ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ പഹല്‍ഗാമില്‍ ഇന്നലെ നടന്ന ഭീകരാക്രമണത്തില്‍ മലയാളിയടക്കം 28 വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ട ദാരുണ സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ പുറത്ത് വിട്ടു. ആസിഫ് ഫുജി, സുലൈമാൻ ഷാ, അബു തൽഹ എന്നിവരാണ് തിരിച്ചറിഞ്ഞ ഭീകരര്‍.
‘മിനി സ്വിറ്റ്സര്‍ലന്‍ഡ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബൈസരണ്‍ താഴ്വരയിൽ ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് സൈനികവേഷത്തില്‍ എത്തിയ ഭീകരര്‍ സഞ്ചാരികളോടു നേരെ വെടിയുതിര്‍ത്തത്. പുരുഷന്മാരെ ലക്ഷ്യമിട്ടായിരുന്നു ക്രൂരത.
കൊച്ചി ഇടപ്പള്ളി മങ്ങാട്ട് റോഡിലെ എന്. രാമചന്ദ്രന്‍ (65) ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെയും വിദേശങ്ങളിലെയും സന്ദര്‍ശകര്‍ കൊല്ലപ്പെട്ടു. കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ഒഡീഷ, യു.എ.ഇ, നേപ്പാള്‍ സ്വദേശികളാണ് മറ്റ് മരിച്ചവരില്‍ ഉള്‍പ്പെട്ടത്.
20 പേർക്കു പരുക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ ഹരിയാന സ്വദേശിയായ നാവികസേനാ ഉദ്യോഗസ്ഥന്‍ വിനയ് നര്‍വല്‍ (26), തെലങ്കാന സ്വദേശിയായ ഐ.ബി ഓഫീസര്‍ മനീഷ് രഞ്ജന്‍ എന്നിവരും ഉള്‍പ്പെടുന്നു.
ഭീകരാക്രമണത്തിന് പിന്നിലുള്ള നീക്കങ്ങള്‍ കണ്ടെത്താനും, ക്രൂരമായ പദ്ധതി പുറത്തുകൊണ്ടുവരാനും സുരക്ഷാ ഏജന്‍സികള്‍ ശക്തമായ അന്വേഷണം തുടരുന്നു.












































