ന്യൂയോർക്ക് ∙ 117 വർഷം പഴക്കമുള്ള വ്യഭിചാരത്തെ ശിക്ഷാർഹ കുറ്റമാക്കുന്ന നിയമം റദ്ദാക്കി ന്യൂയോർക്ക്. 1907-ൽ വിവാഹമോചനത്തെ നിരുത്സാഹപ്പെടുത്താൻ കൊണ്ടുവന്ന നിയമം റദ്ദാക്കുന്ന ബില്ലിൽ ഗവർണർ കാത്തി ഹോച്ചുൾ വെള്ളിയാഴ്ച ഒപ്പുവെച്ചു.
കൂടുതൽ പുരോഗമനപരമായ സമീപനത്തെ പ്രതിനിധീകരിക്കുന്നതാണ് തീരുമാനം. മനുഷ്യബന്ധങ്ങൾ സങ്കീർണ്ണമാണെന്നും വ്യക്തികൾക്കിടയിലെ പ്രശ്നങ്ങൾ ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലൂടെ പരിഹരിക്കേണ്ടതല്ലെന്നും ഗവർണർ അഭിപ്രായപ്പെട്ടു.
വ്യഭിചാരം 90 ദിവസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമായിരുന്നെങ്കിലും, അതിന്റെ പ്രസക്തി കാഴ്ചപ്പാടുകളുടെ മാറ്റത്തോടെ ചോദ്യം ചെയ്യപ്പെട്ടു. 1960-കളിൽ തന്നെ ഒരു കമ്മീഷൻ നിയമം റദ്ദാക്കാൻ ശുപാർശ ചെയ്തിരുന്നു. എന്നാൽ, നീക്കം അനുകൂല അംഗീകാരം നേടുന്നതിൽ പരാജയപ്പെട്ടു. 2020-ൽ അസംബ്ലിമാൻ ഡാൻ ക്വാർട്ട് ബിൽ അവതരിപ്പിച്ചതോടെ നിയമത്തിൽ മാറ്റത്തിനുള്ള തുടക്കമായത്.
വ്യഭിചാരത്തെ കുറ്റവിമുക്തമാക്കിയ അവസാന സംസ്ഥാനമായി ന്യൂയോർക്ക് മാറിയിരിക്കുകയാണ്. 2024 വരെ 16 സംസ്ഥാനങ്ങളിൽ ഇനിയും വ്യഭിചാരത്തെ കുറ്റകരമായി കണക്കാക്കുന്ന നിയമങ്ങൾ നിലനിൽക്കുന്നുണ്ട്.















































