ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെയും ബോളിവുഡ് സുന്ദരി അനുഷ്ക ശർമയുടെയും പ്രണയതകർച്ചയാണ് ബിടൗണിലെയും ക്രിക്കറ്റ് ലോകത്തെയും സംസാരവിഷയം. ഇത്തവണത്തെ പ്രണയദിനം ആഘോഷിക്കുന്നതിനും ദിവസങ്ങൾ മുൻപാണ് ഇരുവരും അടിച്ചു പിരിയുന്നത്. പ്രണയം തകർന്ന കാര്യം ഇവർ പരസ്യമായി പുറത്തു പറഞ്ഞിട്ടില്ലെങ്കിലും സോഷ്യൽമീഡിയയിലെ ഇരുവരുടെയും പോസ്റ്റുകളിലൂടെ ഇത് വ്യക്തമാക്കുന്നുമുണ്ട്.
എന്നാൽ കോഹ്‍ലിയ്ക്ക് ഈ വിഷയത്തിൽ കഴിഞ്ഞ ദിവസം സകലനിയന്ത്രണവും നഷ്ടപ്പെട്ട് അരിശപ്പെടേണ്ടി വന്നു. പ്രമുഖ വാച്ച് കമ്പനിയുടെ ബ്രാൻഡ് അംബാസിഡറായി വിരാടിനെ തിരഞ്ഞെടുത്തിരുന്നു. അവിടെ ചെന്നപ്പോൾ മാധ്യമങ്ങൾക്ക് ചോദിക്കാനുള്ളത് വിരാടിന്റെയും അനുഷ്കയുടെയും പ്രണയതകർച്ചയെക്കുറിച്ചായിരുന്നു.
വിരാട് ബ്രാൻഡ് അംബാസിഡറായ ഈ വാച്ച് ഏത് ബോളിവുഡ് സെലിബ്രിറ്റിക്ക് സമ്മാനമായി നൽകുമെന്നായിരുന്നു ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യം. അതിന് തക്കമറുപടിയാണ് വിരാട് നൽകിയത്. ‘എന്റെ കുടുംബത്തിലെ ഒരാൾക്കായിരിക്കും വാച്ച് നൽകുക. ഇപ്പോൾ എന്തിനാണ് ഇങ്ങനെയൊരു ചോദ്യം. അതിനെന്താണ് പ്രാധാന്യം. അതൊരു ക്രിക്കറ്റ് താരം ആയിക്കൂടെ. ഒരു പ്രൊഫഷണല്‍ എന്ന നിലയ്ക്ക് അയാളോട് ചുറ്റുംനിൽക്കുന്ന കാര്യങ്ങളെസംബന്ധിച്ചുള്ള ചോദ്യം ചോദിക്കൂ. വിരാട് പറഞ്ഞു.
അടുത്ത ചോദ്യം ഇപ്പോഴത്തെ കോഹ്‌ലിയുടെ റിലേഷൻഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ചായിരുന്നു. ആ ചോദ്യത്തിന് കോഹ്‌ലിയ്ക്ക് ദേഷ്യപ്പെടേണ്ടി വന്നു. ‘ആരുമായുള്ള ബന്ധത്തെപ്പറ്റിയാണ് നിങ്ങൾ ചോദിക്കുന്നത്? ഞാനൊരു റിലേഷൻഷിപ്പ് കൗണ്‍സിലർ ഒന്നുമല്ല, ഇങ്ങനെയൊരു ചോദ്യം എന്നോട് ചോദിക്കരുത്, അതിന് വേറെ വിദഗ്ദ്ധരുണ്ട്. കോഹ്‌ലി പറഞ്ഞു.
കോഹ്‌ലിയുടെ പ്രതികരണത്തിൽ നിന്നു തന്നെ അദ്ദേഹത്തിന് അനുഷ്കയുമായുള്ള ബന്ധത്തെപ്പറ്റി യാതൊന്നും പറയാനില്ലെന്നാണ് കാണിക്കുന്നത്. മാത്രമല്ല വിരാടിന്റെ ഈ അഭിപ്രായത്തോടെ ഇരുവരും പിരിഞ്ഞെന്നു തന്നെ വേണം കരുതാൻ.
ഇത്തവണത്തെ വാലന്റൈൻ ദിനം വിരാട് അമ്മയ്ക്കൊപ്പം വീട്ടിൽ ആഘോഷിച്ചപ്പോൾ അനുഷ്ക തന്റെ വളർത്തു നായയായ ഡ്യൂഡിക്കൊപ്പമായിരുന്നു.