
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിനിടെ എഫ്-35 യുദ്ധവിമാനങ്ങൾ സംബന്ധിച്ച് ചർച്ച നടന്നെങ്കിലും ഇന്ത്യ ഇതുവരെ ആന്തരികമായി തീരുമാനം എടുത്തിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ഫെബ്രുവരി 14ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇന്ത്യക്ക് എഫ്-35 ജെറ്റ് നൽകാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, ഔദ്യോഗികമായി ഇന്ത്യ ഇതിനെക്കുറിച്ച് ധാരണയിലെത്തിയിട്ടില്ല. ലോക് ഹീൽഡ് മാർട്ടിൻ വികസിപ്പിച്ച എഫ്-35 ലോകത്തിലെ പ്രമുഖ അഞ്ചാം തലമുറ യുദ്ധവിമാനങ്ങളിൽ ഒന്നാണ്.ഒരു എഫ്-35 ജെറ്റിന് 80 മുതൽ 110 ദശലക്ഷം ഡോളർ വരെ ചെലവാകുമെന്നതും, ഇതിന് എ, ബി, സി എന്നിങ്ങനെ മൂന്ന് വേരിയന്റുകളുണ്ടെന്നതും ശ്രദ്ധേയമാണ്. നിലവിൽ ഓസ്ട്രേലിയ, ബ്രിട്ടൻ, നോർവേ, ഇറ്റലി എന്നിവ രാജ്യങ്ങൾ ഈ വിമാനം സ്വന്തമാക്കിയിട്ടുണ്ട്.ഇന്ത്യൻ വ്യോമസേനയുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ എഫ്-35 ലാഭകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു. എന്നാൽ നിലവിൽ ഇന്ത്യ ഇതിന്റെ വാങ്ങലിനേക്കുറിച്ച് യാതൊരു ഔദ്യോഗിക തീരുമാനവും എടുത്തിട്ടില്ല.