കൊച്ചി: കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ രാഷ്ട്രീയ എതിരാളികളാല്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ സിപിഐ എം പ്രവര്‍ത്തകനാണ് കൊല്ലം മണ്‍റോതുരുത്ത് സ്വദേശി മണിലാല്‍ (52). കൊലപാതകികളെല്ലാം കോണ്‍ഗ്രസ്-ആര്‍എസ്എസ് പ്രവര്‍ത്തകരും. ബോധപൂര്‍വം സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതിനും, തെരഞ്ഞെടുപ്പ് ദുര്‍ബലപ്പെടുത്തുന്നതിനുമുള്ള സംഘപരിവാറിന്റെ രാഷ്ട്രീയ ഗൂഢലോചനയെ തുടര്‍ന്നാണ് മണ്‍റോ തുരുത്തില്‍ മണിലാല്‍ മരണപ്പെട്ടത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനില്‍ നിന്നും അംഗത്വമെടുത്തയാളാണ് മുഖ്യപ്രതി അശോകന്‍.

കായംകുളത്തെ സിയാദ്, വെഞ്ഞാറമൂട്ടിലെ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ ആഗസ്തില്‍ വെട്ടിക്കൊന്നത് കോണ്‍ഗ്രസുകാരാണ്. ഉന്നത കോണ്‍ഗ്രസ് നേതാക്കളുടെ ആസൂത്രണവും സഹായവും കൊലപാതകങ്ങള്‍ക്ക് പിന്നിലുണ്ടെന്ന സംശയം പൊലീസ് അന്വേഷിച്ചുവരികയാണ്.

ഇതിനുശേഷം കഴിഞ്ഞ ഒക്ടോബര്‍ നാലിനാണ് സിപിഐ എം തൃശൂര്‍ പുതുശ്ശേരി കോളനി ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ മേഖലാ ഭാരവാഹിയുമായ സനൂപ് ആര്‍എസ്എസ് കൊലക്കത്തിക്ക് ഇരയായത്. ബാല്യത്തിലേ മാതാപിതാക്കള്‍ നഷ്ടപ്പെട്ട സനൂപ് വല്യമ്മയുടെ സംരക്ഷണയിലാണ് വളര്‍ന്നത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉച്ചഭക്ഷണ വിതരണം കഴിഞ്ഞ് മടങ്ങവേയാണ് സനൂപിനെ ആര്‍എസ്എസ് ക്രിമിനല്‍ സംഘം ആക്രമിച്ചു കൊലപ്പെടുത്തിയത്. സനൂപിനൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ക്കും വെട്ടേറ്റിരുന്നു.

തെരഞ്ഞെടുപ്പ് ഘട്ടത്തിലും കൊലക്കത്തി താഴെവെക്കാന്‍ ആര്‍എസ്എസ് തയ്യാറാകുന്നില്ല എന്നതാണ് മണിലാലിന്റെ കൊലപാതകത്തിലൂടെ വ്യക്തമാകുന്നത്. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നില്‍ നില്‍ക്കുമ്പോഴാണ് അക്രമികള്‍ മണിലാലിനെ കുത്തിവീഴ്ത്തിയത്. മാരകമായി പരിക്കേറ്റ മണിലാലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ മരണപ്പെടുകയായിരുന്നു.

അഞ്ചു വര്‍ഷം മുമ്പ് ഗള്‍ഫില്‍നിന്ന് നാട്ടിലെത്തിയ മണിലാല്‍ വീട്ടില്‍ ഹോം സ്റ്റേ നടത്താനുള്ള ശ്രമത്തിലായിരുന്നു. പ്രതി അശോകന്‍ ഡല്‍ഹി പൊലീസില്‍നിന്ന് അഞ്ച് മാസം മുമ്പ് വളന്ററി റിട്ടയര്‍മെന്റ് വാങ്ങിയ ശേഷം നാട്ടിലെത്തി ആര്‍എസ്എസ് പ്രവര്‍ത്തനത്തില്‍ സജീവമായി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനില്‍ നിന്നാണ് അശോകന്‍ ബിജെപി അംഗത്വം നേരിട്ടുവാങ്ങിയത്. അശോകന്റെ ഭാര്യ മണ്‍റോതുരുത്ത് നെന്മേനിതെക്ക് വാര്‍ഡില്‍ ബിജെപിയുടെ ഡമ്മി സ്ഥാനാര്‍ഥിയായിരുന്നു.

നേരത്തെ ബിഡിജെഎസ് പ്രവര്‍ത്തകനായിരുന്നു മണിലാല്‍. സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍തന്നെ ആര്‍എസ്എസ്–ബിജെപി പ്രവര്‍ത്തകര്‍ക്ക് മണിലാലിനോട് വിരോധമുണ്ടായിരുന്നു. സേവന പ്രവര്‍ത്തനങ്ങളിലെല്ലാം സജീവമായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് ഭക്ഷ്യക്കിറ്റും മാസ്‌കും വിതരണംചെയ്യുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ മുന്നിലായിരുരുന്നു. അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയായ മണിലാലാണ് ഭാര്യയും മകളും ഉള്‍പ്പെട്ട കുടുംബത്തിന്റെ ഏക ആശ്രയം. പരേതരായ രാജന്റെയും കമലാഭായിയുടെയും മകനാണ്. കൊല്ലം അയത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്ന സുനില്‍കുമാറിന്റെ രക്തസാക്ഷി ദിനത്തിലാണ് മറ്റൊരു സിപിഐ എം പ്രവര്‍ത്തകന്റെ ജീവന്‍കൂടി ആര്‍എസ്എസുകാര്‍ കവര്‍ന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here