IndiaLatest NewsNews

“അതീവജാഗ്രത: അതിർത്തികളിലും നഗരങ്ങളിലും കർശന നിർദേശങ്ങൾ”

ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷാവസ്ഥ ശക്തമായ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളായ ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ അതീവജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പഞ്ചാബിന്റെയും ഹരിയാനയുടെയും പൊതു തലസ്ഥാനമായ ചണ്ഡിഗഡിൽ ഇന്ന് രാവിലെ അപായ സൈറൺ മുഴങ്ങിയതോടെ ജനങ്ങൾ പരിഭ്രാന്തരായി. ആക്രമണസാദ്ധ്യതയെക്കുറിച്ച് വ്യോമസേനാ സ്റ്റേഷനിൽനിന്ന് മുന്നറിയിപ്പ് ലഭിച്ചതിനാൽ എല്ലാവരും വീടിനുള്ളിൽ തന്നെ തുടരണമെന്നും ബാൽക്കണികളിൽ നിന്ന് അകന്നുനില്കണമെന്നും അധികൃതർ അറിയിച്ചു. ഒരു മണിക്കൂറിനകം തന്നെ ഈ അലർട്ട് പിൻവലിക്കപ്പെട്ടു.

ചണ്ഡിഗഡിന്റെ അതിർത്തിയിലുള്ള മൊഹാലി ജില്ലയിലും പട്യാലയിലും ജാഗ്രതാ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, അവ പൊതുജനങ്ങൾക്കായി മുൻകരുതലുകളുടെ ഭാഗമാണെന്ന് ഭരണകൂടം അറിയിച്ചു. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കുകയും ജനാലകളിലും ഗ്ലാസ് പാളികളിലും നിന്ന് അകന്നുനില്കുകയും വേണമെന്നാണ് നിർദ്ദേശം. വിമാനയാത്രികർ മൂന്ന് മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്.

അതേസമയം, ഡൽഹിയിൽ സർക്കാർ കെട്ടിടങ്ങൾ, ജലവിതരണപദ്ധതികൾ, കോടതി മന്ദിരങ്ങൾ, വിദേശ എംബസികൾ തുടങ്ങി പ്രധാനസ്ഥാപനങ്ങളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. മാർക്കറ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, മാളുകൾ, മെട്രോ സ്റ്റേഷനുകൾ എന്നിവിടങ്ങളിലും ശക്തമായ ജാഗ്രതാ നടപടികളാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. ഡൽഹി പൊലീസിന്റെ എല്ലാ ഉദ്യോഗസ്ഥർക്കും അവധികൾ റദ്ദാക്കി.

ഇന്ത്യയുടെ പ്രതിരോധ നടപടികൾ കൂടുതൽ കരുത്തുറ്റതാക്കി. പാക്കിസ്ഥാൻ ലക്ഷ്യമിട്ടിരുന്ന ശ്രീനഗർ, ജമ്മു, പടാൻകോട്ട്, അമൃത്‌സർ, ജലന്തർ, ലുധിയാന, ചണ്ഡിഗഡ്, ഭുജ് തുടങ്ങിയ 15 ഇന്ത്യൻ നഗരങ്ങളിലേക്കുള്ള മിസൈൽ-ഡ്രോൺ ആക്രമണശ്രമങ്ങൾ ഇന്ത്യയുടെ എസ്400 വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് വിജയകരമായി തളയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യയും ലഹോറിലെ പാക്ക് പ്രതിരോധ കേന്ദ്രത്തിൽ കൃത്യമായ തിരിച്ചടിയോടെ മറുപടി നൽകി.

പഞ്ചാബിലെ അതിർത്തി ജില്ലകളായ അമൃത്‌സർ, ഫിറോസ്പുർ, ഗുരുദാസ്പുർ, ഹോഷിയാർപുർ എന്നിവിടങ്ങളിൽ രാത്രികാല ബ്ലാക്ക്ഔട്ട് ഏർപ്പെടുത്തിയിരുന്നു. ചണ്ഡിഗഡിലും രണ്ട് മണിക്കൂറോളം വൈദ്യുതി മുടങ്ങി. എന്നാൽ ഇത്തരമൊരു സുരക്ഷാ മുന്നൊരുക്കം പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ളതാണെന്നും, അപ്രമാദതയോടെയും ആത്മവിശ്വാസത്തോടെയും മുന്നോട്ട് പോകണമെന്നും ഭരണകൂടങ്ങൾ അറിയിക്കുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button