ചങ്ങനാശേരി/തൃശൂർ∙ അബുദാബിയിലുണ്ടായ കാറപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. ചങ്ങനാശേരി ഫാത്തിമാപുരം പുതുപ്പറമ്പിൽ മണിയപ്പന്റെ മകൻ സാജൻ (40), തൃശൂർ പറവട്ടാനി കുന്നത്തുംകര കുണ്ടിൽ പരേതനായ ഗംഗാധരന്റെ മകൻ കെ.ജി. ജിത്ത് (31) എന്നിവരാണു മരിച്ചത്. അബുദാബിയിൽ ഹൈവേ ഫയർ ആൻഡ് സേഫ്റ്റി എക്യുപ്മെന്റ്സ് കമ്പനിയിൽ ഫയർ ആൻഡ് സേഫ്റ്റി ഒാഫിസറാണു സാജൻ. അവിടെത്തന്നെ ഇലക്ട്രിക്കൽ എൻജിനീയറാണു ജിത്ത്.

ജോലിസംബന്ധമായ ആവശ്യത്തിനായി സൗദിയിലേക്കു കാറിൽ പോകുമ്പോൾ റൊബൈർ എന്ന സ്ഥലത്തുവച്ചാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രെയിലറിന്റെ പിന്നിൽ ഇടിച്ചുകയറുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല.

ജിത്തിന്റെ വിവാഹം ഓഗസ്റ്റ് 30നു നടത്താനിരിക്കുകയായിരുന്നു. മൂന്നുമാസം മുൻപു വിവാഹനിശ്ചയത്തിനു നാട്ടിലെത്തിയിരുന്നു. അമ്മ: വത്സല. സഹോദരങ്ങൾ: ജിത സുരേഷ്, ജിജിൽ. ജിത്തിന്റെ സംസ്കാരം നാളെ ഒൻപതിനു വടൂക്കര എസ്എൻഡിപി ശ്മശാനത്തിൽ.
മസ്കറ്റിലായിരുന്ന സാജൻ എട്ടുമാസം മുൻപാണ് അബുദാബിയിലെ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. ഭാര്യ: കുറിച്ചി കേളൻകവല പുളിമ്പറമ്പിൽ നിഷ.

മകൻ: അച്ചു. നിഷ ഏഴുമാസം ഗർഭിണിയാണ്. സാജന്റെ മൃതദേഹം നാളെ രാവിലെ നാട്ടിലെത്തിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here