ന്യൂഡൽഹി: റഷ്യയിൽ കാണാതായിരുന്ന ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം വൈറ്റ് നദിക്ക് സമീപമുള്ള ഒരു അണക്കെട്ടിൽ നിന്നും കണ്ടെത്തി. രാജസ്ഥാനിലെ അൽവാർ സ്വദേശിയായ 22 വയസ്സുകാരൻ അജിത് സിംഗ് ചൗധരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
2023-ൽ ബഷ്കീർ സ്റ്റേറ്റ് മെഡിക്കൽ സർവകലാശാലയിൽ എംബിബിഎസ് പഠനത്തിന് ചേർന്നിരുന്ന അജിത് ഒക്ടോബർ 19-ന് രാവിലെ പാൽ വാങ്ങാനായി ഹോസ്റ്റലിൽ നിന്ന് പുറപ്പെട്ടതിനു ശേഷമാണ് കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് വൈറ്റ് നദിയോട് ചേർന്ന അണക്കെട്ടിൽ മൃതദേഹം കണ്ടെത്തിയത് എന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
അജിത്തിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനായി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിനും രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമയ്ക്കും സഹായം അഭ്യർത്ഥിച്ച് ഓൾ ഇന്ത്യ മെഡിക്കൽ സ്റ്റുഡന്റ്സ് അസോസിയേഷൻ കത്തെഴുതി.












































