മലയാളികൾക്ക് അന്നും ഇന്നും പ്രിയപ്പെട്ട ബിജു മേനോന് ഇന്ന് അമ്പതാം പിറന്നാൾ
നടനായും സഹനടനായും വില്ലനായും ഒരേ സമയം പ്രേക്ഷകരെ കയ്യിലെടുത്ത താരമാണ് ബിജു മേനോൻ.
1995ൽ പുത്രൻ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തി. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, മേഘമൽഹാർ, മഴ, മധുരനൊമ്പരക്കാറ്റ് തുടങ്ങി എഴുപതോളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയിലെ ടൈറ്റിൽ റോളിലാണ് ബിജു അവസാനമായി എത്തിയത്. ലോക്ക്ഡൗണിൽ തൃശൂരിൽ ഭാര്യയും നടിയുമായ സംയുക്തയ്ക്കും മകൻ ദക്ഷിനുമൊപ്പമാണ് ബിജു ഇത്തവണ പിറന്നാൾ ആഘോഷിക്കുന്നത്. ബിജു മേനോനും സംയുക്തയും ഒരുമിച്ച് ഫ്ളാഷ് മൂവിസിനോട് സംസാരിച്ചപ്പോൾ…..
വലിയ ആഘോഷങ്ങളോട് അത്ര പ്രതിപത്തിയുള്ളവരല്ല ബിജുമേനോനുംസംയുക്തയും…..
‘’ ആഘോഷങ്ങൾക്ക് പരസ്പരം സമ്മാനങ്ങൾ കൈമാറുന്നതിലോ ഒരു കാർഡ് അയയ്ക്കുന്നതിലോ ഒന്നുമല്ലല്ലോ സ്നേഹം. ചിലപ്പോ ഒരു നല്ല വാക്ക് മതി മനസ് നിറയാൻ. ഏത് സമ്മാനത്തെക്കാളും വിലപ്പെട്ടതാണത്. “”ബിജുമേനോൻ പറഞ്ഞത് സംയുക്ത ശരിവച്ചു.എന്താണ് ദാമ്പത്യജീവിതത്തിന്റെ രഹസ്യമെന്ന് ചോദിച്ചാൽ ബിജ ുമേനോനും സംയുക്തയും ഒരേ സ്വരത്തിൽ പറയും:
’’ ദൈവാനുഗ്രഹം.””
തങ്ങൾക്ക് പൈങ്കിളി പ്രേമത്തിനുള്ള അവസരമൊന്നും കിട്ടിയില്ലെന്ന് പറയും ബിജുമേനോനും സംയുക്തയും. ’’മഴ, മധുര നൊമ്പരക്കാറ്റ്, മേഘമൽഹാർ അങ്ങനെ അടുപ്പിച്ച് ഞങ്ങളൊരുമിച്ച് രണ്ട് മൂന്ന് സിനിമകളിലഭിനയിച്ചപ്പോഴേ പലരും പറയാൻ തുടങ്ങി ഞാനും സംയുക്തയും തമ്മിൽ ഇഷ്ടമാണെന്ന്. ഞങ്ങൾ രണ്ടാളും തൃശൂർകാരാണ്. മിഡിൽ ക്ളാസ് കുടുംബത്തിൽ നിന്ന് വന്നവരാണ്. ചന്ദ്രനുദിക്കുന്ന ദിക്കിലാണ് ഞങ്ങൾ ആദ്യമായി ഒരുമിച്ചഭിനയിച്ചത്. ഒന്ന് രണ്ട് സിനിമകളിൽ തുടർച്ചയായഭിനയിച്ചപ്പോൾ ഞങ്ങൾ നല്ല കൂട്ടായി. ആൾക്കാരൊക്കെ ഞങ്ങൾ തമ്മിൽ പ്രണയമാണെന്ന് പറയാൻ തുടങ്ങിയപ്പോ ഞങ്ങൾക്ക് പിന്നെ ഫ്രീയായി സംസാരിക്കാൻ പറ്റാതായി.””ബിജു മേനോൻ പറഞ്ഞു.ടാ നല്ല കുട്ടിയാടാ നിനക്കാ കുട്ടിയെ കല്യാണം കഴിച്ചാലെന്തായെന്ന് ചേട്ടന്മാരുടെ ഭാര്യമാരൊക്കെ എന്നോട് ചോദിച്ചു. ജാതകം നോക്കണോയെന്ന്അമ്മയും .
‘’പരസ്പരം അറിഞ്ഞുതുടങ്ങുമ്പോഴേ കല്യാണം കഴിക്കാൻ പോകുന്നവരാണെന്ന ധാരണ ഞങ്ങൾ രണ്ടാളുടെയും മനസിലുണ്ടായിരുന്നു. ഫോൺ ചെയ്താലും കുടുംബകാര്യങ്ങളാകും സംസാരിക്കുക ഒരിക്കലും അഞ്ചുമിനിട്ടിൽ കൂടുതൽ ഫോണിൽ സംസാരിച്ചിട്ടുമില്ല. ”” ബിജുമേനോൻ പറഞ്ഞുനിറുത്തിയപ്പോൾ സംയുക്ത പറഞ്ഞു:തികച്ചും പ്രാക്ടിക്കലായിരുന്നു ഞങ്ങളുടെ പ്രേമം. എന്റെ അതേ സ്വഭാവമാണ് സംയുക്തയുടേത്. അത്ര വലിയ ആഗ്രഹങ്ങൾ ഞങ്ങൾക്കില്ല. ഇങ്ങനെയൊക്കെയങ്ങ് ജീവിച്ചു പോകണമെന്നേയുള്ളൂ. പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ ദൈവം ഞങ്ങൾക്ക് തന്നു. ഈ സന്തോഷം എന്നുമുണ്ടാകണേയെന്ന പ്രാർത്ഥനയേയുളളൂ””സംയുക്തയെ ചേർത്ത് നിറുത്തി ബിജുമേനോൻ പറഞ്ഞു.’’ ആഡംബര ജീവിതമൊന്നും ഞങ്ങൾ ആഗ്രഹിച്ചിട്ടില്ല. അങ്ങനെയൊരു ജീവിതത്തോട് പൊരുത്തപ്പെടാനും ഞങ്ങൾക്ക് പറ്റില്ല.””സംയുക്ത കൂട്ടിച്ചേർത്തു.
‘’ സിനിമയിൽ നിന്ന് വന്നതുകൊണ്ട് ആ മേഖലയിലെ ടെൻഷൻ എത്രയാണെന്ന് സംയുക്തയ്ക്കറിയാം. അതുകൊണ്ടുതന്നെ കുടുംബകാര്യങ്ങളൊക്കെ സംയുക്ത കൈകാര്യം ചെയ്തോളും. വീട്ടിലെ പ്രശ്നങ്ങളൊന്നും അറിയിക്കാതിരിക്കാൻ സംയുക്ത ശ്രദ്ധിക്കും.’’ ഒരു ഭർത്താവെന്ന നിലയ്ക്ക് ബിജുമേനോന് സംയുക്ത പത്തിൽ പത്ത് മാർക്കും കൊടുക്കും.””
‘’ ദക്ഷ് ഒന്നിലോ രണ്ടിലോ പഠിക്കുമ്പോഴാണ് ഞാനും ബിജുവും കൂടി അവന്റെ സ്കൂളിൽ ഒരുചടങ്ങിന് മുഖ്യാതിഥികളായി പോയത്. അവൻ കുട്ടികളുടെ കൂടെയായിരുന്നു. ഞങ്ങൾ വേദിയിലും. എല്ലാവരും ഞങ്ങളെക്കണ്ട് അടുത്തുവന്നു സംസാരിക്കുന്നതും വിഷ് ചെയ്യുന്നതുമൊക്കെ കണ്ടിട്ട് ദക്ഷ് ബിജുവിനോട് ചോദിച്ചു. അപ്പോൾ അച്ഛനാണല്ലേ ഈ ബിജുമേനോൻ.””
‘’ ബിജുവിന് ഒരുപാട് സുഹൃത്തുക്കളുണ്ട്. എന്നെക്കാൾ ലോക പരിചയമുള്ളയാളാണ് ബിജു. കല്യാണം കഴിഞ്ഞ നാളുകളിൽപ്പോലും സുഹൃത്തുക്കളോടൊപ്പമുള്ള യാത്രകളാണ് ബിജു കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത്.നല്ല കാമുകനും ഭർത്താവുമൊക്കെയാകണമെങ്കിൽ നല്ല സുഹൃത്തുക്കളുണ്ടാകണം.എന്നാലേ പരസ്പരം മനസിലാക്കാനും വ്യക്തിത്വം അംഗീകരിക്കാനും കഴിയൂ.””