രാജ്യാന്തര നിലവാരത്തിലുള്ള നാല് പുതിയ സ്റ്റേഡിയങ്ങൾ നിർമിക്കുന്നുമെന്ന് കുവൈറ്റ് സ്‌പോർട്‌സ് അതോറിറ്റി. സ്റ്റേഡിയങ്ങൾ നിർമ്മിക്കുവാനുള്ള പ്രാരംഭ നടപടികൾ തുടങ്ങിയതായി കുവൈറ്റ് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. സ്‌പോർട്‌സിന് കൂടുതൽ പ്രാധാന്യം നൽകുവാനും അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്റ്റേഡിയങ്ങളുടെ നിർമാണമെന്ന് അധികൃതർ പറഞ്ഞു.
നിലവിലെ കസ്മ, കുവൈറ്റ് സ്റ്റേഡിയങ്ങൾ നവീകരിക്കാനും സുലൈബിഖാത്ത്, ഫഹാഹീൽ, അൽ ഖാദിസിയ, അൽ അറബി എന്നിവിടങ്ങളിലായി പുതിയ സ്റ്റേഡിയങ്ങൾ നിർമ്മിക്കാനുമാണ് പദ്ധതി. നിലവിൽ രാജ്യത്ത് അന്തരാഷ്ട്ര നിലവാരത്തിൽ ജാബിർ അൽഅഹ്‌മദ് ഇൻറർനാഷനൽ സ്റ്റേഡിയം മാത്രമാണുള്ളത്.
ആധുനിക സംവിധാനങ്ങളുടെ കാര്യത്തിൽ പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ സ്റ്റേഡിയമായിട്ടാണ് ജാബിർ അൽഅഹ്‌മദ് ഇൻറർനാഷനൽ സ്റ്റേഡിയം അറിയപ്പെടുന്നത്. 2005ൽ അർദിയയിൽ നിർമാണമാരംഭിച്ച സ്റ്റേഡിയ നിർമാണം 2015 ലാണ് പൂർത്തിയാകുന്നത്. നാലു തട്ടുകളായി നിർമിച്ചിരിക്കുന്ന സ്റ്റേഡിയത്തിലെ ഗാലറിയിൽ 68,000 പേർക്കിരിക്കാം.