ദുബായ്: ലോകമഹാമേളയായ എക്സ്പോ 2020 ദുബായ് ആരംഭിച്ച് 130 ദിവസത്തിനകം എത്തിയത് 1.2 കോടിയിലേറെ സന്ദർശകർ. അറബ് ലോകത്ത് ആദ്യമായി നടക്കുന്ന മഹാമേള അവസാനിക്കുന്ന മാർച്ച് 31-ന് മുൻപേ സന്ദർശകരുടെ എണ്ണം കുതിച്ചുയരുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
അതേസമയം വെർച്വൽ സന്ദർശകരുടെ എണ്ണം 11 കോടിയായി. അറബ് പവിലിയനുകളാണ് എക്സ്പോയിൽ ഏറ്റവും പ്രചാരമുള്ളത്. യു.എ.ഇ., സൗദി അറേബ്യ, ഈജിപ്ത്, മൊറോക്കോ എന്നിവിടങ്ങളിൽ കൂടുതൽ സന്ദർശകരെത്തുന്നുണ്ട്. എ.ആർ. റഹ്മാൻ ഉൾപ്പെടെയുള്ള സംഗീത പ്രതിഭകളുടെ പരിപാടികൾ കാണാൻ നിരവധിപേരാണ് എക്സ്പോ വില്ലേജിലെത്തിയത്. കായികപ്രകടനങ്ങൾ, സംഗീതസന്ധ്യ, സാംസ്കാരിക പരിപാടികൾ ഉൾപ്പെടെ ഒട്ടേറെ പരിപാടികളാണ് കാഴ്ചക്കാർക്കായി ഒരുക്കിയിരുന്നത്. ഒമ്പതിനായിരത്തോളം ലോകനേതാക്കളും ഇതുവരെ എക്സ്പോ വേദിയിലെത്തി.
കോവിഡ് വ്യാപനം പരിഗണിച്ച് നിയന്ത്രണങ്ങളോടെയാണ് എക്സ്പോ നടക്കുന്നത്. 18 വയസ്സ് കഴിഞ്ഞ സന്ദർശകർ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റോ 72 മണിക്കൂറിനകമുള്ള പി.സി.ആർ. നെഗറ്റീവ് റിപ്പോർട്ടോ കാണിക്കണം. 60 വയസ്സ് കഴിഞ്ഞവർക്ക് എക്സ്പോയിൽ പ്രത്യേക സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ഇവർക്ക് പാർക്കിങ്, ബഗ്ഗി യാത്ര, തിരഞ്ഞെടുത്ത റെസ്റ്റോറന്റുകളിൽ ഭക്ഷണത്തിന് 30 ശതമാനം ഇളവ്, പവിലിയനുകളിൽ കാത്തുനിൽക്കാതെ പ്രവേശനം എന്നിവയാണ് സൗകര്യങ്ങൾ. ഇവർക്ക് എക്സ്പോ പ്രവേശനവും സൗജന്യമാണ്.
190 രാജ്യങ്ങളുടെ പവിലിയനുകളാണ് എക്സ്പോയിൽ ഒരുക്കിയിരിക്കുന്നത്. എൽ.ഇ.ഡി. ലൈറ്റിന്റെ ആകൃതിയിൽ നിർമിച്ച ചൈനയുടെ പവിലിയനാണ് ഏറ്റവും വലുത്.