ഇന്ത്യ മുന്നണിയെ നയിക്കാൻ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ഇന്ന് ചേർന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് ഖാർഗെയെ ചെയർപേഴ്സണായി തെരഞ്ഞെടുത്തത്. ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിന് കൺവീനർ സ്ഥാനം നൽകിയെങ്കിലും അദ്ദേഹമത് നിരസിച്ചു. മുന്നണിയെ കോണ്‍ഗ്രസ് നയിക്കട്ടെയെന്ന അഭിപ്രായം നിതീഷ് എടുത്തതോടെ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ തിരഞ്ഞെടുക്കുകയായിരുന്നു. ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയും യോഗത്തിൽ പങ്കെടുത്തില്ല. മുന്നണിയെ കോണ്‍ഗ്രസ് നയിക്കണമെന്ന് നിതീഷ് കുമാർ അഭിപ്രായപ്പെട്ടു. തനിക്ക് സ്ഥാനമാനങ്ങൾ വേണ്ടെന്നും സഖ്യം ശക്തമാകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സീറ്റ് വിഭജനം, ഭാരത് ജോഡോ ന്യായ് യാത്രയിലെ പങ്കാളിത്തം, സഖ്യം ശക്തിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾ അവലോകനം ചെയ്യാനാണ് പ്രതിപക്ഷ നേതാക്കൾ ഇന്ന് യോഗം ചേർന്നത്. 10 പാർട്ടികളുടെ നേതാക്കൾ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു. നിതീഷ് കുമാർ, എം.കെ സ്റ്റാലിൻ, ശരദ് പവാർ, ഡി രാജ, മല്ലികാർജുൻ ഖാർഗെ, ഒമർ അബ്ദുള്ള, രാഹുൽ ഗാന്ധി, സീതാറാം യെച്ചൂരി, ലാലു യാദവ്-തേജസ്വി യാദവ്, അരവിന്ദ് കെജ്രിവാൾ, ഡി രാജ, ശരദ് പവാർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.