ഓടിടി സഹായം നൽകുന്ന കമ്പനിക്കെതിരെ നടപടി ഉണ്ടായേക്കും

തിരുവനന്തപുരം: മോൻസൺ മാവുങ്കൽ  ഉൾപ്പെട്ട തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിതാ പുല്ലയിൽ  ലോകകേരള സഭ നടക്കുമ്പോൾ നിയമസഭാ മന്ദിരത്തിലെത്തിയതിൽ നടപടി ഇന്നുണ്ടാകും.  സഭാ ടീവിക്ക് ഒ ടി ടി സഹായം നൽകുന്ന ബിട്രൈയിറ്റ് സൊലൂഷനിലെ ജീവനക്കാരുടെ സഹായത്തോടെയാണ് അനിത പുല്ലയിൽ എത്തിയതെന്നാണ് ചീഫ് മാർഷലിൻറെ റിപ്പോർട്ട്. സഭാ ടിവി ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാനുള്ള ക്ഷണക്കത്ത് അനിതയുടെ കൈവശം ഉള്ളത് കൊണ്ടാണ് കടത്തിവിട്ടതെന്നാണ് സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ മൊഴി. സ്പീക്കർക്ക് കൈമാറിയ റിപ്പോർട്ടിന്മേലാണ് ഇന്ന് നടപടി പ്രഖ്യാപിക്കുക. അനിതക്ക് സഹായം നൽകിയ ബിട്രൈയിറ്റ് സൊലൂഷനുമായുള്ള കരാർ റദ്ദാക്കാനാണ് സാധ്യത.

ലോക കേരള സഭക്കിടെ അനിതാ പുല്ലയിൽ നിയമസഭാ മന്ദിരത്തിലെത്തിയത് വൻ വിവാദമായതോടെയാണ് അന്വേഷണത്തിന് സ്പീക്കർ നിയമസഭാ ചീഫ് മാർഷലിനെ ചുമതലപ്പെടുത്തിയത്. അനിത സഭാമന്ദിരത്തിലേക്ക് വരുന്നത് മുതലുള്ള കാര്യങ്ങൾ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. സഭാ ടിവിക്ക് ഒ ടി ടി സഹായം നൽകുന്ന ബിട്രെയിറ്റ് സൊലൂഷനിലെ രണ്ട് ജീവനക്കാരാണ് അനിതക്ക് സഹായം നൽകിയതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. രണ്ട് ജീവനക്കാരാണ് സഭാ മന്ദിരത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് അനിതയെ കൊണ്ടുപോയത്. അതേ സമയം അനിത പ്രധാന ഗേറ്റ് കടന്നത് പാസ് ഉപയോഗിച്ചാണെന്നാണ് സുരക്ഷാ ചുമതലയുള്ള വാച്ച് ആൻറ് വാർഡിൻറെ മൊഴി. ലോക കേരള സഭായുടെ ഭാഗമായ ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാനുള്ള ക്ഷണക്കത്താണ് അനിത കാണിച്ചതെന്നാണ് മൊഴി. ഇത് അനിതക്ക് എങ്ങിനെ കിട്ടി എന്നതിനെ കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ല.

ഓപ്പൺ ഫോറത്തിലെ അതിഥികൾക്കുള്ള ക്ഷണക്കത്ത് നോർക്ക വിവിധ പ്രവാസി സംഘടനകൾക്കായിരുന്നു നൽകിയത്. ഈ സംഘടനകൾ വഴിയായിരിക്കും ക്ഷണക്കത്ത് അനിതക്ക് കിട്ടാൻ സാധ്യത. തുടർച്ചയായ രണ്ട് ദിവസവും അനിത സമ്മേളന സമയത്ത് എത്തിയതിനെ ഗൗരവത്തോടെയാണ് നിയമസഭാ സെക്രട്ടറിയേറ്റ് കാണുന്നത്. രണ്ട് ദിവസം വന്നതിൽ വലിയ സുരക്ഷാ വീഴ്ചയുണ്ടെയെന്നാണ് വിലയിരുത്തൽ. മാധ്യമങ്ങളുടെ റിപ്പോർട്ടിന് ശേഷം മാത്രമാണ് അനിതയെ മന്ദിരത്തിൽ നിന്നും മാറ്റിയത്. അനിതക്ക് സഹായം നൽകിയ ബിട്രെയ്റ്റ് സൊലൂഷനുമായുള്ള കരാർ റദ്ദാക്കാനും സാധ്യതയുണ്ട്. റിപ്പോർട്ട് പരിശോധിച്ച ശേഷം സ്പീക്കർ എം ബി രാജേഷ് നടപടി പ്രഖ്യാപിക്കും. അനിത പുല്ലയിൽ നിയമസഭാ മന്ദിരത്തിലെത്തിയത് നിയമസഭാ സെക്രട്ടറിയേറ്രിനും സർക്കാറിനും വലിയ നാണക്കേടാണ് ഉണ്ടാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here