ഫ്ലോറിഡ: പതിറ്റാണ്ടുകൾക്ക് മുമ്പ് അമേരിക്കയെ നടുക്കിയ ക്രൂരമായ കൊലപാതക കേസിൽ പ്രതിയായ ഹാരെൽ ബ്രാഡിക്ക് (76) മരണം വരെ തടവുശിക്ഷ വിധിച്ചു. അഞ്ചുവയസ്സുകാരിയായ ക്വാട്ടിഷ “കാൻഡി” മെയ്‌കോക്കിനെ തട്ടിക്കൊണ്ടുപോയി ചീങ്കണ്ണികൾ നിറഞ്ഞ ചതുപ്പുനിലത്തിൽ ഉപേക്ഷിച്ചു കൊലപ്പെടുത്തിയ കേസിലാണ് ഈ വിധി.
1998-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സഭയുമായി ബന്ധപ്പെട്ട് പരിചയമുള്ള ഷാൻഡെല്ലെ മെയ്‌കോക്കിനെയും മകൾ ക്വാട്ടിഷയെയും ബ്രാഡി തട്ടിക്കൊണ്ടുപോയി. ഷാൻഡെല്ലെയെ ക്രൂരമായി മർദ്ദിച്ചു ബോധരഹിതയാക്കി വഴിയരികിൽ ഉപേക്ഷിച്ചു.
പിന്നീട് പെൺകുട്ടിയെ ഫ്ലോറിഡയിലെ ‘എവർഗ്ലേഡ്‌സ്’ (Everglades) എന്ന ചതുപ്പുനിലത്തിൽ കൊണ്ടുപോയി ഉപേക്ഷിച്ചു. രണ്ടു ദിവസത്തിന് ശേഷം കണ്ടെത്തിയ കുട്ടിയുടെ മൃതദേഹത്തിൽ ചീങ്കണ്ണികൾ കടിച്ചു കീറിയ നിലയിലുള്ള പാടുകൾ കണ്ടെത്തിയിരുന്നു. തലയോട്ടിയിൽ ചീങ്കണ്ണിയുടെ പല്ലുകൾ ആഴ്ന്നിറങ്ങിയതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
2007-ൽ ഇയാൾക്ക് വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ ഫ്ലോറിഡയിലെ നിയമപരിഷ്കാരം അനുസരിച്ച് വധശിക്ഷയ്ക്ക് ജൂറിയുടെ ഏകകണ്ഠമായ തീരുമാനം വേണമെന്ന വന്നതോടെ കേസ് വീണ്ടും പരിഗണിക്കുകയായിരുന്നു.
പുനർവിചാരണയിൽ ജൂറി വധശിക്ഷ ഒഴിവാക്കി പകരം ജീവപര്യന്തം തടവ് നൽകാൻ തീരുമാനിച്ചു. തന്റെ മകളെ നഷ്ടപ്പെട്ട ആ രാത്രിയെക്കുറിച്ച് കുട്ടിയുടെ അമ്മ കോടതിയിൽ വികാരാധീനയായി സംസാരിച്ചു.
പ്രതിക്ക് ഇളവ് നൽകണമെന്ന അഭിഭാഷകരുടെ വാദം തള്ളിക്കൊണ്ടാണ് മരണം വരെ തടവ് അനുഭവിക്കാൻ കോടതി ഉത്തരവിട്ടത്.














































