AmericaKeralaLatest NewsLifeStyleNewsObituarySports

ഡോ. ജോര്‍ജ് മാത്യു: വോളിബോള്‍ കോര്‍ട്ടിന്റെയും മാനവികതയുടെയും മഹാനായ താരം വിടവാങ്ങി

പാലാ : ഇന്ത്യന്‍ വോളിബോള്‍ താരവും പാവപ്പെട്ടവരുടെ ഡോക്ടറും മിമിക്രി കലാകാരനുമായ ഡോ. ജോര്‍ജ് മാത്യു ഓര്‍മ്മയായി. പാലാ പൈകയിലെ ഡോ. മാത്യു ജെ. പുതിയിടത്തിന്റെയും ഡോ. റോസമ്മ മാത്യുവിന്റെയും പുത്രനായ ജോര്‍ജ് മാത്യു, ബാല്യത്തില്‍ തന്നെ വോളിബോള്‍ കോര്‍ട്ടില്‍ തന്റെ കഴിവ് തെളിയിച്ചിരുന്നു. പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ വോളിബോള്‍ രംഗത്തേക്ക് കടന്നു, 1973 മുതല്‍ 1976 വരെ കേരള സര്‍വ്വകലാശാലാ ടീമിന്റെ ഭാഗമായിരുന്നു. 1976ല്‍ ടീമിന്റെ നായകനായി. 1975 മുതല്‍ 1980 വരെ സംസ്ഥാന ടീമിന്റെ അംഗമായ അദ്ദേഹം, 1981ല്‍ പാലായില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന വോളിബോള്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായും അംഗീകരിക്കപ്പെട്ടു.

മത്സരങ്ങള്‍ക്കിടയില്‍ മിമിക്രി പ്രകടിപ്പിച്ചും അദ്ദേഹം കയ്യടികള്‍ നേടുകയും ചെയ്ത ആളുമായിരുന്നു . 72-ആം വയസ്സില്‍ അദ്ദേഹത്തിന്റെ ജീവിതയാത്ര അവസാനിച്ചു.

കോട്ടയം മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. വിദ്യാര്‍ത്ഥിയായിരിക്കെ, തിരുവനന്തപുരത്ത് നടന്ന ഇന്റര്‍ മെഡിക്കല്‍ കോളേജ് യൂത്ത് ഫെസ്റ്റിവലില്‍ മിമിക്രിയില്‍ ഒന്നാം സമ്മാനം നേടിയതോടെയാണ് ജോര്‍ജ് മാത്യു കലാരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. പള്ളിയച്ചന്മാരുടെ ഫുട്ബോള്‍ മത്സരം അവതരിച്ചതും, അതിലെ നര്‍മ്മസാഹചര്യങ്ങളുമായി വലിയ പ്രശംസ നേടി. “നീ ലോകം മുഴുവന്‍ നേടിയാലും നിന്റെ ആത്മാവ് മരിച്ചാല്‍ എന്തു ഫലം?” എന്നത് പോലുള്ള ബൈബിള്‍ വാക്യങ്ങളെയും ചേർത്തുള്ള അവതരണശൈലി, വലിയ ചിരിപ്പരവശത സൃഷ്ടിച്ചു.

സിസ്റ്റര്‍ അഭയയുടെ മരണാനന്തരകാലത്ത് ഈ മിമിക്രിയില്‍ അദ്ദേഹം ചില ചെറിയ പരിഷ്‌കാരങ്ങളും വരുത്തിയിരുന്നു.

1980കളുടെ തുടക്കത്തില്‍ ഇന്ത്യന്‍ വോളിബോള്‍ ടീമില്‍ എസ്. ഗോപിനാഥ്, അബ്ദുൽ റസാഖ്, ജോണ്‍സണ്‍ ജേക്കബ്, ഡോ. ജോര്‍ജ് മാത്യു എന്നിവരുമായി മലയാളികളുടെ ശക്തമായ സാന്നിധ്യമുണ്ടായിരുന്നു. പിന്നീട്, ഉദയകുമാര്‍, എന്‍.സി. ചാക്കോ, ഡാനിക്കുട്ടി ഡേവിഡ് തുടങ്ങിയവരുടെ വരവോടെ ജോര്‍ജ് മാത്യു കളിമൈതാനത്തെ വിടുകയും മെഡിക്കല്‍ രംഗത്ത് പൂര്‍ണമായും സജീവമാകുകയും ചെയ്തു.

പൈകയിലെ തന്റെ ക്ലിനിക്കിലൂടെ സാധാരണക്കാരുടെ സ്നേഹത്തെയും വിശ്വാസത്തെയും നേടിയെടുത്ത ഡോ. ജോര്‍ജ് മാത്യുവിന്റെ ജീവിതം, കഠിനാധ്വാനത്തെയും സേവനപ്രവര്‍ത്തനത്തെയും ചിന്തിപ്പിക്കുന്നതായിരുന്നു. ഭാര്യ ജെസി, മകള്‍ ഡോ. റോസു എന്നിവരെയാണ് അദ്ദേഹം വിട്ടു പോയത്.

Show More

Related Articles

Back to top button