സംസ്ഥാന സര്‍ക്കാരിനെയും പോലീസിനെയും അതിരൂക്ഷമായി വിമർശിച്ചു യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. പിണറായി വിജയന്‍ നാട്ടിലെ ചക്രവര്‍ത്തിയായി മാറിയിരിക്കുന്നുവെന്നും ജനാധിപത്യബോധമില്ലാത്ത പോലീസുകാർ തങ്ങളെല്ലാം കുന്തവും പടച്ചട്ടയുമായി നില്‍ക്കുന്ന പടയാളികളാണെന്ന് കരുതി പഴയ രാജവാഴ്ച അനുസ്മരിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു. സമരം ചെയ്യുന്നവർക്കെതിരെ പൊലീസ് മര്‍ദനം അഴിച്ചുവിട്ടെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് ചുമത്തുന്നുവെന്നും രാഹുല്‍ ആരോപിച്ചു. എന്നാൽ എത്ര അക്രമം അഴിച്ചു വിട്ടാലും പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് രാഹുല്‍ വ്യക്തമാക്കി.
സർക്കാരിനെതിരായ സമരം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ മാധ്യമങ്ങള്‍ക്കെതിരെ ഗൂഢാലോചന കേസെടുക്കുന്നു. സര്‍ക്കാരിനെതിരായ സമരത്തില്‍ യുവതയെ നയിക്കാന്‍ കോണ്‍ഗ്രസുണ്ടാകുമെന്ന് രാഹുല്‍ പറഞ്ഞു. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചുവെന്ന് തെളിയിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ രാഹുല്‍ വെല്ലുവിളിച്ചു. ആശുപത്രിയില്‍ ഒന്നിച്ചു പോകാമെന്നും വെല്ലുവിളി ഏറ്റെടുക്കണമെന്നും രാഹുല്‍ പറഞ്ഞു. കോടതിയില്‍ തന്നെ പരാതി കൊടുക്കട്ടയെന്ന് അദ്ദേഹം പറഞ്ഞു.