ലോധ കമ്മിറ്റിക്കെതിരെ ബിസിസിഐ സുപ്രീംകോടതിയെ സമീപിക്കും. ലോധ കമ്മിറ്റി ശുപാർശകൾ അപ്രായോഗികമെന്ന് ക്രിക്കറ്റ് ബോർഡ് ചൂണ്ടിക്കാട്ടി. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളും സുപ്രീംകോടതിയെ സമീപിക്കും.
ജസ്റ്റിസ് ലോധ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ ചേർന്ന ബി.സി.സി.ഐ പ്രത്യേക യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ബി.സി.സി.ഐ ഭരണഘടനാ ഭേദഗതി ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് ലോധ കമ്മിറ്റി കോടതിയില്‍ സമര്‍പ്പിച്ചത്. മുംബൈ ബി.സി.സി.ഐ ആസ്ഥാനത്ത് പ്രസിഡന്‍റ് ശശാങ്ക് മനോഹറിന്‍റെ നേതൃത്വത്തിലായിരുന്നു യോഗം.
ക്രിക്കറ്റ് ഭരണരംഗത്തെ അഴിമതി തടയാനും നടപടികള്‍ സുതാര്യമാക്കാനുമുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് സുപ്രീം കോടതി ജസ്റ്റിസ് ലോധ കമ്മിറ്റിയെ നിയമിച്ചത്. ജനുവരി ആദ്യവാരം സമര്‍പ്പിച്ച നിര്‍ദേശങ്ങളിന്‍മേല്‍ മാര്‍ച്ച് മൂന്നിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ബി.സി.സി.ഐ യോട് നിര്‍ദേശിച്ചു. ഭിന്നതാല്‍പര്യമുള്ളവരെ ഭരണസമിതിയില്‍ ഉള്‍പ്പെടുത്തരുത്, ഒരാള്‍ക്ക് ഒരു സ്ഥാനം മാത്രം, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മന്ത്രിമാരും ബി.സി.സി.ഐ ഭാരവാഹികളാകരുത് തുടങ്ങിയവയാണ് ലോധ കമ്മിറ്റിയുടെ പ്രധാന നിര്‍ദേശങ്ങള്‍.
ബി.സി.സി.ഐ യെ വിവരാവകാശ പരിധിയില്‍ ഉള്‍പ്പെടുത്തുക, ഐ.പി.എല്ലിനും ബി.സി.സി.ഐ ക്കും വ്യത്യസ്ത ഭരണസമിതികള്‍ രൂപീകരിക്കുക, ഐ.പി.എല്ലിന് നിയന്ത്രിത സ്വയംഭരണാവകാശം നല്‍കുക, ഒരു സംസ്ഥാനത്തിന് ഒരു ക്രിക്കറ്റ് അസോസിയേഷന്‍ മാത്രമാക്കുക, തുടങ്ങിയ ലോധകമ്മിറ്റി നിര്‍ദേശങ്ങള്‍ ബി.സി.സി.ഐക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളികളാണ്.