തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധനക്ക് അംഗീകാരം. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുടെ ശിപാർശ സർക്കാർ അംഗീകരിച്ചു. എന്നാൽ മിനിമം ചാർജിൽ മാറ്റമില്ല. മിനിം ചാർജ് എട്ട് രൂപയായി തുടരും. മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോ മീറ്ററായി കുറച്ചു.
രണ്ടര മുതൽ അഞ്ച് കിലോ മീറ്റർ വരെയുള്ള യാത്രക്ക് 10 രൂപയാണ് ചാർജ്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ബസ് ചാർജ് വർധനവിന് അംഗീകാരം നൽകിയത്. അതേസമയം, വിദ്യാർഥികളുടെ യാത്രനിരക്ക് വർധിപ്പിക്കുന്നതിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. സ്കൂളുകൾ തുറക്കാത്ത സാഹചര്യത്തിലാണ് വിദ്യാർഥികളുടെ ചാർജ് വർധിപ്പിക്കാതിരുന്നത്.
കിലോ മീറ്ററിന് 20 പൈസയുടെ വർധനയാണ് ഉണ്ടാവുക. കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ ഇതേ നിരക്കാവും ഉണ്ടാവുക. ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകൾക്ക് 25 ശതമാനം നിരക്ക് വർധനയുണ്ടാവും. ചാർജ് വർധനവ് നാളെയോ മറ്റന്നാളോ പ്രാബല്യത്തിൽ വരും.