കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ മിനിമലി ഇൻവേസീവ് ബനിയൻ സർജറി വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റൽ. ഫുട്ട് ആൻഡ് അങ്കിൾ ആൻഡ് പോഡിയാട്രി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. രാജേഷ് സൈമണിന്റെ നേതൃത്വത്തിൽ എറണാകുളം തൃപ്പൂണിത്തുറ സ്വദേശിനി നീതുവിലാണ് (35 വയസ്സ്) ശസ്ത്രക്രിയ നടത്തിയത്. പാദ ശസ്ത്രക്രിയയിൽ മിനിമലി ഇൻവേസീവ് സർജറി കിറ്റ് ലഭ്യമായിട്ടുള്ള ഇന്ത്യയിലെ ഏക ആശുപത്രിയാണ് വിപിഎസ് ലേക്‌ഷോർ.
പെരുവിരലിലെ ജോയിന്റിന്റെ പുറംഭാഗത്തു അസ്ഥിയിലുണ്ടാകുന്ന വലിയ മുഴയാണ് ബനിയൻ രോഗം. ബനിയനുമായി ബന്ധപ്പെട്ട വേദന ലഘൂകരിക്കാനും നീണ്ട സമ്മർദം മൂലമുണ്ടാകുന്ന കാലിലെ വൈകല്യങ്ങൾ പരിഹരിക്കാനും ഈ നൂതന ശസ്ത്രക്രിയ സഹായിക്കും. സാധാരണഗതിയിൽ ഓപ്പൺ സർജറിയായി മാത്രമേ ബനിയൻ രോഗാവസ്ഥ പരിഹരിക്കാൻ കഴിയുമായിരുന്നുള്ളൂ. ഈ നൂതന ചികിത്സാരീതിയിലൂടെ വിപിഎസ് ലേക്‌ഷോർ രാജ്യത്തെ ഫുട്ട് ആൻഡ് ആങ്കിൾ ശസ്ത്രക്രിയയിൽ ഒരു മുന്നേറ്റം കുറിച്ചിരിക്കുന്നു.
“മെഡിക്കൽ സാധ്യതകൾ പുനർനിർവചിക്കുകയും രോഗികൾക്ക് സാധ്യമായ ഏറ്റവും മികച്ച പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നത് വിപിഎസ് ലേക്‌ഷോറിന്റെ പ്രത്യേകതയാണ് “, മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ള പറഞ്ഞു.