സുധീര…
സാഹിതീ നിറവുകളുടെ ഉറവ!

ആകാശത്തിലെ ചെരാതുകളിൽനിന്നും
ആകാശചാരികൾ കൊളുത്തിവിട്ട
അവനിയിലെ നിറദീപം;
ആജീവനാന്തം പ്രണയസമീര;
സ്നേഹസ്പർശങ്ങളുടെ നീലക്കടമ്പ്;
സ്നേഹപ്രയാണങ്ങളുടെ സഹയാത്രിക.

ചോലമരങ്ങളില്ലാത്ത വഴിത്താരകളിൽ
ചോർന്നുപോയിരുന്ന ബാല്യത്തിലും
ഏകാന്ത വിവശമായ കൗമാരത്തിലും
ഏകമായവൾ പൊരുതികൊണ്ടിരുന്നു.

മൺതരിമുതൽ മഹാകാശംവരെ
മായക്കണ്ണുള്ള  അവളിൽ ആന്ദോളനം ചെയ്യുന്നു.
കുടിലും കൊട്ടാരവുമൊരുപോലെ അവളിൽ
ജീവനകലയുടെ അധിവാസകേന്ദ്രങ്ങളാകുന്നു.

വസുധയുടെയേതു സ്പർശത്തിലും
വസന്തങ്ങളെ തിരഞ്ഞിരുന്നു അവൾ;  സുധീര,
മുഗ്ദ്ധമാം പുഷ്പം; സുധീരമായവളെന്നോ
മടക്കയാത്രയറിയാത്തൊരു യാത്രയിലാണ്.

പ്രണയ മർമരങ്ങളുടെ, പ്രണയ നൊമ്പരങ്ങളുടെ
പ്രണയ സാഫല്യത്തിൻറെ ഗാഥകൾ നെയ്തവൾ  
പ്രണയ മധുരമായൊരു  യാത്രയിലാണ്;
പ്രണയ ദൂതും കയ്യിൽപിടിച്ചുള്ള യാത്ര.

ചിത്രവിളക്കണഞ്ഞു പോകുംമുൻപേ; സദാ
ചിരിക്കുമൊരു കടൽകാക്കപോലെയാണാ യാത്ര;  
ത്യാഗത്തിൻറെ, കരുണയുടെ തീരാ വിശപ്പിൽ
തളിർത്ത നാമ്പുകളുമേന്തി, ഭൂഖണ്ഡങ്ങളിലൂടെ!

***************************

സതീഷ് കളത്തിൽ.

(കേരള സാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നേടിയ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഡോ. കെ. പി. സുധീരയ്ക്ക് ഒരു ആശംസ കവിത)

LEAVE A REPLY

Please enter your comment!
Please enter your name here