മെഡിക്കൽ സർട്ടിഫിക്കറ്റ് വിവാദത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ വക്കീൽ നോട്ടീസ് അയച്ചു. ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. ഏഴ് ദിവസത്തിനകം വാർത്താ സമ്മേളനം വിളിച്ച് ക്ഷമ ചോദിക്കണമെന്നും നോട്ടീസിലുണ്ട്. അതേസമയം, സെക്രട്ടേറിയറ്റ് മാർച്ചിലുണ്ടായ സംഘർഷത്തെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ തുടരുകയാണ്.
തന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമെന്ന് എം വി ഗോവിന്ദൻ പരസ്യമായി നടത്തിയ പ്രതികരണം മാനഹാനി ഉണ്ടാക്കി. പൊതുജനങ്ങൾക്കിടയിൽ യഥാർത്ഥ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമെന്ന് പറഞ്ഞു തെറ്റായ ധാരണ പരത്തിയെന്നും ഗോവിന്ദൻ വാർത്താ സമ്മേളനം വിളിച്ച് പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും അയച്ച വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യം കിട്ടാൻ കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കി. കോടതി പരിശോധിച്ചപ്പോൾ അത് വ്യാജമാണെന്ന് മനസിലായെന്നും അങ്ങനെയാണ് രാഹുലിനെ കോടതി ജയിലിൽ അടച്ചതെന്നും എംവി ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞിരുന്നു.