പി പി ചെറിയാന്‍

എല്ലാവരും അംഗീകരിക്കുന്ന യാഥാര്‍ത്ഥ്യമാണ് മരണം. അതിനെ അഭിമുഖീകരിക്കുകയെന്നല്ലാതെ ഒഴിഞ്ഞു മാറുകയെന്നത് മനുഷ്യരാല്‍ അസാധ്യം. ധനവാനും ദരിദ്രനും പണ്ഡിതനും പാമരനും ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ പരിലസിക്കുന്ന നാമെല്ലാവരും ഇന്നല്ലെങ്കില്‍ നാളെ ശ്മശാന ഭൂമിയില്‍ ആറടി മണ്ണില്‍ താത്കാലിക നിദ്രയില്‍ ലയിക്കേണ്ടവരാണ്. തൃശൂര്‍ റൗണ്ടില്‍ നിന്നും രണ്ടു മൈല്‍, ജൂബിലി മിഷന്‍ ആശുപത്രിയും മാര്‍ അപ്രേം പള്ളിയും പിന്നിട്ടു കിഴക്കോട്ടു പോകുമ്പോള്‍ ചെന്നെത്തുന്നത് പ്രകൃതി രമണീയമായ നെല്ലിക്കുന്ന് പ്രദേശത്താണ്.

ഇവിടെയായിരുന്നു മൂന്ന് പതീറ്റാണ്ടു മുന്‍പ് അമേരിക്കയിലേക്ക് കടന്നു വരുന്നതിനുമുമ്പ് ഞാന്‍ ജനിച്ചു വളര്‍ന്ന വീട്. ഈ വീടിനു പുറകില്‍ ചുടല എന്നൊരു ശ്മശാനഭൂമി ഉണ്ടായിരുന്നു. സമീപപ്രദേശങ്ങളില്‍ മരിച്ച അനാഥരെയും ചില പ്രത്യേക മതവിഭാഗങ്ങളിലെ മരിച്ചവരെയും അടക്കം ചെയ്തിരുന്ന സ്ഥലമാണ് ചുടല. വീടിനു പുറകില്‍ നീണ്ടുകിടക്കുന്ന പറമ്പിനു അതിര്‍ത്തി തിരിച്ചിരിക്കുന്ന മുള്ളു വേലിക്കു ചുറ്റും വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന മുളങ്കാടിനു സമീപം നിന്ന് ചുടലയില്‍ നടക്കുന്ന ഓരോ സംസ്‌കാരച്ചടങ്ങുകളും കാണുക എന്നത് ചെറുപ്പം മുതല്‍ എന്നില്‍ അങ്കുരിച്ച താല്പര്യമായിരുന്നു. അമേരിക്കയില്‍ എത്തിയിട്ടും എന്നെ ശ്മശാന ഭൂമിയിലേക്കു ആകര്‍ഷിക്കാന്‍ പ്രേരിപ്പിക്കുന്നത് ഇതായിരിക്കാം എന്നാണ് എന്റെ വിശ്വാസം.

ഡാളസില്‍ ഞാന്‍ താമസിക്കുന്ന സ്ഥലത്തിനു സമീപത്തും കണ്ണെത്താദൂരത്തു വ്യാപിച്ചു കിടക്കുന്ന നിരവധി ശ്മശാനങ്ങളുണ്ട്. മരണത്തോടുള്ള ബന്ധത്തിലോ, അവസരം ലഭിക്കുമ്പോളോ അവിടം സന്ദര്‍ശിച്ചു അല്‍പസമയം ശാന്തമായി ചിലവഴിക്കുന്നത് എന്നെ സംബന്ധിച്ച് മനസ്സിലെ പിരിമുറുക്കങ്ങളെ അലിയിച്ചില്ലാതാകുന്നതും അല്പമല്ലാത്ത ആശ്വാസം പകരുന്നതുമായ സന്ദര്‍ഭങ്ങളാണ്. അവിടെ യാതൊരു അല്ലലുമില്ലാത്ത നീണ്ട നിദ്രയില്‍ വിശ്രമിക്കുന്നവരോട് ചിലപ്പോഴെങ്കിലും അസൂയയും തോന്നാതിരുന്നിട്ടില്ല.

പലപ്പോഴും എന്റെ ശ്മശാന സന്ദര്‍ശനമെന്ന ആശയം സുഹൃത്തുക്കളുമായി പങ്കിട്ടപ്പോള്‍ പലര്‍ക്കും അത് ഉള്‍കൊള്ളാന്‍ കഴിയുന്നില്ലെന്നു മാത്രമല്ല അതവര്‍ക്ക് ഭയാനകവും അരോചകവും ആയിട്ടാണ് തോന്നിയിട്ടിട്ടുള്ളത്. ശവകുടീരങ്ങളിലെ സ്മാരക ഫലകങ്ങളില്‍ കൊത്തിവെച്ചിട്ടുള്ള ലിഖിതങ്ങള്‍ വായിക്കുക എന്നുള്ളത് ശ്മശാന സന്ദര്‍ശനത്തിന്റെ മറ്റൊരു ലക്ഷ്യം കൂടിയാണ്. ഒരു മനുഷ്യന്റെ കഴിഞ്ഞകാല ജീവിതത്തെ കുറിച്ചും ഭാവി പ്രത്യാശയേയും കുറിച്ചുള്ള സൂചനകള്‍ ലിഖിതങ്ങളില്‍ നിന്നും വ്യക്തമാണ്. മാര്‍ബിള്‍ ഫലകങ്ങളില്‍ കൊത്തി വെച്ചിട്ടുള്ള നിരവധി വാക്യങ്ങളും വാചകങ്ങളും യഥാര്‍ത്ഥത്തില്‍ ഓരോ പ്രസംഗങ്ങള്‍ ആയിട്ടാണ് എനിക്ക് അനുഭവപെട്ടിട്ടുള്ളത്.

എന്റെ ഒരു സ്‌നേഹിതന്റെ സാക്ഷ്യമായി അദ്ദേഹത്തിന്റെ ശവകുടീരത്തില്‍ കൊത്തിവച്ചിട്ടുള്ളത് 1 തെസ്സലൊനീക്യര്‍ 4 16 ആണ്. (കര്‍ത്താവ് താന്‍ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവരികയും ക്രിസ്തുവില്‍ മരിച്ചവര്‍ മുമ്പേ ഉയിര്‍ത്തെഴുന്നേല്ക്കയും ചെയ്യും). അദ്ദേഹത്തിന്റെ ശുശ്രൂഷയിലും ജീവിതത്തിലും സര്‍വ്വത്ര വ്യാപിച്ചു അവയെ മുഴുവനായി സ്വാധീനിച്ചു കൊണ്ടിരുന്ന ആ ഭാഗ്യകരമായ പ്രത്യാശയെ കുറിച്ചത്രേ അതില്‍ പറയുന്നത്.

ഈയിടെ വളരെ പഴക്കം ചെന്ന ഒരു സ്മശാനം സന്ദര്‍ശിച്ചപ്പോള്‍ ‘എന്നന്നേക്കും ഒരുമിച്ച്’ എന്ന ഒരേ വാചകം ഭാര്യ ഭര്‍ത്താക്കന്മാരുടെ ശവകുടീരങ്ങളില്‍ എഴുതിവച്ചിരിക്കുന്നത് കാണുവാനിടയായി. അവിടെ ആരാണ് അടക്കപ്പെട്ടിട്ടുള്ളതെന്ന് എനിക്ക് അറിഞ്ഞുകൂടാ. എന്നാല്‍ ഈ വാക്കുകള്‍ ഒന്നുകില്‍ ‘അതിമഹത്തായ ഒരു നിത്യഭാഗ്യം, അല്ലെങ്കില്‍ ‘അതിഭയങ്കരമായ ഒരു അന്ത്യം’ ഇവ രണ്ടില്‍ ഏതെങ്കിലും ഒന്നിനെയാണല്ലോ സൂചിപ്പിക്കുന്നത് എന്നുള്ള ചിന്ത എന്നെ ശക്തിയായി ഹേമിച്ചു .

എന്നാല്‍ യേശുക്രിസ്തുവിനെ തങ്ങളുടെ രക്ഷിതാവായി യഥാര്‍ത്ഥത്തില്‍ അവര്‍ അറിഞ്ഞിരുന്നുവെങ്കില്‍ ഭാര്യയും ഭര്‍ത്താവും കര്‍ത്താവിനോട് കൂടെ എന്നെന്നേക്കും ഒരുമിച്ചാണെന്നുള്ളത് എത്രയോ ആശ്വാസകരമായ ഒരു ചിന്തയാണ്. എന്നാല്‍ അവര്‍ രക്ഷിക്കപ്പെട്ടിരുന്നില്ലെങ്കില്‍ അവര്‍ എന്നെന്നേക്കും ഒരുമിച്ച് എന്നുള്ളത് അപ്പോഴും ശരി തന്നെയായിരിക്കും. അത് ദൈവത്തില്‍ നിന്നും അന്യപ്പെട്ടു ഭയങ്കരമായ യാതന സ്ഥലത്തായിരിക്കും എന്നത് ഏറ്റവും അസഹ്യമായ ഒരു ചിന്തയായിരിക്കും.

1 തെസ്സലോനിക്യര്‍ 4- 17ല്‍ കര്‍ത്താവായ യേശുക്രിസ്തുവിനെ വരവിങ്കില്‍ അവനെ അറിയുന്നവരായ നാം ക്രിസ്തുവിലുള്ള നമ്മുടെ പ്രിയപ്പെട്ടവരോട് ഒരുമിച്ച് എടുക്കപ്പെടുമെന്നും അങ്ങനെ നാം എപ്പോഴും കര്‍ത്താവിനോട് കൂടെ ഇരിക്കും എന്നു നാം വായിക്കുന്നു. അവനോടുകൂടെ എന്നേക്കും ഒരുമിച്ചു എന്നുള്ള ചിന്ത ഓരോ വിശ്വാസിയുടെയും ഹൃദയത്തില്‍ സമൃദ്ധിയായ ആശ്വാസവും അത്യന്തം സന്തോഷകരമായ പ്രതീക്ഷയും ഉളവാക്കുന്നതത്രെ.

വല്ലാത്ത കുളിര്‍മയാണ് ഇതെല്ലാം കാണുകയും വായിക്കുകയും ചെയ്യുമ്പോള്‍ മനസ്സിന് ലഭിക്കുന്നതും സന്ദര്‍ശന ഉദ്ദേശ്യം സഫലമാകുന്നതും. ആകയാല്‍ യോഹന്നാനോട് ചേര്‍ന്ന് നമുക്കും പറയാം ‘ആമേന്‍ കര്‍ത്താവായ യേശുവേ വരേണമേ’. സ്വര്‍ഗ്ഗത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ തനിയെ പോകുന്നത് കൊണ്ട് തൃപ്തിപ്പെടുന്നവരാകരുതെന്ന വലിയ സന്ദേശം കൂടി ഇവിടെ നിന്നും ലഭിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here