തിരിച്ചടിച്ച് ഇറാൻ; ജറുസലമിൽ സ്ഫോടനം, ടെൽ അവീവിൽ സൈറൺ മുഴങ്ങി

ടെൽ അവീവ് : യുഎസ് നേതൃത്വത്തിൽ ഇറാനിലെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതിന് പിന്നാലെ ഇറാൻ തിരിച്ചടി തുടങ്ങി. ഇസ്രയേലിലേക്കുള്ള ഇറാന്റെ മിസൈൽ ആക്രമണം സ്ഥിരീകരിച്ചതായി ഇസ്രയേൽ സൈനിക വക്താവ് അറിയിച്ചു. ഈ മിസൈലുകൾ തടയാൻ ഇസ്രയേൽ ശ്രമങ്ങൾ തുടരുകയാണ്.
ജറുസലമിൽ സ്ഫോടനവും ടെൽ അവീവിൽ സൈറൺ മുഴങ്ങിയും ആളുകളിൽ ഭീതിയുണ്ടായി. ജനങ്ങൾക്കു ഷെൽട്ടറുകളിലേക്കും സുരക്ഷിത മേഖലയിലേക്കും മാറാൻ ഇസ്രയേൽ സർക്കാർ നിർദ്ദേശം നൽകി.
ഇതിനിടെ, ട്രംപ് പറയുന്നത് നുണയാണെന്നും ആണവ ചോർച്ച നടന്നില്ലെന്നും ഇറാൻ പ്രതികരിച്ചു. രണ്ടുതുരങ്കങ്ങൾക്ക് മാത്രമാണ് കേടുപാട് ഉണ്ടായതെന്നും ഇറാൻ വ്യക്തമാക്കി. ഈ ആക്രമണം നഗ്നമായ കടന്നാക്രമണമാണെന്ന് ഹമാസ് ആരോപിച്ചു.
യുഎസിന്റെ ആക്രമണത്തെ തുടർന്ന് സുരക്ഷാ സമിതി അടിയന്തരമായി യോഗം ചേരണമെന്ന് ആവശ്യപ്പെട്ട് യുഎന്നിൽ ഇറാൻ പ്രതിനിധി അമീർ സയീദി ഇർവാനി കത്തു നൽകി. രാജ്യാന്തര നിയമവും യു.എൻ. ചാർട്ടറും ലംഘിച്ചതിന് യുഎസിനെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, യുഎസുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കാൻ സൂചന നൽകി യമനിലെ ഹൂതികൾ രംഗത്തെത്തി. യുഎസുമായുള്ള കരാർ ‘യുഎസ്–ഇറാൻ യുദ്ധം’ തുടങ്ങുന്നതിനു മുൻപേയാണ് ഉണ്ടായത്. ഇറാനെ ആക്രമിച്ചതിന് പ്രതികാരമായി യാതൊരു മുന്നറിയിപ്പുമില്ലാതെ അവർ ആക്രമണം നടത്തുമെന്ന് ഹൂതികൾ അറിയിച്ചു.
2025 മെയിൽ യു.എസ് കപ്പലുകൾക്കുമേൽ ഹൂതികൾ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. അമേരിക്കൻ ആക്രമണമില്ലെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു ആ കരാർ. അതിനിടെ, ഗാസയിലെ സംഘർഷത്തിൽ പ്രതികാരമായി ഹൂതികൾ ഇസ്രയേലിന് നിരന്തരം ആക്രമണങ്ങൾ നടത്തുന്നുണ്ട്.