വാഷിംഗ്ടണ്‍ ∙ അമേരിക്കന്‍ തിരഞ്ഞെടുപ്പ് നിയമങ്ങളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്ന ഒരു എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ചു. വോട്ടര്‍ രജിസ്‌ട്രേഷനുള്ള പൗരത്വത്തിന്റെ കൃത്യമായ തെളിവ് നിര്‍ബന്ധമാക്കുകയും എല്ലാ ബാലറ്റുകളും തിരഞ്ഞെടുപ്പ് ദിവസത്തിനകം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന രീതിയിലായിരിക്കും പുതിയ വ്യവസ്ഥകള്‍.
തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ ശക്തിപ്പെടുത്തുന്നതിനും തട്ടിപ്പ് തടയുന്നതിനുമായി ഫെഡറല്‍ ഏജന്‍സികള്‍ സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. നിയമ ലംഘനം നടത്തുന്ന സംസ്ഥാനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം കുറയ്ക്കാനുള്ള സാധ്യതയും ഈ ഉത്തരവിലുണ്ട്. ‘വികസിത രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് സുരക്ഷാ നടപടികള്‍ അമേരിക്കയില്‍ നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നതിന്റെ തെളിവാണ് നിലവിലെ സാഹചര്യം’ എന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ വോട്ടര്‍ തിരിച്ചറിയലിനായി ബയോമെട്രിക് ഡാറ്റാബേസ് ഉപയോഗിക്കുമ്പോള്‍ അമേരിക്ക പൗരത്വം സ്വയം സാക്ഷ്യപ്പെടുത്തലിലേക്കാണ് പ്രധാനമായും ആശ്രയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2020 ലെ തിരഞ്ഞെടുപ്പിനുശേഷം ട്രംപ് ആവര്‍ത്തിച്ച് ഉയര്‍ത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരിക്കും ഈ പുതിയ ഉത്തരവ്. വോട്ടിംഗ് ക്രമത്തില്‍ വ്യാപകമായ ക്രമക്കേടുകള്‍ സംഭവിച്ചുവെന്ന അവകാശവാദമാണ് ട്രംപ് തുടർച്ചയായി ഉന്നയിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് നിയമങ്ങള്‍ സംസ്ഥാനങ്ങളുടെ അധികാരപരിധിയിലായതിനാല്‍ ഈ പുതിയ നിയമഭേദഗതികള്‍ നിയമപരമായ വെല്ലുവിളികള്‍ നേരിടേണ്ടിവരുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.












































