തൃശൂർ ∙ സെക്യൂരിറ്റി ജീവനക്കാരനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് നിഷാമിന് വഴിവിട്ട സഹായം ചെയ്ത അഞ്ച് പൊലീസുകാരെ സസ്പെൻസ് ചെയ്യാൻ ശുപാർശ. പൊലീസുകാരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. കണ്ണൂർ എആർ ക്യാംപിലെ എസ്ഐ അടക്കം അഞ്ചു പൊലീസുകാരെ സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്യുന്ന റിപ്പോർട്ട് കമ്മിഷണർ ഡിജിപിക്ക് കൈമാറി. ബന്ധുക്കൾക്കൊപ്പം ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ നിഷാമിന് അവസരമൊരുക്കിയത് ചട്ടലംഘനമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഹോട്ടലിൽ കുടുംബാംഗങ്ങൾക്കൊപ്പം കൂടിക്കാഴ്ച നടത്താൻ നിഷാമിന് പൊലീസ് അവസരം ഒരുക്കിയതായി സ്പെഷൽ പ്രോസിക്യൂട്ടർ പരാതി നൽകിയിരുന്നു. വിചാരണ വേളയില്‍ കോടതി അനുമതിയോടെ മാത്രമേ കൂടിക്കാഴ്ച നടത്താവൂവെന്ന നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനു പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഡിജിപി സെൻകുമാർ തൃശൂർ കമ്മിഷ്ണറെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്.
കേസിന്റെ വിചാരണയ്ക്കായി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് നിഷാമിനെ ഇന്നു തൃശൂർ ജില്ലാ കോടതിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. കേസ് പരിഗണിക്കുന്നത് കോടതി ഉച്ചയ്ക്ക് രണ്ടുമണിയിലേക്ക് മാറ്റിയതോടെയാണ് പൊലീസുകാർ നിഷാമിനെ തൃശൂർ നഗരത്തിലെ ഹോട്ടലിൽ എത്തിച്ചത്. അവിടെവച്ച് പൊലീസും നിഷാമിന്റെ അഭിഭാഷകരും ഒന്നര മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. കണ്ണൂരില്‍ നിന്നെത്തിയ എസ്ഐ ഉള്‍പ്പെടെ നാല് പൊലീസുകാരും നിഷാമിനൊപ്പമുണ്ടായിരുന്നതായും ഭക്ഷണം കഴിച്ചതായും പരാതിയില്‍ പറയുന്നു.
നിഷാമിന് പൊലീസ് വഴിവിട്ട സഹായം നൽകുന്നതായി നേരത്തെയും ആക്ഷേപമുയർന്നിരുന്നു. കുന്നംകുളം കോടതിയിൽ കൊണ്ടുവന്നപ്പോൾ നിഷാമിന്‍റെ ആവശ്യപ്രകാരം കൈവിലങ്ങുകള്‍ മറയ്ക്കാന്‍ പ്ളാസ്റ്റിക് കവറുകള്‍ നൽകിയെന്നായിരുന്നു ആരോപണം.