കോപ അമേരിക്ക ഫുട്ബോള്‍ ശതാബ്ദി ആഘോഷ ടൂർണമെന്റിൽ നിലവിലെ ചാംപ്യൻമാരായ ചിലെയും ഫേവറൈറ്റുകളായ അർജന്റീനയും ഒരേ ഗ്രൂപ്പിൽ. ജൂൺ മൂന്നിന് ഉദ്ഘാടന മൽസരത്തിൽ ആതിഥേയരായ അമേരിക്കയും കൊളംബിയയും ഏറ്റുമുട്ടും. ഇന്നലെ ന്യൂയോർക്കിൽ നടന്ന ചടങ്ങിലാണ് ഗ്രൂപ്പും മൽസരക്രമവും നിശ്ചയിച്ചത്. 994 ലോകകപ്പിനുശേഷം അമേരിക്കൻ മണ്ണിൽ നടക്കുന്ന ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കമായിരിക്കും കോപ അമേരിക്കയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായ പ്രത്യേക ടൂർണമെന്റ്.
ന്യൂയോർക്കിലെ പ്രശസ്തമായ ഹാമർസ്റ്റെയിൻ ബോൾറൂമിൽ നടന്ന ആഘോഷമായ ചടങ്ങിൽ കാർലോസ് വാൾഡറാമയടക്കമുള്ള പ്രമുഖർ ടീമുകളെ തിരഞ്ഞെടുത്തു. ആതിഥേയരായ അമേരിക്കയ്ക്ക് കൊളംബിയ, കോസ്റ്റാറിക്ക, പാരഗ്വായ് എന്നിവരാണ് ഗ്രൂപ്പ് എ യിൽ എതിരാളികൾ. മരണഗ്രൂപ്പെന്ന വിശേഷണവും നൽകാം. ഗ്രൂപ്പ് ബിയിൽ ശക്തരായ ബ്രസീലിനൊപ്പം പെറു, ഇക്വഡോർ, ഹെയ്തി ടീമുകളും സി ഗ്രൂപ്പിൽ മെക്സിക്കോ, ജമൈക്ക, യുറഗ്വായ്, വെനസ്വേല എന്നിവരുമാണുള്ളത്.
കഴിഞ്ഞ കോപ അമേരിക്കയിലെ ഫൈനലിസ്റ്റുകളായ അർജന്റീനയും ചിലെയുമാണ് ഡി ഗ്രൂപ്പിനെ ആകർഷകമാക്കുന്നത്. പനാമയും ബൊളീവിയയുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ. അമേരിക്കയിലെ പത്ത് നഗരങ്ങൾ വേദിയൊരുക്കുന്ന ടൂർണമെന്റിന്റെ കലാശപ്പോരാട്ടം ജൂൺ 26നാണ്. ലാറ്റിനമേരിക്കയ്ക്ക് പുറത്ത് കോപ അമേരിക്കയ്ക്ക് വേദിയൊരുങ്ങുന്നതും 16 ടീമുകൾ മൽസരിക്കുന്നതും ഇതാദ്യം