മനാമ: സർക്കാ‌ർ ആരോഗ്യ മേഖലയിൽ കൂടുതലും സ്വദേശികളുടെ നിയമനത്തിലാണ് ശ്രദ്ധയൂന്നുന്നതെന്ന് ബഹ്റൈൻ ആരോഗ്യമന്ത്രി ഡോ. ജലീല അൽ സയ്യിദ് അറിയിച്ചു. സ്വദേശികളെ ലഭ്യമാകാത്ത സാഹചര്യത്തിൽ മാത്രമാണ് പ്രവാസികളെ നിയമിച്ചു വരുന്നത്. സമീപ ഭാവിയിൽ പ്രവാസികളെക്കാൾ കൂടുതൽ സ്വദേശികളെ നിയമിക്കാനായിരിക്കും ശ്രമിക്കുക എന്നും മന്ത്രി വ്യക്തമാക്കി.

വിദേശികളായ കൺസൾട്ടന്റുമാരുടെ എണ്ണം കുറയ്ക്കാനാണ് ശ്രമിക്കുന്നത്. നിരവധി സ്വദേശികൾക്ക് ഇതിനായി വിദഗ്ദ പരിശീലനം നൽകുകയും കൺസൾട്ടന്റ് ജോലികൾക്കായുള്ള പ്രൊഫഷണൽ യോഗ്യത ആർജിക്കാനുള്ള സഹായവും നൽകി വരുന്നുണ്ട്. നഴ്സുമാരുടെ കാര്യത്തിലും ഇതേ നിലപാട് തന്നെയാണുള്ളത്. എന്നാൽ ലഭ്യമാകുന്നവരേക്കാൾ യോഗ്യതയുള്ള സ്വദേശികളെ നിലവിൽ രാജ്യത്തെ ആരോഗ്യ രംഗത്ത് ആവശ്യമായി വരുന്ന സാഹചര്യമാണുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. അതിനാൽ തന്നെ വിദേശത്ത് നിന്നുള്ള ആളുകളുടെ നിയമനം ഒഴിവാക്കാനാകില്ല മന്ത്രി കൂട്ടിച്ചേർത്തു.

എല്ലാ പ്രവാസികളെയും വാർഷിക കരാറിന്റെ അടിസ്ഥാനത്തിലാണ് നിയമിക്കുന്നതെന്നും അവരുടെ പ്രവർത്തന മികവ് വിലയിരുത്തിയാണ് കരാർ പുതുക്കി നൽകുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. നിലവിലെ രാജ്യത്തെ പൊതുമേഖലാ ആശുപത്രികളിൽ 2043 പ്രവാസികൾ ജോലി ചെയ്യുന്നതായാണ് കണക്ക്. ഇവരിൽ 1812 പേർ നഴ്സുമാരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here