തിരുവനന്തപുരം: ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ ഹര്‍ജി ലോകായുക്ത തള്ളി. ദുരിതാശ്വാസ നിധി പൊതു ഫണ്ട് ആണെന്നും അത് വിനിയോഗിക്കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ലോകായുക്ത ഹര്‍ജി തള്ളിയത്. മുഖ്യമന്ത്രിയെയും 18 മുന്‍ മന്ത്രിമാരെയും എതിര്‍ കക്ഷികളാക്കി 2018ല്‍ ആര്‍എസ് ശശികുമാറാണ് ഹര്‍ജി നല്‍കിയത്.

മൂന്നു ലക്ഷം രൂപ വരെ നല്‍കാന്‍ മുഖ്യമന്ത്രിക്കു തീരുമാനിക്കാം. അതിനു മുകളിലുള്ള തുകയ്ക്ക് മന്ത്രിസഭയുടെ അനുമതി വേണമെന്നാണ് വ്യവസ്ഥ. ഇവിടെ അതു പാലിച്ചിട്ടുണ്ടെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകയുക്തമാരായ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞു.

എന്‍സിപി നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും മുന്‍ ചെങ്ങന്നൂര്‍ എംഎല്‍എ കെകെ രാമചന്ദ്രന്‍ നായരുടെ കുടുംബത്തിന് കടം തീര്‍ക്കാന്‍ എട്ടര ലക്ഷം രൂപയും സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയ വാഹനം അപകടത്തില്‍ പെട്ട് മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് 20 ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഈ തുക അനുവദിച്ച നടപടികള്‍ അഴിമതിയും സ്വജനപക്ഷപാതവും ആണെന്നാണ് കേസ്.

പണം അനുവദിച്ചതില്‍ എന്തെങ്കിലും സ്വജനപക്ഷപാതമോ അഴിമതിയോ ഉണ്ടെന്നു കണ്ടെത്താനായിട്ടില്ല. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ പുനപ്പരിശോധിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമില്ലെന്നും ലോകായുക്ത വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡിവിഷന്‍ ബെഞ്ച് ഭിന്നവിധി പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതിനായി മൂന്നംഗ ബെഞ്ചിനു വിടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here