ടെഹ്‌റാന്‍: ഇറാനിലെ ഭരണകൂട വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട് വധശിക്ഷക്ക് വിധേയനായ 23 കാരന്റെ അന്ത്യാഭിലാഷ വീഡിയോ പ്രചരിക്കുന്നു. തന്റെ മരണത്തില്‍ ആരും തന്നെ വിലപിക്കുകയോ ഖബറില്‍ ഖുറാന്‍ വായിക്കുകയോ ചെയ്യരുതെന്ന് വധശിക്ഷക്ക് വിധേയനാകും മുമ്പ് 23കാരനായ മജിദ് റെസ റഹ്നവാര്‍ഡ് ഉദ്യോഗസ്ഥരോട് പറയുന്നതാണ് വീഡിയോ. തിങ്കളാഴ്ചയാണ് യുവാവിനെ പരസ്യമായി തൂക്കിലേറ്റിയത്.

സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥനെ പരിക്കേല്‍പ്പിച്ചതിന് 23 വയസ്സുള്ള മൊഹ്സെന്‍ ഷെക്കാരിയെ വധിച്ച് നാല് ദിവസത്തിന് ശേഷമാണ് റഹ്നവാര്‍ഡിന്റെ വധശിക്ഷ നടപ്പാക്കിയത്. തൂക്കിലേറ്റും മുമ്പ് റഹ്നവാര്‍ഡിനോട് സുരക്ഷാ ജീവനക്കാര്‍ അവസാനത്തെ ആഗ്രഹമെന്തെന്ന് ചോദിക്കുമ്പോഴാണ് അദ്ദേഹം മറുപടി പറയുന്നത്. ‘എന്റെ ശവകുടീരത്തില്‍ ആരും വിലപിക്കുന്നത് ഞാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ ഖുറാന്‍ വായിക്കാനോ പ്രാര്‍ത്ഥിക്കാനോ ഞാന്‍ ആഗ്രഹിക്കുന്നില്ല. സംഗീതത്തിന്റെ അകമ്പടിയോടെ ആഘോഷിക്കുകയാണ് വേണ്ടത്.’ – വീഡിയോയില്‍ റഹ്നാവാര്‍ഡ് പറഞ്ഞു.

ബെല്‍ജിയന്‍ പാര്‍ലമെന്റ് അംഗവും സ്ത്രീകളുടെ അവകാശ പ്രവര്‍ത്തകയുമായ ദര്യ സഫായിയാണ് വീഡിയോ ട്വീറ്റ് ചെയ്തത്. രണ്ട് സുരക്ഷാ സേനാംഗങ്ങളെ കുത്തിക്കൊലപ്പെടുത്തുകയും മറ്റ് നാല് പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്തതിനാണ് രഹ്നവാര്‍ഡിന് കോടതി വധശിക്ഷ വിധിച്ചതെന്നാണ് ഇറാന്‍ അധികൃതര്‍ അറിയിച്ചത്.

അതേസമയം, നിര്‍ബന്ധിച്ച് കുറ്റം സമ്മതിപ്പിച്ചാണ് വധശിക്ഷ വിധിച്ചതെന്ന് ഓസ്ലോ ആസ്ഥാനമായുള്ള ഇറാന്‍ ഹ്യൂമന്‍ റൈറ്റ്സ് ഗ്രൂപ്പ് ഡയറക്ടര്‍ മഹ്‌മൂദ് അമിരി-മൊഗദ്ദം പറഞ്ഞു. വധശിക്ഷ നടപ്പാക്കിയതിന് ശേഷമാണ് അദ്ദേഹത്തിന്റെ കുടുംബത്തെ അറിയിച്ചതെന്നും ആരോപണമുണ്ട്. തൂക്കിലേറ്റും മുമ്പ് മജീദ് റെസയെ ഉമ്മയുമായി കൂടിക്കാഴ്ച്ചക്ക് അനുവദിച്ചിരുന്നു. എന്നാല്‍, വധശിക്ഷയുടെ വിവരം അവരെ അറിയിച്ചിരുന്നില്ല. മകനെ ഉടന്‍ വിട്ടയക്കുമെന്നാണ് ഉമ്മ കരുതിയത്. എന്നാല്‍ പിന്നീട് മൃതശരീരമാണ് കാണുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here