
1943-ല്‍ ലിയോ കാനര്‍ എന്ന മനോരോഗ വിദഗ്ധനാണ് ‘ഓട്ടിസം’ എന്ന അസുഖത്തെപ്പറ്റി ആദ്യമായി വിശദീകരിച്ചത്. ഇന്‍ഫന്റൈല്‍ ഓട്ടിസം എന്നാണ് അദ്ദേഹം ഈ അസുഖത്തിന് പേരിട്ടത്. 1980-ലാണ് ഇതിനെ വ്യക്തമായ ഒരു മാനസിക രോഗമായി അംഗീകരിച്ചത്. 12 വയസ്സിന് താഴെയുള്ള പതിനായിരം കുട്ടികളില്‍ രണ്ട് മുതല്‍ അഞ്ച് ശതമാനം പേര്‍ക്ക് ഓട്ടിസം ഉള്ളതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മൂന്ന് വയസ്സിന് മുമ്പേ കുട്ടികള്‍ അസുഖലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങും. പക്ഷേ, മൂര്ധന്യാവസ്ഥയില് എത്തുമ്പോഴാണ് മാതാപിതാക്കള്‍ ഡോക്ടറെ സമീപിക്കുന്നത്. ആണ്‍കുട്ടികളിലാണ് ഓട്ടിസം കൂടുതലായി കാണപ്പെടുന്നത്. പെണ്‍കുട്ടികളെ അപേക്ഷിച്ച് അഞ്ചിരട്ടിയാണ് ആണ്‍കുട്ടികളില്‍ രോഗസാധ്യത.
ലക്ഷണങ്ങള്‍
ചെറിയ പ്രായത്തില്‍ത്തന്നെ കുട്ടികളുടെ പെരുമാറ്റ രീതികള്‍ വെച്ച് അവരില്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ പറ്റും. ശൈശവ ഓട്ടിസം ഉള്ള കുട്ടികള്‍ നന്നേ ചെറുപ്പത്തില്‍ പലതരം ലക്ഷണങ്ങളും പ്രകടമാക്കുന്നു. മറ്റുള്ളവരാകട്ടെ 15-18 മാസം വരെ യാതൊരു കുഴപ്പവുമില്ലാതെയിരിക്കുകയും അതിനുശേഷം വളര്‍ച്ച കുറഞ്ഞുവരികയും ചെയ്യുന്നു. ഓട്ടിസ്റ്റിക് കുട്ടികള്‍ അച്ഛനമ്മമാരോടും വേണ്ടപ്പെട്ടവരോടും അടുപ്പമോ പരിചയത്തോടെയുള്ള ചിരിയോ എടുക്കാന്‍ വേണ്ടി കൈനീട്ടുന്ന സ്വഭാവമോ കാണിക്കാറില്ല. ചില കുട്ടികള്‍ തങ്ങളോട് ആരെങ്കിലും സംസാരിക്കുമ്പോള്‍ ബധിരരെപ്പോലെ അങ്ങോട്ട് ശ്രദ്ധിക്കുകയേയില്ല.
ചിലരാകട്ടെ പരിചിതരോടും അപരിചിതരോടും ഒരുപോലെ അടുപ്പം പ്രകടിപ്പിച്ചെന്നിരിക്കും. സാധാരണ കുട്ടികളെപ്പോലെ മാതാപിതാക്കളെ പിരിഞ്ഞാല്‍ പേടിയോ ഉത്കണ്ഠയോ ഓട്ടിസ്റ്റിക് കുട്ടികള്‍ കാണിക്കുകയില്ല. സ്കൂളില്‍ കൂട്ടുകാരോടും സമപ്രായക്കാരോടുമൊത്തുള്ള കളികള്‍ അപൂര്‍വമായിരിക്കും. മറ്റുള്ളവരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കാനോ അതില്‍ സഹതപിക്കാനോ ഓട്ടിസ്റ്റിക് കുട്ടികള്‍ക്ക് കഴിയില്ല. സ്വതഃസിദ്ധമായ ഉള്‍വലിയല്‍ മൂലം, ആഗ്രഹമുണ്ടെങ്കില്‍പ്പോലും സുഹൃത്തുക്കളെ സമ്പാദിക്കാന്‍ ഇവര്‍ക്ക് കഴിയില്ല. ഇതുകൊണ്ടുതന്നെ ലൈംഗിക വികാരങ്ങള്‍ ഉണ്ടെങ്കിലും ഒരു ജീവിതപങ്കാളിയെ കണ്ടെത്താന്‍ ഇവര്‍ക്ക് പ്രയാസമാണ്.
മറ്റൊരു പ്രത്യേകത സംസാരിക്കുന്നതിലുള്ള വൈകല്യങ്ങളാണ്. ഓട്ടിസ്റ്റിക് കുട്ടികള്‍ സംസാരിക്കാന്‍ തുടങ്ങുന്നതുതന്നെ വൈകിയായിരിക്കും. മിതമായേ ഇത്തരക്കാര്‍ സംസാരിക്കൂ. ഉച്ചാരണത്തില്‍ പല ശബ്ദങ്ങളും ഇവര്‍ വിട്ടുകളയും. വാക്കുകളുടെ അര്‍ഥം ഉള്‍ക്കൊള്ളാതെ ഒഴുക്കന്‍ മട്ടിലാണ് സംസാരിക്കുക. സംസാരത്തിന് വിചിത്രമായ ഒഴുക്കും ശബ്ദവും ഇവരുടെ പ്രത്യേകതകളാണ്. മറ്റുള്ളവര്‍ എന്താണ് ഇവരോട് പറയുന്നതെന്ന് മനസ്സിലാക്കാനുള്ള ശേഷി ഇവര്‍ക്കില്ല. വാക്കുകളോ വാചകങ്ങളോ തന്നെ സംസാരിക്കുമ്പോള്‍ വിട്ടുപോകാം. ചില വാക്കുകള്‍ ഒരിക്കല്‍ പറഞ്ഞാല്‍ പിന്നീട് ആഴ്ചകളോ മാസങ്ങളോ ആ വാക്ക് ഉച്ചരിക്കുകയില്ല. ചില വാക്കുകള്‍ ആവശ്യമില്ലാത്ത സന്ദര്‍ഭങ്ങളില്‍ ആവര്‍ത്തിച്ച് പറയുന്ന പ്രത്യേകതയും കാണാറുണ്ട്.
അപൂര്‍വം ചിലര്‍ അക്ഷരങ്ങളിലും വാക്കുകളിലും അമിതമായ പ്രാവീണ്യവും ഓര്‍മശക്തിയും പ്രകടിപ്പിക്കാറുണ്ട്. ‘ഹൈപ്പര്‍ ലെക്സിയ’ എന്നാണ് ഇതിനെ പറയുന്നത്. ഓട്ടിസ്റ്റിക് കുട്ടികളുടെ കളികളിലും പ്രത്യേകതകള്‍ ഉണ്ട്. പാവകളോടും മൃഗങ്ങളോടും ഇവര്‍ക്ക് താത്പര്യം കുറവായിരിക്കും. കളിപ്പാട്ടങ്ങള്‍ വട്ടംകറക്കുക, നിലത്തിട്ട് അടിക്കുക, വരിവരിയായി അടുക്കിവെക്കുക എന്നിവയാണ് ഇവരുടെ പ്രധാന വിനോദങ്ങള്‍. ദൈനംദിനകാര്യങ്ങള്‍ ഒരേമാതിരി ചെയ്യാനാണ് ഇവര്‍ക്കിഷ്ടം. ഉദാഹരണത്തിന്, ഭക്ഷണം കഴിക്കുവാന്‍ ഒരേ പ്ലേറ്റ്, ഇരിക്കാന്‍ ഒരേ കസേര, ഒരേ ഡ്രസ്സ് എന്നിങ്ങനെ ഇവര്‍ വാശിപിടിച്ചെന്നിരിക്കും. പുതിയ സ്ഥലത്തേക്ക് താമസംമാറല്‍, ഗൃഹോപകരണങ്ങള്‍ മാറ്റല്‍, ജീവിതക്രമങ്ങളിലുള്ള വ്യതിയാനങ്ങള്‍ എന്നിവയെ ഇവര്‍ ശക്തിയായി എതിര്‍ക്കും.
ഒരു കാരണവുമില്ലാതെ ചിരിക്കുക, കരയുക, കോപിക്കുക, വാശിപിടിക്കുക, സ്വയം മുറിവേല്‍പ്പിക്കുക എന്നീ സ്വഭാവങ്ങളും ഓട്ടിസത്തില്‍ കാണാം. ചിലര്‍ക്ക് വേദന സഹിക്കാനുള്ള കഴിവ് വളരെ കൂടുതലാണ്. ഗുരുതരമായ പരിക്കുകളുണ്ടായാല്‍പ്പോലും ഓട്ടിസ്റ്റിക് കുട്ടികള്‍ കരയില്ല. വട്ടംകറങ്ങല്‍, ഊഞ്ഞാലാടല്, പാട്ട്, വാച്ചിന്റെ ടിക്-ടിക് ശബ്ദം എന്നിവയോട് ചില ഓട്ടിസ്റ്റിക് കുട്ടികള്‍ അതിരുകവിഞ്ഞ കമ്പം കാണിക്കും. ശ്രദ്ധക്കുറവ്, ഭക്ഷണത്തോട് വെറുപ്പ്, വസ്ത്രങ്ങളില്‍ മലമൂത്ര വിസര്‍ജനം ചെയ്യുക എന്നീ പ്രശ്നങ്ങളും ഓട്ടിസത്തില്‍ കാണാറുണ്ട്. ഓട്ടിസ്റ്റിക് കുട്ടികളില്‍ മൂന്നില്‍ രണ്ടുഭാഗത്തിന് ബുദ്ധിവളര്‍ച്ച കുറവായിരിക്കും. സ്വസ്ഥമായി ഒരിടത്തിരിക്കാതെ ഓടിനടക്കുന്ന രോഗവും ഇത്തരക്കാരില്‍ കൂടുതലാണ്.
കാരണങ്ങള്‍
ഓട്ടിസ്റ്റിക് കുട്ടികളില്‍ ജന്മനാ തന്നെ പലവിധ ശാരീരിക വൈകല്യങ്ങളും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഗര്‍ഭാവസ്ഥയില്‍ ഈ കുട്ടികളുടെ വളര്‍ച്ചയിലുണ്ടായിട്ടുള്ള വൈകല്യങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്. ഗണ്യമായ ഒരു വിഭാഗത്തിന് അപസ്മാരം ഉണ്ടാകാറുണ്ട്. മാത്രമല്ല, തലച്ചോറിന്റെ പരിശോധനകളായ സി.ടി. സ്കാന്‍, എം.ആര്.ഐ., ഇ.ഇ.ജി. എന്നിവയിലും ഇവരുടെ മസ്തിഷ്കത്തിന് പ്രകടമായ വ്യത്യാസങ്ങളുള്ളതായി കണ്ടിട്ടുണ്ട്. ഇവരുടെ തലച്ചോറില്‍ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന സിറടോണിന്‍ എന്ന രാസവസ്തുവിന്റെ അളവ് കൂടുതലാണ്.
പാരമ്പര്യഘടകങ്ങളും ഒരു പരിധിവരെ ഓട്ടിസത്തിന് കാരണമാണ്. ഓട്ടിസ്റ്റിക് കുട്ടികളുടെ സഹോദരനോ സഹോദരിക്കോ ഈ അസുഖം പിടിപെടാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 50 ശതമാനം കൂടുതലാണ്. ഒരേ കോശത്തില്‍ നിന്ന് ജനിക്കുന്ന ഇരട്ടക്കുട്ടികളില്‍ ഒരാള്‍ക്ക് അസുഖംബാധിച്ചാല്‍ മറ്റേയാള്‍ക്ക് പിടിപെടാനുള്ള സാധ്യത 36 മുതല്‍ 96 ശതമാനമാണ്. കുട്ടികളെ വളര്ത്തുന്നതിലുള്ള പലവിധ പ്രശ്നങ്ങള്‍ ഓട്ടിസം കൂടുന്നതിന് കാരണങ്ങളാണ്. മാതാപിതാക്കളുടെ അമിതമായ ദേഷ്യം, തങ്ങളുടെ സ്വന്തം ചിന്തകളില്‍ മാത്രം മുഴുകിയിരിക്കുന്ന സ്വഭാവം, കുട്ടിയോടുള്ള നിഷേധാത്മക മനോഭാവം എന്നിവയെല്ലാം അസുഖത്തിന്റെ തീവ്രത കൂട്ടുന്നു.
പ്രായം കൂടുമ്പോള്‍
ഓട്ടിസം പരിപൂര്‍ണമായി സുഖപ്പെടാനുള്ള സാധ്യത കുറവാണ്. ഇവരില്‍ ബുദ്ധിവളര്‍ച്ച കൂടിയവര്‍ക്ക് കൂടുതല്‍ സുഖപ്രാപ്തി ലഭിക്കാം. പ്രായപൂര്‍ത്തിയാകുമ്പോള്‍ മൂന്നില്‍ രണ്ടുഭാഗമെങ്കിലും മാനസികവൈകല്യം ബാധിച്ചവരും ഒറ്റയ്ക്ക് ജീവിക്കാന്‍ കഴിയാത്തവരുമായിത്തീരുന്നു. ചെറിയൊരു വിഭാഗത്തിന് മാത്രമേ സ്വന്തമായി തൊഴില്‍ചെയ്ത് ജീവിക്കാനാകൂ. സ്വയം മുറിവേല്‍പ്പിക്കല്‍, അമിത ദേഷ്യപ്രകടനം എന്നിവ ഇവര്‍ക്ക് പ്രായം കൂടുമ്പോള്‍ ഉണ്ടാകുന്ന അനുബന്ധ പ്രശ്നങ്ങളാണ്.
പ്രതിവിധി
ഓട്ടിസത്തിന്റെ അനുബന്ധ പ്രശ്നങ്ങള്‍ക്കല്ലാതെ ഓട്ടിസത്തിനു പ്രത്യേക മരുന്നുചികിത്സ ലഭ്യമല്ല. അക്രമവാസന, അമിതബഹളം, ഉറക്കപ്രശ്നങ്ങള്‍, അപസ്മാരം എന്നിവ മരുന്നുപയോഗിച്ച് നിയന്ത്രിക്കാം. ചികിത്സ എത്രയും നേരത്തേ ആരംഭിക്കുന്നുവോ അത്രയും ഫലഫ്രാപ്തി ലഭിക്കുന്നു. ഓട്ടിസം ഉണ്ടോ എന്ന സംശയം ഉടലെടുക്കുമ്പോള്‍ത്തന്നെ പ്രതിവിധികളും സ്വീകരിച്ചുതുടങ്ങുന്നതാണ് ഉത്തമം. ചികിത്സയിലൂടെ ഉണ്ടാകുന്ന പുരോഗതി ചിലപ്പോള്‍ വളരെ മന്ദഗതിയിലായിരിക്കും. എന്നിരുന്നാലും അതില്‍ത്തന്നെ ഉറച്ചുനിന്ന് ചികിത്സ തുടര്‍ന്നു പോകുക. ഇവരുടെ പെരുമാറ്റ രൂപവത്കരണത്തിനുള്ള പരിശീലനം വീട്ടില്‍വെച്ചും സ്കൂളില്‍ വെച്ചും നല്‍കേണ്ടിവരും. മാതാപിതാക്കള്‍ക്ക് ഇവരെ കൈകാര്യം ചെയ്യാനുള്ള പ്രത്യേക പരിശീലനവും നല്‍കേണ്ടതുണ്ട്.