വാഷിംഗ്ടണ്‍: ഹമാസിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചെന്നും ഇസ്രയേല്‍ വിരുദ്ധതയ്ക്ക് പ്രചാരണം നല്കിയെന്നുമുള്ള ആരോപണത്തെ തുടര്‍ന്ന് അമേരിക്കന്‍ അധികൃതര്‍ ഇന്ത്യന്‍ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു. ജോര്‍ജ്ജ്ടൗണ്‍ സര്‍വകലാശാലയിലെ വിദ്യാർത്ഥി ബദര്‍ ഖാന് സൂരിയെയാണ് ഫെഡറല്‍ ഏജന്റുമാര്‍ വിര്‍ജീനിയയിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.
ഭീകരബന്ധം ആരോപിച്ച് വിസ റദ്ദാക്കി
ഫോക്സ് ന്യൂസ് വ്യാഴാഴ്ച പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ സൂരിക്ക് ഹമാസുമായി ബന്ധമുണ്ടെന്നാരോപിക്കപ്പെടുന്നതായും യുഎസ് വിദേശ നയത്തിന് എതിരായ നിലപാടുകൾ സ്വീകരിച്ചതിനാലാണ് നടപടി എന്നും പറയുന്നുണ്ട്. ഡിപ്പാര്‍ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ ഉദ്യോഗസ്ഥര്‍ ബദറിന്റെ വിസ റദ്ദാക്കിയതായി അറിയിച്ചു.
ആക്ഷേപങ്ങള്‍ക്ക് തെളിവില്ല; വിദ്യാര്‍ത്ഥിയെ പിന്തുണച്ച് സര്‍വകലാശാല
സൂരിയെ അറസ്റ്റ് ചെയ്തതിനെ കുറിച്ച് ജോര്‍ജ്ജ്ടൗണ്‍ സര്‍വകലാശാലയ്ക്ക് യാതൊരു ഔദ്യോഗിക വിവരവും ലഭിച്ചിട്ടില്ലെന്ന് സര്‍വകലാശാല വക്താവ് വ്യക്തമാക്കി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്ന് സര്‍വകലാശാലയ്ക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നാടുകടത്താൻ നീക്കം
വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫന്‍ മില്ലറുടെ പ്രസ്താവനയില്‍ ബദറിനെതിരെ യാതൊരു തെളിവുകളും ഉദ്ധരിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നു. അതേസമയം, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പുറത്തിറക്കിയ ഉത്തരവില്‍ ബദറിനെ നാടുകടത്താന്‍ തീരുമാനിച്ചെന്ന് പറയുന്നു.
ഡിപ്പാര്‍ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി അസിസ്റ്റന്റ് സെക്രട്ടറി ട്രിഷ്യ മക്ലോക്ലിന് പറയുന്നതനുസരിച്ച്, ഹമാസുമായി അടുത്ത ബന്ധമുണ്ടെന്നതിനാല്‍ ഇമിഗ്രേഷന്‍ ആന്‍ഡ് നാഷനാലിറ്റി ആക്ട് പ്രകാരം ബദറിനെ നാടുകടത്താൻ ഉതകുന്ന സാഹചര്യമാണുള്ളത്.
ഈ സംഭവവികാസം യുഎസിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹത്തില്‍ വലിയ ആശങ്കയുണ്ടാക്കിയിരിക്കുകയാണ്.












































