ജെറുസലേം: ഗാസയിലെ യുദ്ധം 500 ദിവസം പിന്നിട്ടതോടൊപ്പം, ഇസ്രയേൽ-ഹിസ്ബുല്ല വെടിനിർത്തൽ കരാറിന്റെ അവസാന ദിനമായ ഇന്നലെ, തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഹമാസ് നേതാവ് മുഹമ്മദ് ഷഹീൻ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഇസ്രയേൽ പുറത്തുവിട്ടു.അതേസമയം, ഗാസയിൽ താൽകാലിക വെടിനിർത്തൽ ഉണ്ടെങ്കിലും യുദ്ധം അവസാനിക്കില്ലെന്ന സൂചനകളാണ് ഇസ്രയേലിന്റെയും അമേരിക്കയുടെയും ഭാഗത്തു നിന്ന് വരുന്നത്. ഇസ്രയേൽ പൗരന്മാരെ ലക്ഷ്യമിട്ട് ഷഹീൻ ആക്രമണ പദ്ധതി ഒരുക്കിയിരുന്നുവെന്നുമാണ് ആരോപണം.പലസ്തീനിൽ തടവിലായ ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്ന ആവശ്യവുമായി ടെൽ അവീവിലും ജറുസലേമിലും ജനങ്ങൾ പ്രതിഷേധിച്ചു. ഇപ്പോഴും 70-ലധികം ബന്ദികൾ ഗാസയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്, ഇവരിൽ പകുതിയോളം പേർ മരിച്ചിട്ടുണ്ടാകാമെന്ന് കരുതപ്പെടുന്നു.














































