റേറ്റ് ബാങ്കിനെ ഏല്പിയ്ക്കുന്നു. സ്റ്റേറ്റ് ബാങ്ക് അതു കാനറാബാങ്കിന്റെ പ്രതിനിധിയ്ക്കു കൊടുക്കുന്നു.

കാനറാബാങ്കിന്റെ പ്രതിനിധി ചെക്കുമായി തന്റെ ശാഖയിലേയ്ക്കു ചെല്ലുന്നു. ദേവസ്സിയുടെ അക്കൗണ്ടിൽ നിന്ന് ആയിരം രൂപ കുറവു ചെയ്ത് ചെക്കു പാസ്സാക്കുന്നു. ആയിരം രൂപയുമായി സ്റ്റേറ്റ് ബാങ്കിൽച്ചെന്ന്, കാനറാബാങ്കിന് സ്റ്റേറ്റ് ബാങ്കിലുള്ള അക്കൗണ്ടിൽ അതടയ്ക്കുന്നു. ചെക്കു പാസ്സായ വിവരം സ്റ്റേറ്റ് ബാങ്കിനെ അറിയിയ്ക്കുന്നു. സിൻഡിക്കേറ്റ് ബാങ്കിന്റെ പ്രതിനിധിയും വീണ്ടും സ്റ്റേറ്റ് ബാങ്കിലെത്തിയിട്ടുണ്ടാകും. സ്റ്റേറ്റ് ബാങ്ക് കാനറാബാങ്കിന്റെ അക്കൗണ്ടിൽ നിന്ന് ആയിരം രൂപയെടുത്ത് സിൻഡിക്കേറ്റ് ബാങ്കിന്റെ അക്കൗണ്ടിൽ വരവു വെയ്ക്കുന്നു. സിൻഡിക്കേറ്റ് ബാങ്ക് അതു പിൻവലിയ്ക്കുന്നു. ചെക്കിന്റെ തുക കിട്ടിയ കാര്യം കൊല്ലം ശാഖയെ തപാൽ വഴി അറിയിയ്ക്കുന്നു. കൊല്ലം ശാഖ തങ്കപ്പൻ പിള്ളയുടെ അക്കൗണ്ടിൽ കമ്മീഷൻ കഴിച്ചുള്ള ചെക്കിന്റെ തുക വരവു വെയ്ക്കുന്നു. തങ്കപ്പൻ പിള്ള അക്കൗണ്ടിൽ നിന്നു പണം പിൻവലിയ്ക്കുന്നു.

സിൻഡിക്കേറ്റ് ബാങ്കിന്റെ പ്രതിനിധിയ്ക്കും കാനറാബാങ്കിന്റെ പ്രതിനിധിയ്ക്കും ചെക്കു പരസ്പരം കൈമാറാനുള്ള വേദിയായതു സ്റ്റേറ്റ് ബാങ്കിന്റെ തൃശൂർ ശാഖയാണല്ലോ. സിൻഡിക്കേറ്റ് ബാങ്കും കാനറാബാങ്കും മാത്രമല്ല, തൃശൂരുള്ള എല്ലാ ബാങ്കുകളും അവർക്കു കിട്ടിയ ചെക്കുകളുമായി പ്രതിനിധികളെ സ്റ്റേറ്റ് ബാങ്കിലേയ്ക്കയയ്ക്കാൻ തുടങ്ങി. സ്റ്റേറ്റ് ബാങ്കിൽ അവരെല്ലാവരും ഒരുമിച്ചിരുന്ന്, പരസ്പരം ചെക്കുകൾ കൈമാറി. സ്റ്റേറ്റ് ബാങ്ക് പ്രത്യേകം ഒരുക്കിയ ഒരു കെട്ടിടത്തിൽ വെച്ചായിരുന്നു ഈ കൈമാറൽ നടന്നിരുന്നത്. ആ കെട്ടിടത്തെ ക്ലിയറിംഗ് ഹൗസ് എന്നു വിളിയ്ക്കാൻ തുടങ്ങി. 2009-10 കാലഘട്ടത്തിൽ ഇന്ത്യയിലിത്തരം 1148 ക്ലിയറിംഗ് ഹൗസുകളുണ്ടായിരുന്നു.

തൃശൂർ ക്ലിയറിംഗ് ഹൗസ് തുടങ്ങിയിട്ടും തങ്കപ്പൻ പിള്ളയ്ക്കു പണം കിട്ടാനുള്ള കാലതാമസത്തിൽ വലുതായ കുറവുണ്ടായില്ല. ചെക്ക് രജിസ്റ്റേഡ് പോസ്റ്റ് ആയി തൃശൂരെത്താൻ നാലു ദിവസം, അതു സ്റ്റേറ്റ് ബാങ്കു വഴി കാനറാബാങ്കിലെത്താൻ ഒരു ദിവസം, ചെക്കു പാസ്സായ വിവരം തപാൽ വഴി സിൻഡിക്കേറ്റ് ബാങ്കിന്റെ കൊല്ലം ശാഖയിലെത്താൻ മൂന്നു ദിവസം; ഇടയിൽ ഒഴിവുദിവസങ്ങളുണ്ടെങ്കിൽ താമസം കൂടുന്നു.

ചുരുക്കത്തിൽ, കൊല്ലത്തുള്ള ബാങ്കിൽ കൊടുത്തേല്പിച്ച ചെക്കിന്റെ പണം അക്കൗണ്ടിൽ വരവു വെച്ചുകിട്ടാൻ പത്തു ദിവസം വേണം, അതായിരുന്നു സ്ഥിതി. അത്രയും നാൾ പണം ആർക്കും ഉപയോഗപ്പെടാതെ പോകുന്നു: തങ്കപ്പൻ പിള്ളയ്ക്കു ചെക്കിന്റെ പണം കിട്ടുന്നില്ലാത്തതുകൊണ്ട് അതു മറ്റൊരാൾക്കു കൊടുക്കാനാകുന്നില്ല; ദേവസ്സിയ്ക്കാണെങ്കിൽ ചെക്ക് തങ്കപ്പൻ പിള്ളയ്ക്കു കൊടുത്തുപോയിരിയ്ക്കുന്നതുകൊണ്ട് അതിനായി അക്കൗണ്ടിൽ കരുതിയിരിയ്ക്കുന്ന പണം മറ്റു കാര്യങ്ങൾക്കായി ഉപയോഗിയ്ക്കാനുമാവില്ല.

പണത്തിന്റെ ഈ നിഷ്‌ക്രിയത്വം ഒരു പ്രശ്നമായി അവശേഷിച്ചു. അതുപോലുള്ള ദശലക്ഷക്കണക്കിന് ഇടപാടുകൾ ഇന്ത്യയൊട്ടാകെ ദിവസേന നടന്നിരുന്നു. അനേകം ചെക്കുകൾ പാസ്സാവാൻ എട്ടും പത്തും ദിവസങ്ങളെടുത്തിരിയ്ക്കണം. 2009-10ൽ അന്നുണ്ടായിരുന്ന 1148 ക്ലിയറിംഗ് ഹൗസുകളിലായി 130 കോടിയിലേറെ ചെക്കുകൾ കൈകാര്യം ചെയ്യപ്പെട്ടെന്നു കണക്കുകൾ കാണിയ്ക്കുന്നു. ഇത്രയധികം ചെക്കുകൾ മാറുന്നതിലുള്ള കാലതാമസം അകറ്റിയാൽ, അല്ലെങ്കിൽ താമസമല്പം കുറയ്ക്കുകയെങ്കിലും ചെയ്താൽ, അത് ഇടപാടുകാർക്കു മാത്രമല്ല, രാഷ്ട്രത്തിന്റെ സാമ്പത്തികനിലയ്ക്കും ഗുണം ചെയ്യുമെന്നു സർക്കാർ മനസ്സിലാക്കി.

ഒരു ദിവസം തന്നെ വളരെയധികം ചെക്കുകൾ കൈകാര്യം ചെയ്യേണ്ടി വന്നപ്പോൾ, ക്ലിയറിംഗ് ഹൗസുകൾ യന്ത്രത്തെ ആശ്രയിയ്ക്കാൻ തുടങ്ങി. ബാങ്കുകൾ, അവയുടെ ശാഖകൾ എന്നിവയുടെ അടിസ്ഥാനത്തിൽ ചെക്കുകളെ തരം തിരിയ്ക്കാൻ യന്ത്രങ്ങൾ എം ഐ സി ആർ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചു, അതിനു വേണ്ടി ചെക്കുകളുടെ ഘടനയിൽ ഐകരൂപ്യം വരുത്തി. എം ഐ സി ആർ എന്നാൽ മാഗ്‌നറ്റിക്ക് ഇങ്ക് കാരക്റ്റർ റെക്കഗ്‌നിഷൻ. ചെക്കിന്റെ ചുവട്ടിൽ എം ഐ സി ആർ കോഡ് എന്നറിയപ്പെടുന്ന, ഒമ്പതക്കമുള്ളൊരു നമ്പറുണ്ട്: ഓരോ ബാങ്ക് ശാഖയ്ക്കും ഒരു പ്രത്യേക എം ഐ സി ആർ കോഡുണ്ടാകും. കോഡിലെ ആദ്യത്തെ മൂന്നക്കങ്ങൾ സ്ഥലത്തേയും, അടുത്ത മൂന്നക്കങ്ങൾ ബാങ്കിനേയും അവസാനത്തെ മൂന്നക്കങ്ങൾ ബാങ്കുശാഖയേയും സൂചിപ്പിച്ചു. ചെക്കിലുള്ള എം ഐ സി ആർ കോഡ് യന്ത്രം വായിയ്ക്കുകയും, ചെക്ക് ഏതു ബാങ്കിന്റെ, ഏതു ശാഖയുടേതെന്നു തിരിച്ചറിയുകയും, അതനുസരിച്ചു ചെക്കുകളെ തരം തിരിയ്ക്കുകയും ചെയ്തു.

എം ഐ സി ആർ യന്ത്രത്തിന്റെ ആഗമനം മൂലം ക്ലിയറിംഗ് ഹൗസുകളുടെ എണ്ണം 1148ൽ നിന്ന് 66 ആയി കുറഞ്ഞു. ക്ലിയറിംഗ് കുറേക്കൂടി കാര്യക്ഷമമായി. എങ്കിലും, തങ്കപ്പൻ പിള്ളയ്ക്കു ദേവസ്സിയുടെ ചെക്കിന്റെ പണം കിട്ടാനുള്ള കാലതാമസത്തിൽ കാര്യമായ കുറവു വന്നില്ല. പത്തുദിവസത്തെ താമസമുണ്ടായിരുന്നതിൽ ഒന്നോ രണ്ടോ ദിവസത്തെ കുറവു വന്നു എന്നു മാത്രം. കൊല്ലത്തു നിന്നു തൃശൂരിലേയ്ക്കുള്ള ദൂരം 216 കിലോമീറ്റർ. അത്ര മാത്രം അകലമുള്ളപ്പോൾ പോലും എട്ടു ദിവസം വേണ്ടി വന്നിരുന്ന നിലയ്ക്ക്, ആയിരവും രണ്ടായിരവും കിലോമീറ്റർ അകലെയുള്ള സ്ഥലങ്ങൾ തമ്മിലുള്ള ഇടപാടുകളിൽ പണം ചെക്കുകളുടെ രൂപത്തിൽ കൂടുതൽ ദിവസം കുടുങ്ങിക്കിടന്നു കാണണം.

വിവരസാങ്കേതികവിദ്യയിലുണ്ടായ പുരോഗതി ഏറ്റവുമധികം സഹായിച്ച പല രംഗങ്ങളിലൊന്ന് ചെക്ക് കളക്ഷനാണ്. സാങ്കേതികവിദ്യ പുരോഗമിച്ചപ്പോൾ റിസർവ് ബാങ്ക് പുതിയൊരു രീതി നടപ്പിൽ വരുത്തി. അതു ചെക്ക് കളക്ഷൻ രംഗത്തു വിപ്ലവകരമായ മാറ്റത്തിനിട വരുത്തി. പുതിയ രീതിയനുസരിച്ച്, സിൻഡിക്കേറ്റ് ബാങ്കിന്റെ കൊല്ലം ശാഖ ദേവസ്സിയുടെ ചെക്ക് തൃശൂർക്ക് അയച്ചുകൊടുക്കുന്നില്ല. പകരം, ചെക്കിന്റെ ഫോട്ടോ – അതായത് സ്കാൻ – മാത്രം അയയ്ക്കുന്നു. അതയയ്ക്കുന്നതു തൃശൂർക്കല്ല, ചെന്നൈയിലുള്ള റിസർവ് ബാങ്കിന്റെ ക്ലിയറിംഗ് ഹൗസിലേയ്ക്കാണ്. ഇലക്‌ട്രോണിക് മാർഗത്തിലൂടെ, ഡിജിറ്റലായാണ് അതിന്റെ യാത്ര. ചെന്നൈ ക്ലിയറിംഗ് ഹൗസിൽ നിന്നതു കാനറാബാങ്കിന്റെ തൃശൂർ ശാഖയിലെത്തുന്നു. ശാഖയതു പാസ്സാക്കുന്നു.

ചെക്കു പാസ്സായ ഉടൻ ആ വിവരം ചെന്നൈയിലെ ക്ലിയറിംഗ് ഹൗസിലെത്തുന്നു. ക്ലിയറിംഗ് ഹൗസിൽ എല്ലാ ബാങ്കുകൾക്കും അക്കൗണ്ടുണ്ട്. ക്ലിയറിംഗ് ഹൗസ് കാനറാബാങ്കിന്റെ അക്കൗണ്ടിൽ നിന്നു ചെക്കിന്റെ തുകയായ ആയിരം രൂപയെടുത്തു സിൻഡിക്കേറ്റ് ബാങ്കിന്റെ അക്കൗണ്ടിൽ വരവു വെയ്ക്കുന്നു. ആ വിവരം ഉടൻ തന്നെ സിൻഡിക്കേറ്റ് ബാങ്കിന്റെ കൊല്ലം ശാഖയ്ക്കു കിട്ടുന്നു. അവർ തുക തങ്കപ്പൻ പിള്ളയുടെ അക്കൗണ്ടിൽ വരവു വെയ്ക്കുന്നു. തുടർന്ന്, തങ്കപ്പൻ പിള്ളയ്ക്കു തുക എപ്പോൾ വേണമെങ്കിലും പിൻവലിയ്ക്കാം.

പുതിയ രീതിയിൽ, കൊല്ലത്തുള്ള അക്കൗണ്ടിൽ തൃശൂരുള്ളൊരു ചെക്കിന്റെ പണം വരവു വെച്ചു കിട്ടാൻ ആകെ വേണ്ടിവരുന്ന സമയം ഏതാനും മണിക്കൂറുകൾ മാത്രം! അങ്ങേയറ്റം ഒരു ദിവസം. ചെക്ക് ട്രങ്കേഷൻ സിസ്റ്റം അഥവാ സി ടി എസ് എന്നാണ് ഈ സംവിധാനത്തിനു പേര്. ട്രങ്കേറ്റ് ചെയ്യുകയെന്നാൽ വെട്ടിച്ചുരുക്കുക എന്നർത്ഥം: വിസ്താരമേറിയ ചെക്കിനെ അക്കങ്ങളുടെ (ഡിജിറ്റൽ) സൂക്ഷ്മരൂപത്തിലാക്കുന്ന പ്രക്രിയ.

ദേവസ്സി-തങ്കപ്പൻപിള്ള ഇടപാടിലെ യഥാർത്ഥ ചെക്ക് കൊല്ലം സിൻഡിക്കേറ്റ് ബാങ്കിന്റെ പക്കലാണുണ്ടാകുക. അവരാണു തങ്കപ്പൻ പിള്ളയുടെ ചെക്കുനിക്ഷേപം സ്വീകരിച്ചത്. അത്തരത്തിൽ ചെക്കുനിക്ഷേപം സ്വീകരിയ്ക്കുന്ന ബാങ്കുകൾ യഥാർത്ഥ ചെക്ക് പത്തു വർഷത്തോളം സൂക്ഷിച്ചു വെക്കേണ്ടി വരും.

ചെക്ക് ട്രങ്കേഷൻ സംവിധാനത്തിന്റെ നടത്തിപ്പിന്റെ ചുമതല നാഷണൽ പേമെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്കാണ്. എൻ പി സി ഐ എന്ന ചുരുക്കപ്പേരുള്ള ഇത് റിസർവ് ബാങ്കിന്റെ സഹോദരസ്ഥാപനമാണ്. ചെന്നൈ കൂടാതെ ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളിലും സമാനമായ ക്ലിയറിംഗ് ഹൗസുകളുണ്ട്. മുമ്പ് ഇന്ത്യയിലെ ക്ലിയറിംഗ് പ്രവർത്തനം മുഴുവനും നടത്തിയിരുന്നത് എം ഐ സി ആർ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്ന 66 ക്ലിയറിംഗ് ഹൗസുകളായിരുന്നെന്നു മുകളിൽ സൂചിപ്പിച്ചിരുന്നു. ഇന്നിപ്പോൾ അവയുടെ ചുമതലകൾ മുഴുവൻ ചെക്ക് ട്രങ്കേഷൻ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ചെന്നൈ, ന്യൂഡൽഹി, മുംബൈ എന്നീ മൂന്ന് ക്ലിയറിംഗ് ഹൗസുകൾ നിർവഹിയ്ക്കുന്നു. എം ഐ സി ആർ ക്ലിയറിംഗ് ഹൗസുകൾ നിറുത്തലാക്കുകയും ചെയ്തു.

കോടിക്കണക്കിനു ചെക്കുകളാണിപ്പോൾ ഓരോ മാസവും ക്ലിയറിംഗ് ഹൗസുകൾ കൈകാര്യം ചെയ്യുന്നത്. 2015-16 സാമ്പത്തികവർഷത്തിൽ 69.88 ലക്ഷം കോടി രൂപയ്ക്കുള്ള 91.98 കോടി ചെക്കുകൾ കൈകാര്യം ചെയ്തുവെന്നു എൻ പി സി ഐയുടെ വെബ്സൈറ്റിൽ കാണുന്നു. നടപ്പുവർഷത്തിൽ അവയിൽ വർദ്ധനവുണ്ടാകാനാണിട. ചെക്ക് ട്രങ്കേഷൻ എന്ന സാങ്കേതികവിദ്യ ഉദയം ചെയ്തില്ലായിരുന്നെങ്കിൽ, കുറേയേറെ ചെക്കുകളുടെ പണം ഏഴെട്ടു ദിവസത്തോളം ആർക്കും ഉപയോഗിയ്ക്കാനാകാതെ നിഷ്‌ക്രിയമായി കിടക്കുമായിരുന്നു.

1995ൽ ചെക്ക് ട്രങ്കേഷൻ ആരംഭിയ്ക്കാൻ വേണ്ടി നിയമങ്ങൾ പരിഷ്‌കരിച്ച ന്യൂസിലന്റാണ് ഈ രംഗത്തു വഴികാട്ടിയായത്. ചെക്ക് ട്രങ്കേഷൻ സംവിധാനം ഏർപ്പെടുത്തിയിട്ടില്ലാത്ത രാജ്യങ്ങളാണധികവും. നാം 2002ൽ പാസ്സാക്കിയ നിയമത്തിലൂടെ ചെക്ക് ട്രങ്കേഷനു നിയമസാധുത നൽകി; പിന്നേയും കുറേക്കൊല്ലം കൂടി കഴിഞ്ഞാണെങ്കിലും, ചെക്ക് ട്രങ്കേഷൻ സംവിധാനം നടപ്പിൽ വരുത്തുകയും ചെയ്തു; വികസിതരാജ്യമായ ബ്രിട്ടനേക്കാൾ മുമ്പ്!

കറൻസി നോട്ടുമായി താരതമ്യം ചെയ്യുമ്പോൾ സത്യത്തിന്റെ പ്രകാശം ചെക്കിന്മേലുണ്ട്. ഒരാൾ കുറേ കറൻസി നോട്ടുകൾ, ഒരു ചെക്ക് എന്നിവയൊരുമിച്ചു മോഷ്ടിച്ചെന്നു കരുതുക. അയാൾക്കു നോട്ടുകൾ യഥേഷ്ടം ചെലവഴിയ്ക്കാനാകും; പക്ഷേ, ചെക്കിന്റെ പണം കൈപ്പറ്റുന്നത് എളുപ്പമാവില്ല. ചെക്കിന്റെ പണം കൈപ്പറ്റാൻ അയാൾക്ക് ബാങ്കിലേയ്ക്കു ചെല്ലുകയും ചെക്കിന്റെ പിറകിൽ പേരെഴുതി ഒപ്പിട്ടു കൊടുക്കുകയും ചെയ്യേണ്ടി വരും. അതിനിടയിൽ ചെക്കിന്റെ ഉടമയ്ക്കു തന്റെ ചെക്കു നഷ്ടപ്പെട്ടെന്നു മനസ്സിലാക്കാനായാൽ, ചെക്കിന്റെ പണം ആർക്കും നൽകരുത് എന്ന നിർദ്ദേശം ബാങ്കിനു കൊടുക്കാനാകും. ‘സ്റ്റോപ്പ് പേയ്‌മെന്റ്’ നിർദ്ദേശം നിലവിലുള്ളപ്പോൾ ബാങ്ക് ആ ചെക്കിന്റെ പണം നൽകുകയില്ല.

ചെക്കുകളിൽ ‘ഓർ ബെയറർ’ എന്ന വാക്കുകളുണ്ടാകും. ചെക്കു കൈവശമുള്ളയാൾ ആരുമാകട്ടെ, അയാൾക്കു ചെക്കിന്റെ പണം നൽകണം എന്നാണ് ‘ഓർ ബെയറർ’ എന്ന വാക്കുകളുടെ അർത്ഥം. ചെക്കിന്റെ പണം നൽകരുത് എന്ന നിർദ്ദേശം ബാങ്കിനു കിട്ടിയിട്ടില്ലെങ്കിൽ, മോഷ്ടാവിനു പോലും ബെയറർ-ചെക്കിന്റെ പണം കിട്ടും, ബാങ്കിൽച്ചെന്ന് ഒപ്പിട്ടു കൊടുക്കാൻ അയാൾ തയ്യാറാണെങ്കിൽ. ബെയറർ-ചെക്കു കൊണ്ടുവരുന്നയാളോട് ‘നിങ്ങൾക്ക് ഈ ചെക്ക് എങ്ങനെ കിട്ടി’ എന്നു ബാങ്ക് ചോദിയ്ക്കാൻ മിനക്കെടില്ല.

‘ഓർ ബെയറർ’ എന്ന വാക്കുകൾ പേന കൊണ്ടു വെട്ടിക്കളഞ്ഞിരിയ്ക്കുന്നു എന്നു കരുതുക. ‘ഓർ ബെയറർ’ വെട്ടിയിട്ടുണ്ടെങ്കിൽ ഓർഡർ-ചെക്ക് ആയിത്തീർന്നു എന്നർത്ഥം. ‘ഓർ ബെയറർ’ എന്ന വാക്കുകൾ വെട്ടിയിട്ടുണ്ടെങ്കിൽ അതിനു മുകളിൽ ‘ഓർ ഓർഡർ’ എന്നെഴുതിയിട്ടുണ്ടെങ്കിലും എഴുതിയിട്ടില്ലെങ്കിലും ‘ചെക്കു കൊണ്ടുവരുന്നയാൾ ആരെന്നു തിരിച്ചറിഞ്ഞ ശേഷമേ പണം കൊടുക്കാവൂ’ എന്ന വ്യക്തമായ നിർദ്ദേശമാണ് അതിൽ നിന്നു ബാങ്കിനു കിട്ടുന്നത്. ‘ഓർ ബെയറർ’ എന്ന വാക്കുകൾ വെട്ടിയിരിയ്ക്കുന്നതു കാണുന്ന മാത്രയിൽ ബാങ്ക് ജാഗ്രത്താകും; ‘യോദ്ധാ’ എന്ന മലയാളസിനിമയിൽ എം എസ് തൃപ്പൂണിത്തുറ മോഹൻലാലിനോടു ചോദിച്ച “താനാരാ, ഹൂ ആർ യൂ, തും കോൻ ഹോ” എന്ന ചോദ്യം തന്നെ ബാങ്കും ചോദിയ്ക്കും. ‘നിങ്ങൾക്ക് ഈ ചെക്ക് എങ്ങനെ കിട്ടി’ എന്നും ചോദിയ്ക്കും, ആധാർ കാർഡും തിരിച്ചറിയൽ കാർഡുമൊക്കെ കൊണ്ടുവരാനും പറയും. കസ്റ്റമറോടു കൂടുതൽ പ്രതിബദ്ധതയുള്ള ബാങ്കുകൾ കസ്റ്റമറുമായി ഫോണിൽ ബന്ധപ്പെട്ട് ‘ചെക്കു കൊണ്ടുവന്നിരിയ്ക്കുന്നയാൾക്കു പണം കൊടുക്കണോ’ എന്ന് ആരാഞ്ഞെന്നും വരാം. ബോദ്ധ്യം വരാത്ത സന്ദർഭങ്ങളിൽ ‘ഏതെങ്കിലും ബാങ്കു വഴി പ്രസന്റു ചെയ്യുക’ എന്ന നിർദ്ദേശത്തോടെ ആളെ മടക്കിവിട്ടെന്നും വരും. മോഷ്ടാക്കൾ ചെക്കിന്റെ പണം വാങ്ങുന്നതു തടയാൻ ‘ഓർ ബെയറർ’ എന്ന വാക്കുകൾ വെട്ടുന്നതു സഹായകമാകും എന്നു ചുരുക്കം.

ചെക്കിലെ ‘ഓർ ബെയറർ’ വെട്ടുന്നതിനേക്കാളേറെ സുരക്ഷിതത്വം ചെക്കു ‘ക്രോസ്സു’ ചെയ്യുന്നതാണ്. ചെക്കിന്റെ ഇടതുമുകൾമൂലയിൽ രണ്ടു ചെറുസമാന്തരരേഖകൾ ചരിച്ചു വരയ്ക്കുന്നതിനാണു ക്രോസ്സിംഗ് എന്നു പറയുന്നത്. വരകൾക്കിടയിൽ ‘&Co’ എന്നെഴുതുന്നതും പതിവാണ്, പക്ഷേ, നിർബന്ധമില്ല. ‘ആന്റ് കോ’യ്ക്കു പകരം ‘അക്കൗണ്ട് പേയീ’ എന്നുമെഴുതിയിട്ടുണ്ടാകാം. ക്രോസ്സു ചെയ്ത ചെക്കിന്റെ പണം കിട്ടാൻ ഏതെങ്കിലുമൊരു ബാങ്കിനെ ഏൽപ്പിയ്ക്കുക തന്നെ വേണം. അതിന്, അവിടെ ഒരക്കൗണ്ട് ഉണ്ടായിരിയ്ക്കണം. അക്കൗണ്ടില്ലെങ്കിൽ പുതിയ ഒരക്കൗണ്ടു തുടങ്ങേണ്ടി വരും. അക്കൗണ്ടു തുടങ്ങാൻ തിരിച്ചറിയൽ രേഖകൾ നിർബന്ധം. തിരിച്ചറിയപ്പെടേണ്ടി വരുമെന്നതിനാൽ, ക്രോസ്സു ചെയ്ത ചെക്കിന്റെ പണം വാങ്ങുകയെന്ന സാഹസത്തിനു മോഷ്ടാക്കൾ തുനിയാനിടയില്ല.

ക്രോസ്സു ചെയ്തൊരു ചെക്കിന്റെ പണം അക്കൗണ്ടിലൂടെയല്ലാതെ, രൊക്കം പണമായി ഒരന്യനു ബാങ്കു നൽകിപ്പോയി എന്നു കരുതുക. അങ്ങനെ പണം നൽകാൻ ബാങ്കിന് അധികാരമില്ല. അങ്ങനെ പണം നൽകിപ്പോയെങ്കിൽ, കസ്റ്റമർക്കു പണം തിരികെ നൽകാൻ ബാങ്കിനു ബാദ്ധ്യതയുണ്ട്, തിരികെ നൽകുകയും ചെയ്യും. ചെക്കു ക്രോസ്സു ചെയ്യുന്നതു വഴി കസ്റ്റമർക്കു സംരക്ഷണം കിട്ടുന്നു. സ്വന്തം ചെക്കുകൾ എപ്പോഴും ക്രോസ്സു ചെയ്തു വെയ്ക്കുന്നതു നന്നായിരിയ്ക്കും.

കറൻസി നോട്ടുകൾ കള്ളപ്പണമായിരിയ്ക്കാമെന്നു നാം ഈയിടെ കണ്ടു. കള്ളപ്പണമെന്നാൽ കണക്കിൽ പെടാത്ത പണം, അൺ അക്കൗണ്ടഡ് മണി, അക്കൗണ്ടിലടയ്ക്കാത്ത പണം, നികുതിയടയ്ക്കാത്ത പണം, എന്നെല്ലാമർത്ഥം. അക്കൗണ്ടിലുള്ള പണത്തെ, അക്കൗണ്ടഡ് മണിയെ ആണു ചെക്കു പ്രതിനിധീകരിയ്ക്കുന്നത്. കറൻസിയുടെ നിറം ഇടയ്ക്കൊക്കെ ‘കറുപ്പ്’ അഥവാ ബ്ലാക്ക് ആകാമെങ്കിൽ, ചെക്കിന്റെ നിറം സദാ ‘വെളുപ്പ്’ അഥവാ വൈറ്റ് ആയിരിയ്ക്കും. ‘കറുപ്പി’നെതിരേയുള്ള പോരാട്ടത്തിൽ ‘വെളുപ്പി’ന്റെ മൂല്യം വർദ്ധിച്ചിരിയ്ക്കുന്നു; ചെക്കിനു മാന്യത കൂടിയിരിയ്ക്കുന്നു.

കറൻസി നോട്ടു വ്യാജനുമാകാം. നമ്മുടെ തന്നെ നാട്ടുകാരിൽപ്പലരും വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ചിവിടെ വിതരണം ചെയ്തിട്ടുണ്ടെന്നാണു സർക്കാർ പറയുന്നത്. നാട്ടുകാരേക്കാൾ കൂടുതൽ വ്യാജ ഇന്ത്യൻ കറൻസി അച്ചടിച്ചു വിതരണം ചെയ്തിരിയ്ക്കുന്നതു പാക്കിസ്ഥാനാണെന്നും വാർത്തകളിൽ കാണുന്നു. പറഞ്ഞതു സർക്കാരായതുകൊണ്ട് സംഗതി വാസ്തവമായിരിയ്ക്കണം. കറൻസി നോട്ടു വ്യാജനായാലും, ചെക്ക് വ്യാജനാകുന്ന പ്രശ്നമില്ല. ചെക്ക് വ്യാജനിർമ്മിതമായാൽ കമ്പ്യൂട്ടർ തിരസ്കരിയ്ക്കും. ചെക്കിലെ ഒപ്പു വ്യാജമാണെന്നും അക്കാര്യം കണ്ടുപിടിയ്ക്കാതെ ബാങ്കതു പാസ്സാക്കുന്നെന്നും കരുതുക; അതിന്റെ പണം കസ്റ്റമർക്കു തിരികെക്കൊടുക്കാൻ ബാങ്കു ബാദ്ധ്യസ്ഥമാണ്. കാരണം, കസ്റ്റമറുടെ ഒപ്പില്ലാതെ പണം അന്യനു കൈമാറാൻ ബാങ്കിന് അധികാരമില്ല. അന്യരിട്ടിരിയ്ക്കുന്ന വ്യാജഒപ്പ് കസ്റ്റമറുടെ ഒപ്പിനേക്കാൾ അഴകുള്ളതാണെങ്കിൽപ്പോലും, പണം കൈമാറാൻ ബാങ്കിനാവില്ല. പണം കൈമാറിപ്പോയാൽ കസ്റ്റമർക്കു പണം ഉറപ്പായും തിരികെക്കിട്ടും.

ചുരുക്കിപ്പറഞ്ഞാൽ, കറൻസി നോട്ടു കൊടുക്കുന്നതിനു പകരം അതിനേക്കാൾ സുരക്ഷിതത്വമുള്ള ചെക്കെഴുതി കൊടുക്കാവുന്നതേയുള്ളൂ. കറൻസി നോട്ടു വാങ്ങുന്നതിനു പകരം ചെക്കു വാങ്ങുകയും ചെയ്യാം. ചെക്കെഴുത്തിനെ ഇപ്പോൾ പ്രോത്സാഹിപ്പിയ്ക്കുന്ന സർക്കാർ തന്നെയാണ് അതിനെ ഇതുവരെ നിരുത്സാഹപ്പെടുത്തിപ്പോന്നിട്ടുള്ളത്. വീട്ടുനികുതി, വസ്തുനികുതി, വൈദ്യുതിബില്ല്, വെള്ളക്കരം, ഇങ്ങനെ സർക്കാരിലേയ്ക്കടയ്ക്കേണ്ട പലതും രൊക്കം പണമായി വേണം എന്ന സർക്കാരിന്റെ നിർബന്ധബുദ്ധിയാണ് ഏറ്റവും വലിയ പ്രതിബന്ധം. ഈയടുത്ത കാലത്തായി ചില വകുപ്പുകൾ ഈ നിലപാടിനു മാറ്റം വരുത്തിക്കാണുന്നുണ്ട്; അതു ചെക്കുകൾക്ക് അനുകൂലമല്ലെന്നു മാത്രം.

മുൻകാലങ്ങളിൽ അക്കൗണ്ടിൽ പണമില്ലാതെ ചെക്കുകൾ മടങ്ങുന്നതു വ്യാപകമായിരുന്നു. ചെക്കുമടക്കത്തെ നിരുത്സാഹപ്പെടുത്താനായി സർക്കാർ തന്നെ നെഗോഷ്യബിൾ ഇൻസ്‌ട്രമെന്റ് ആക്റ്റിൽ ഭേദഗതികൾ വരുത്തി. അക്കൗണ്ടിൽ പണമില്ലാത്തതുകൊണ്ടു ചെക്കു മടങ്ങിയാൽ ചെക്കെഴുതിയ വ്യക്തിയ്ക്കിപ്പോൾ രണ്ടുവർഷത്തെ ജയിൽശിക്ഷ ലഭിച്ചെന്നു വരാം. ചെക്കിന്റെ ഇരട്ടിത്തുക പിഴയായി അടയ്ക്കേണ്ടിയും വരാം. അക്കൗണ്ടിൽ പണമില്ലാത്തതു കൊണ്ട് ചെക്കു മടങ്ങിയാലുടൻ അക്കൗണ്ടു ക്ലോസുചെയ്തു കളയുന്ന ബാങ്കുകളും ഇവിടെയുണ്ട്: ‘ചെക്കു മടങ്ങുന്ന അക്കൗണ്ട് ഞങ്ങൾക്കു വേണ്ട!’ എന്നാണ് അവരുടെ നിലപാട്. പണമില്ലാതെ മടങ്ങുന്ന ചെക്കുകൾ ‘വണ്ടിച്ചെക്കുകൾ’ എന്ന പേരിൽ പരിഹസിയ്ക്കപ്പെടാറുണ്ട്. വണ്ടിച്ചെക്കുകൾ രാജ്യത്തിനു പോലും അപമാനമാണെന്നു കരുതുന്നവരും ധാരാളം. ഈ കർക്കശനിലപാടുകൾ മൂലം ചെക്കുകൾ കറൻസി നോട്ടുപോലെ തന്നെ മൂല്യമുള്ളതായിത്തീർന്നിരിയ്ക്കുന്നു. തടസ്സമേതുമില്ലാതെ ചെക്കുകൾ സ്വീകരിച്ചുകൊണ്ടു സർക്കാർ തന്നെ ചെക്കെഴുത്തിനെ പ്രോത്സാഹിപ്പിയ്ക്കേണ്ടതാണ്.

പക്ഷേ, പഴയൊരു സിനിമയിൽ പ്രേംനസീർ ‘വൈകിപ്പോയനിയാ, വൈകിപ്പോയി’ എന്നു പറഞ്ഞതു പോലെ, ചെക്കുകളുടെ വൈശിഷ്ട്യം തിരിച്ചറിയാൻ വൈകിപ്പോയി എന്നു പറയേണ്ടിയിരിയ്ക്കുന്നു. സാങ്കേതികവിദ്യയിലുണ്ടായ മുന്നേറ്റം ചെക്കു മാറാനുണ്ടായിരുന്ന കാലതാമസത്തെ കേവലം മണിക്കൂറുകൾ മാത്രമായി കുറവു ചെയ്തു വിപ്ലവം സൃഷ്ടിച്ചെങ്കിലും, സാങ്കേതികവിദ്യയിൽ തുടർന്നുണ്ടായ ചില മുന്നേറ്റങ്ങൾ ചെക്കുകളുടെ പ്രസക്തി തന്നെ നഷ്ടപ്പെടുത്തിയിരിയ്ക്കുന്നു. മെയിൽ ഈമെയിലായും പത്രം ഈപത്രമായും ബുക്ക് ഈബുക്കായും മാറിയതു പോലെ, ചെക്കിനു പകരം ‘ഈചെക്ക്’ ഇപ്പോൾ നിലവിലുണ്ട്, അതിനു നിയമത്തിന്റെ പിൻബലം കിട്ടിക്കഴിഞ്ഞു; തൽക്കാലം അധികം പ്രചാരം നേടിയിട്ടില്ലെന്നു മാത്രം.

പക്ഷേ, സാങ്കേതികവിദ്യയിൽ വന്നിരിയ്ക്കുന്ന മറ്റു ചില മാറ്റങ്ങൾ ‘ഈചെക്കു’ പോലും ആവശ്യമില്ലാത്തൊരു യുഗത്തിനു തുടക്കമിട്ടിരിയ്ക്കുന്നു. ‘ഈചെക്കി’ന്റെ പോലും ഗതി അതായിരിയ്ക്കെ, കടലാസ്സുചെക്കുകളുടെ സ്ഥിതി അതിനേക്കാൾ പരുങ്ങലിലാണെന്നു പറയേണ്ടതില്ലല്ലോ. ഓരോ വീട്ടിലും ഇന്റർനെറ്റു ലഭ്യമാക്കാൻ സർക്കാരാഗ്രഹിയ്ക്കുന്ന നിലയ്ക്ക്, കടലാസ്സുചെക്കുകൾ ഒരു പതിറ്റാണ്ടിനപ്പുറം കടക്കുമോ എന്നു സംശയമാണ്. സാങ്കേതികവിദ്യയുടെ പുരോഗതി മൂലമുണ്ടായ ഈ മാറ്റങ്ങൾക്ക് നോട്ടുകളുടെ അസാധുവാക്കൽ ആക്കം കൂട്ടുകയും ചെയ്തിരിയ്ക്കുന്നു. അതേപ്പറ്റി ഈ ലേഖനത്തിന്റെ അടുത്ത ഭാഗത്തിൽ.

LEAVE A REPLY

Please enter your comment!
Please enter your name here