പാലക്കാട് ∙ നെന്മാറയിൽ അമ്മയെയും മകനെയും വെട്ടിക്കൊന്ന കേസിലെ പ്രതിയായ ചെന്താമരയ്ക്ക് വേണ്ടിയുള്ള പൊലീസ് തെരച്ചിൽ ശക്തമാക്കി. പ്രതിയെ പാലക്കാട് നഗരത്തിൽ കണ്ടതായി ലഭിച്ച സൂചനകളെ തുടർന്നു അന്വേഷണം പുരോഗമിക്കുകയാണ്. രാവിലെ നെന്മാറ ബസ് സ്റ്റാൻഡിലും കോട്ടമൈതാനത്തും ചെന്താമരയെ കണ്ടതായി ചിലർ പൊലീസിനെ അറിയിച്ചു. എന്നാൽ, ഈ മേഖലകളിൽ നടത്തിയ തിരച്ചിലിലും പ്രതിയെ കണ്ടെത്താനായില്ല.
ചെന്താമരയെ പിടികൂടാൻ കൂടുതൽ പൊലീസ് സംഘങ്ങളെ നിയോഗിച്ചതായി ജില്ലാ പൊലീസ് അറിയിച്ചു.
ചെന്താമരക്കെതിരെ നേരത്തേ കേസെടുക്കാത്തത് പൊലീസിന്റെ വീഴ്ചയായെന്ന് സംസ്ഥാന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനെ തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനുള്ള സാധ്യതയുണ്ട്.














































