വാഷിംഗ്ടൺ : സ്റ്റിമുലസ് ചെക്ക് പ്രതീക്ഷിച്ച നികുതി ദായകർക്ക് തിരിച്ചടി. വാഷിംഗ്ടൺ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, അമിത ചെലവുകൾ നിയന്ത്രിക്കാനും പാഴ് ചെലവുകൾ വെട്ടിക്കുറയ്ക്കാനും സർക്കാർ സ്വീകരിച്ച നടപടികൾ മൂലം ഇതുവരെ 115 ബില്യൺ ഡോളർ വരെ സംരക്ഷിക്കാൻ കഴിഞ്ഞതായി ഡിപ്പാർട്മെന്റ് ഓഫ് ഗവൺമെൻറ് എഫിഷ്യൻസി (ഡി.ഒ.ജി.ഇ) അവകാശപ്പെടുന്നു. ഈ ഏജൻസി കുറ്റകരമായ ചെലവുകളും ദുരുപയോഗങ്ങളും അഴിമതികളും കണ്ടെത്തി അതിനെതിരെ നടപടികൾ സ്വീകരിക്കുന്നതിനുള്ള കർശന നടപടികൾ ആവിഷ്കരിച്ചിരുന്നു.
ഡിപ്പാർട്മെന്റിന്റെ കണക്കുകൂട്ടലുകൾ പ്രകാരം, ഈ നയങ്ങൾ മൂലം ഓരോ നികുതി ദായകനും 714.29 ഡോളർ സംരക്ഷിക്കാനാകും. അതോടൊപ്പം, ഓരോ നികുതി ദായകനും 5,000 ഡോളറിന്റെ സ്റ്റിമുലസ് ചെക്ക് ലഭിക്കുമെന്ന് മുൻപ് പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ മാസത്തിൽ ചെക്കുകൾ തപാലിൽ എത്തിത്തുടങ്ങുമെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും പുതിയ വെളിപ്പെടുത്തലുകൾ പ്രകാരം ഈ ചെക്കുകൾ ഉടൻ ലഭിക്കാനുള്ള സാധ്യത ഇല്ല. 2022 ലെ കണക്കുകൾ അടിസ്ഥാനമാക്കിയാണ് ഓരോ നികുതി ദായകനും ഇത്രയും തുക ലഭിക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നത്.
സാങ്കേതിക പ്രശ്നങ്ങൾ മൂലം ചെക്കുകളുടെ പ്രോസസ്സിംഗ് വൈകുമെന്നതും ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. എൻവിയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി അഡ്മിനിസ്ട്രേറ്ററും കമ്മിറ്റി ഓൺ ഫിനാൻഷ്യൽ അഫയേഴ്സ് അംഗവുമായ ലീ സിൻഡിന്റെ വെളിപ്പെടുത്തലുകൾ പ്രകാരം, ബൈഡൻ ഭരണകൂടം ക്ലൈമറ്റ് ആൻഡ് ക്ലീൻ എനർജി പദ്ധതികൾക്കായി അനുവദിച്ച 20 ബില്യൺ ഡോളറിന്റെ ഗ്രാന്റുകൾ നിർത്തലാക്കാനാണ് നീക്കം. എന്നാൽ, ഈ 20 ബില്യൺ ഡോളറിന്റെ കണക്കു എവിടെ നിന്നാണ് വന്നതെന്നത് ഇപ്പോഴും വ്യക്തമല്ല.
ഫെഡറൽ വസ്തുവകകളുടെ മേൽനോട്ടവും മറ്റ് സേവനങ്ങളും നടത്തുന്ന ജനറൽ സെർവീസസ് ഏജൻസി (ജി.എസ്.എ) രേഖകൾ പ്രകാരം, എലോൺ മസ്കിന്റെ നിർദേശപ്രകാരം 793 ഫെഡറൽ ഓഫീസുകൾ അടച്ചു പൂട്ടുമെന്നതും റിപ്പോർട്ടുകളിലുണ്ട്. ലീസുകൾ റദ്ദാക്കൽ മൂലം ഇൻറർണൽ റവന്യൂ സർവീസ് (ഐ.ആർ.എസ്.), സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (എസ്.എസ്.എ.), ബ്യൂറോ ഓഫ് റിക്ലമേഷൻ, റെയിൽറോഡ് റിടയർമെന്റ് ബോർഡ് തുടങ്ങിയ വകുപ്പുകൾക്കും ഇത് ബാധകമായേക്കുമെന്നാണ് കരുതുന്നത്. ഇതുമൂലം അമേരിക്കയിലെ സാമ്പത്തിക പ്രതീക്ഷകളിൽ ഏറെ അനിശ്ചിതത്വം നിലനിൽക്കുന്നുവെന്നതാണ് ഇപ്പോഴത്തെ യാഥാർത്ഥ്യം.















































